ലണ്ടന്: ബാലൻ ഡി ഓർ പുരസ്കാര സമിതി അംഗത്തിനെതിരേ രൂക്ഷവിമർശനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെറെയ്ക്കെതിരേയാണു റൊണാൾഡോ ആഞ്ഞടിച്ചത്. ഇതേ ഫ്രാൻസ് ഫുട്ബോൾ മാസികയാണു ബാലൻ ഡി ഓർ പുരസ്കാരം നൽകുന്നത്.
മെസിയേക്കാൾ കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടി വിരമിക്കുകയാണു തന്റെ ലക്ഷ്യമെന്നു റൊണാൾഡോ തന്നോടു പറഞ്ഞിരുന്നുവെന്നു പാസ്കൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരേ ഇൻസ്റ്റഗ്രാം കുറിപ്പുമായി രംഗത്തെത്തിയ റൊണാൾഡോ, പാസ്കൽ നുണ പറയുകയാണെന്ന് ആരോപിച്ചു.
‘പാസ്കൽ നുണപറയുകയാണ്. അദ്ദേഹത്തിനും മാസികയ്ക്കും പ്രശസ്തി ലഭിക്കുന്നതിനായി എന്റെ പേര് ഉപയോഗപ്പെടുത്തി. ഇത്രയും വലിയ പുരസ്കാരം നൽകുന്ന മാസികയുടെ എഡിറ്റർ ഇത്തരത്തിൽ നുണ പറയുന്നത് സ്വീകാര്യമല്ല. ഞാൻ പുരസ്കാരങ്ങളുടെ പിന്നാലെ ഓടാറില്ല. പ്രതിനിധീകരിക്കുന്ന ക്ലബ്ബിന്റെ വിജയങ്ങളാണ് എന്റെ ലക്ഷ്യം. ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ സ്വർണ ലിപികളിൽ തന്റെ പേര് എഴുതി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം’- റൊണാൾഡോ പറഞ്ഞു.
മെസി ഏഴാം വട്ടം ബാലൻ ഡി ഓറിൽ മുത്തമിട്ടതിനു പിന്നാലെയാണു റൊണാൾഡോ ഫെറെയ്ക്കെതിരേ രംഗത്തുവരുന്നത്. അഞ്ചുതവണ ബാലൻ ഡി ഓർ നേടിയ താരമാണു റൊണാൾഡോ. മെസി കഴിഞ്ഞാൽ ഏറ്റവുമധികം തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ താരംകൂടിയാണു റൊണാൾഡോ.
അയാള് നുണയനാണ്
12:45 AM Dec 01, 2021 | Deepika.com