പാരീസ്: വ്യക്തിഗത നേട്ടങ്ങൾ മെസിക്കൊരഴകാണ്, ബാലൻ ഡി ഓറിന്റെ കാര്യത്തിൽ ഏഴഴകും. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഇത് ഏഴാം തവണയാണു ലയണൽ മെസി (613 പോയിന്റ്) സ്വന്തമാക്കുന്നത്.
ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി (580 പോയിന്റ്) യാണു മെസിയുടെ നേട്ടത്തിൽ പിന്നിലായത്. ഇറ്റാലിയൻ താരം ജോർജീഞ്ഞോ മൂന്നാമതും ഫ്രഞ്ച് താരം കരിം ബെൻസെമ നാലാമതും എൻഗോളൊ കാന്റെ അഞ്ചാമതുമെത്തി. 2010നുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൻ് ഡി ഓറിന്റെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്താതെപോയ വർഷം കൂടിയാണിത്. മെസി, റൊണാൾഡോ, ലെവൻഡോവ്സ്കി എന്നിവരടക്കം 11 പേരാണു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലാണു മെസി മുന്‍പ് ബാലൻ ഡി ഓർ നേടിയത്. കോവിഡ് മൂലം 2020ലെ ബാലൻ ഡി ഓർ പുരസ്കാരം പ്രഖ്യാപിച്ചിരുന്നില്ല. പതിറ്റാണ്ടുകളുടെ അർജന്റൈൻ കാത്തിരിപ്പിനു വിരാമമിട്ട് കോപ്പ അമേരിക്ക കിരീടം നേടിയ പ്രകടനമാണു മെസിയുടെ പുരസ്കാരനേട്ടത്തെ തുണച്ചത്. കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ, മികച്ച താരം തുടങ്ങി ഒട്ടുമിക്ക നേട്ടങ്ങളും മെസിയുടെ പേരിലായിരുന്നു. കഴിഞ്ഞ സീസണിൽ മെസിക്ക് 41 ഗോളും 14 അസിസ്റ്റുമാണുണ്ടായിരുന്നത്. ബാഴ്സലോണയ്ക്കൊപ്പം സ്പാനിഷ് കിംഗ്സ് കപ്പും ജയിച്ചു. മെസിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയും കുട്ടികളും പുരസ്കാരനേട്ടത്തിനു സാക്ഷികളായി.
ബാഴ്സലോണ താരം അലക്സിയ പ്യൂട്ടയ്യസാണു മികച്ച വനിതാ താരം. യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള പ്രത്യേക പുരസ്കാരത്തിൽ ലെവൻഡോവ്സ്കിയെ ഒതുക്കി. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി ഇറ്റാലിയൻ താരം ജിയാൻലൂജി ഡൊന്നൊറുമയ്ക്കാണ്. ചെൽസിയാണു മികച്ച ക്ലബ്ബ്.
മാരിവില്ലഴക്; മെസിക്ക് ഏഴാം ബാലൻ ഡി ഓർ
12:45 AM Dec 01, 2021 | Deepika.com