ലണ്ടൻ: ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിനു വൻ ജയം. ലാത്വിയയെ 20-0ന് തോൽപ്പിച്ച ഇംഗ്ലണ്ട് വനിതകൾ തങ്ങളുടെ ഏറ്റവും വലിയ ജയം സ്വന്തമാക്കി. നാലുപേരാണു മത്സരത്തിൽ ഹാട്രിക് നേടിയത്. മത്സരത്തിൽ ഹാട്രിക് നേടിയ എലൻ വൈറ്റ് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി.
കെല്ലി സ്മിത്തിന്റെ 46 ഗോളുകളുടെ റിക്കാർഡാണ് 101-ാം മത്സരത്തിൽ, 32കാരിയായ വൈറ്റ് 48 ഗോളുകളുമായി മറികടന്നത്. ലോറൻ മേയ് ഹെംപ് നാലു ഗോളുകൾ നേടിയപ്പോൾ ബേത്ത് മീഡും അലേസിയ റൂസൊയും മൂന്നു ഗോൾ വീതം നേടി. ബെഥനി ഇംഗ്ലണ്ട് ഇരട്ട ഗോളും നേടി. എല്ലാ ടൂണ്‍, ജോർജിയ സ്റ്റാൻവേ, ജെസ് കാർട്ടർ, ജിൽ സ്കോട്, ജോർദാൻ നോബ്സ് എന്നിവർ ഓരോ ഗോളും സ്വന്തമാക്കി.
2005ൽ ഹംഗറിക്കെതിരേ നേടിയ 13-0ന്റെ റിക്കാർഡാണ് ഇംഗ്ലണ്ട് വനിതകൾ തിരുത്തിയത്.
കഴിഞ്ഞ ആറു മത്സരങ്ങളിലായി 53 ഗോളുകൾ വലയിലാക്കിയ ഇംഗ്ലണ്ട് ഒരണ്ണം പോലും വഴങ്ങിയിട്ടില്ല. ഇംഗ്ലണ്ടും ലാത്വിയയും കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോഴും 10-0നായിരുന്നു ജയം. ഗ്രൂപ്പ് ഡിയിലാണ് ഇംഗ്ലണ്ട്.
20 ഗോളടിച്ച് ഇംഗ്ലണ്ട്
12:15 AM Dec 02, 2021 | Deepika.com