ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ നോണ് കോർ മേഖലയിൽ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി യാദവ് പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി, ഉപദേശകൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തു.
നോണ് കോർ മേഖലയിലും രാസ ഫാക്ടറികൾ, വൻകിട വ്യവസായങ്ങൾ, താപവൈദ്യുതി നിലയങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും കൃഷികൾക്കും പൊതുജീവിതത്തിനും തടസമില്ല. വാക്കാൽ പറയുന്നതിനപ്പുറത്തു കേന്ദ്രം നിയമപരമായ നിർവചനം അറിയിച്ച ശേഷം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ നിലപാടു സ്വീകരിക്കുമെന്നു ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
മലകളിൽ താമസിക്കുന്നുവെന്ന അർഥത്തിൽകൂടിയാണു മലയാളിയെന്ന പദം രൂപപ്പെട്ടതെന്നു ബാലഗോപാൽ ഇന്നലത്തെ യോഗത്തിൽ ചൂണ്ടിക്കാട്ടി. മലയോര ജനതയുടെയും മലകളുടെയും സംരക്ഷണം സംസ്ഥാനത്തിന്റെ കൂടി ഉത്തരവാദിത്വവും ലക്ഷ്യവുമാണ്. പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാനത്തിൽ ഇഎഫ്എൽ മേഖലകളെ കണ്ടെത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്.
ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ തന്നെ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇഎസ്എയുടെ കോർ മേഖലയ്ക്കു പുറത്തുള്ള നിയന്ത്രണങ്ങൾ ഫലപ്രദമാക്കാൻ അതിനുള്ള അധികാരം സംസ്ഥാനത്തിനു വേണമെന്നും മന്ത്രി പറഞ്ഞു.
അന്തിമ വിജ്ഞാപനത്തിന് പരിശ്രമം
പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച നിലവിലെ കരടു വിജ്ഞാപനത്തിന്റെ കാലാവധി 31ന് അവസാനിക്കും. അതിനു മുന്പായി അന്തിമ വിജ്ഞാപനം ഇറക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലും ഹരിത ട്രൈബൂണൽ എന്നിവയിലും കേസുള്ളതിനാൽ വിജ്ഞാപനം ഇറക്കേണ്ടതുണ്ട്.
നേരത്തേ 123 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്ററാണു ഇഎസ്എയായി നിശ്ചയിച്ചിരുന്നത്. ഇതിൽ നിന്നു 31 വില്ലേജുകളെ ഒഴിവാക്കുന്പോൾ 92 വില്ലേജുകളിലെ 8656.4 ചതുരശ്ര കിലോമീറ്ററാകും പുതിയ ഇഎസ്എയിലെ കോർ മേഖല. ഇതു സംരക്ഷിത വനം പോലെ സംരക്ഷിക്കും. കോർ മേഖലയിൽനിന്ന് ഒഴിവാക്കുന്ന 1337.24 ചതുരശ്ര കിലോമീറ്ററിനെ സംബന്ധിച്ചു കേന്ദ്രത്തിനു വ്യക്തതയും കൃത്യമായ നിർവചനവുമില്ല.
മുൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ റിപ്പോർട്ടിനു ശേഷം എൽഡിഎഫ് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 1337.24 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് 2018ൽ കേരളം കേന്ദ്രത്തെ അറിയിച്ചത്.
കേരളം ഒറ്റക്കെട്ട്: ബാലഗോപാൽ
പരിസ്ഥിതി ലോല മേഖലകളെ സംബന്ധിച്ച കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും നിലപാടിനോടു വൈകിയെങ്കിലും യുഡിഎഫ് എംപിമാർ യോജിച്ചതു സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തുടക്കത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾക്കു വിരുദ്ധമായി പാർലമെന്റിൽവരെ സബ്മിഷൻ നൽകിയ എംപിമാർ പോലും ഇപ്പോൾ യോജിച്ച നിലപാടിലേക്കു വന്നതിനാൽ കൂടുതൽ പറയുന്നില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കണമെന്നും എന്നാൽ ജനവാസ കേന്ദ്രങ്ങൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ, ഇടുക്കി- മുല്ലപ്പെരിയാർ അടക്കമുള്ള ജലാശയങ്ങൾ എന്നീ പ്രദേശങ്ങളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും ബാലഗോപാൽ പറഞ്ഞു. കേരളത്തിലെ ജനത ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.
കർണാടക, ഗോവ ഖനി ലോബിയുടെ സമ്മർദം വ്യക്തം
ന്യൂഡൽഹി: പശ്ചിമഘട്ട മേഖലയിലെ കസ്തൂരിരംഗൻ നിർദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിൽനിന്നു ജനവാസ മേഖലകൾ അടക്കമുള്ളവയെ ഒഴിവാക്കണമെന്ന നിലപാടിനോട് കേന്ദ്രസർക്കാർ വഴങ്ങുന്നതിനു മുഖ്യ കാരണമായത് കർണാടക, ഗോവ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളുടെ കർക്കശ നിലപാട്. കർണാടകയിലെയും ഗോവയിലെയും ഖനി ലോബിയുടെ ശക്തമായ സമ്മർദമാണു കേരളത്തിലെ കർഷകർക്കും സാധാരണക്കാർക്കും പരോക്ഷ സഹായമാകുന്നത്.
കർണാടകയിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും ബന്ധുക്കളുടെയും ഗോവയിലെ ബിജെപി അനുകൂല വന്പന്മാരുടെയും ഖനികളെ ബാധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിനു വഴങ്ങാതെ കേന്ദ്രത്തിനു മാർഗമില്ലായിരുന്നു. യാതൊരു കാരണവശാലും കരടു വിജ്ഞാപനത്തിലുള്ള അത്രയും പ്രദേശം ഇഎസ്എയാക്കാൻ പറ്റില്ലെന്ന് കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ തറപ്പിച്ചു പറഞ്ഞു. എംഎൽഎയായ യെദിയൂരപ്പയുടെ മകൻ യോഗത്തിൽ പങ്കെടുത്തതും താത്പര്യം വ്യക്തമാക്കുന്നതായി.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഇഎസ്എയിലെ 82 ശതമാനവും സംരക്ഷിത മേഖലയായി സംരക്ഷിക്കുന്നതിനാണു കേരളത്തിന്റെ തീരുമാനം. ഇതനുസരിച്ച് 8656.4 ചതുരശ്ര കിലോമീറ്റർ ഇഎസ്എയാകും. 1337.24 ചതുരശ്ര കിലോമീറ്ററാണ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കർണാടകയിൽ 6500 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയിൽ നിന്നൊഴിവാക്കുന്നത്.
തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും താരതമ്യേന കേരളത്തെക്കാൾ കൂടുതൽ ഒഴിവാണു ചോദിച്ചത്. നിലവിൽതന്നെ ഏറ്റവുമധികം വനപ്രദേശമുള്ള സംസ്ഥാനമാണു കേരളം.