മോണക്കോ: വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ വുമണ്‍ ഓഫ് ദി ഇയർ പുരസ്കാരം മുൻ ഇന്ത്യൻ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജിന്. 2003 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെങ്കല മെഡൽ നേടിയിട്ടുള്ള അഞ്ജു കായികരംഗത്തുനിന്നു വിരമിച്ച ശേഷവും ഈ മേഖലയിൽ നടത്തുന്ന സേവനങ്ങളാണു പുരസ്കാരത്തിന് അർഹയാക്കിയത്.
യുവതാരങ്ങളുടെ വളർച്ചക്കായി നടത്തിയ പ്രവർത്തനങ്ങളും ലിംഗസമത്വം ഉറപ്പാക്കുന്നതുമായി നടത്തിയ നിലപാടുകളും പ്രവർത്തനങ്ങളും വിലയിരുത്തിയാണു പുരസ്കാരം സമ്മാനിച്ചത്.
ബംഗളൂരു കേന്ദ്രമായി അത്ലറ്റിക്സ് അക്കാഡമി സ്ഥാപിച്ച് അഞ്ജു 2016 മുതൽ പെണ്‍കുട്ടികൾക്കു പരിശീലനം നൽകുന്നുണ്ട്. ഈ അക്കാഡമിയിലൂടെ ഇന്ത്യക്കു ലോക അണ്ടർ 20 മെഡലിസ്റ്റുകളെയും സംഭാവന ചെയ്യുന്നു. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റാണ് അഞ്ജു.
വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ മികച്ച പുരുഷ താരമായി നോർവെയുടെ കാഴ്സ്റ്റൻ വാർഹോമും വനിതാ താരമായി ജമൈക്കയുടെ എലൈൻ തോംപ്സണും തെരഞ്ഞെടുക്കപ്പെട്ടു.
“വുമണ്‍ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചതിൽ ശരിക്കും വിനയവും ആദരവുമുണ്ട്.
എല്ലാ ദിവസവും ഉണർന്ന് കായികരംഗത്തേക്കു തിരിച്ചു നൽകുന്നതിനെക്കാൾ മികച്ച ഒരു വികാരമില്ല, ഇതു ചെറുപ്പക്കാരായ പെണ്‍കുട്ടികളെ പ്രാപ്തമാരാക്കാനും ശക്തീകരിക്കാനും അനുവദിക്കുന്നു. എന്റെ ശ്രമങ്ങൾ തിരിച്ചറിഞ്ഞതിനു നന്ദി,” അഞ്ജു ട്വീറ്റ് ചെയ്തു. ഒളിന്പിക് മെഡലിസ്റ്റുകളെ വളർത്തിയെടുക്കുകയാണു തന്റെ ലക്ഷ്യമെന്നു അഞ്ജു കൂട്ടിച്ചേർത്തു.
അഞ്ജുവിന്റെ പുരസ്കാര നേട്ടത്തെ അഭിമാനമുഹൂർത്തമെന്നാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്.
2005 ലോക അത്ലറ്റിക്സ് ഫൈനലിൽ സ്വർണം, 2002ലെ കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കലവും ഏഷ്യൻ ഗെയിംസിൽ 2002 ബുസാനിൽ സ്വർണവും 2006 ദോഹയിൽ വെള്ളിയും നേടി. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 2005ൽ സ്വർണവും 2007ൽ വെള്ളിയും സ്വന്തമാക്കിയ താരം 2006ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി.
2003ൽ അർജുന അവാർഡും 2004ലെ ഖേൽ രത്ന പുരസ്കാരവും ലഭിച്ച അഞ്ജുവിന് ആ വർഷം പദ്മശ്രീ നല്കി രാജ്യം ആദരിച്ചു. 2021ലെ ബിബിസി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അഞ്ജുവിനു ലഭിച്ചിരുന്നു.
പുരസ്കാര നിറവിൽ അഞ്ജു
12:01 AM Dec 03, 2021 | Deepika.com