കാണ്‍പുർ: അഞ്ചാം ദിവസത്തെ അവസാന പന്തിൽവരെ ആവേശ നിറച്ച ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. കിവീസ് വാലറ്റത്തിന്റെ പാറപോലെ ഉറച്ച ശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ ജയത്തിനു തടസമായത്.
ഇന്ത്യക്കു ജയിക്കാൻ വേണ്ടിയിരുന്നത് ഒരു വിക്കറ്റ്. എന്നാൽ, പത്താം വിക്കറ്റിൽ ഒത്തുചേർന്ന അജാസ് പട്ടേൽ-രചിൻ രവീന്ദ്ര കൂട്ടുകെട്ട് പൊളിക്കാനായില്ല. രവീന്ദ്ര ജഡേജയുടെയും അശ്വിന്റെയും അക്സർ പട്ടേലിന്റെയും സ്പിൻ ബൗളിംഗിനു രചിനും അജാസും പ്രതിരോധക്കോട്ട കെട്ടി. ഒടുവിൽ അത്യന്തം ആവേശകരമായ പോരാട്ടത്തിൽ തോൽവിയുടെ വക്കിൽനിന്നു ന്യൂസിലൻഡ് സമനില പിടിച്ചുവാങ്ങി.
രചിൻ-അജാസ്
ഒന്‍പതാമനായി ടിം സൗത്തി പുറത്തായത് 90-ാം ഓവറിലാണ്. അതിനുശേഷം വിജയം ലക്ഷ്യമിട്ട് ഇന്ത്യൻ സ്പിൻ ത്രയം 52 പന്തുകൾ എറിഞ്ഞു. പക്ഷേ ഇന്ത്യൻ വംശജരായ അജാസും രചിനും ആ പന്തുകൾ സധൈര്യം നേരിട്ടു. 23 പന്തുകൾ നേരിട്ട് രണ്ട് റണ്‍സോടെ അജാസും 91 പന്തിൽ 18 റണ്‍സോടെ രചിനും പുറത്താകാതെ നിന്നു. രണ്ട് ഇന്നിംഗ്സിലുമായി ആർ. അശ്വിനും അക്സർ പട്ടേലും ആറു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റും വീഴ്ത്തി.
വെളിച്ചക്കുറവു മൂലം അവസാന ദിവസത്തെ മത്സരം 12 മിനിറ്റ് നേരത്തെ നിർത്തേണ്ടിവന്നതും ഇന്ത്യക്കു തിരിച്ചടിയായി. അവസാന ദിവസത്തെ കളി നിർത്തുന്പോൾ കിവീസ് ഒന്‍പത് വിക്കറ്റിന് 165 റണ്‍സ് എന്ന നിലയിലായിരുന്നു. 284 റണ്‍സായിരുന്നു കിവീസിനു ജയിക്കാൻ വേണ്ടിയിരുന്നത്.
താരം ശ്രേയസ്
രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഇന്ത്യയുടെ അരങ്ങേറ്റതാരം ശ്രേയസ് അയ്യരാണു കളിയിലെ താരം. ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സും രണ്ടാം ഇന്നിംഗ്സിൽ 65 റണ്‍സും താരം നേടി. രണ്ട് ഇന്നിംഗ്സിലും ഇന്ത്യയുടെ സ്കോറിംഗിനു ശക്തി പകർന്നത് അയ്യരുടെ പ്രകടനമായിരുന്നു.
വിജയപ്രതീക്ഷ
ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റണ്‍സ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച കിവീസിന് ടോം ലാഥവും നൈറ്റ്വാച്ച്മാൻ വിൽ സോമർവിലും ചേർന്ന് സമനില പ്രതീക്ഷകൾ നല്കിയ തുടക്കം നൽകി.
ഉച്ചഭക്ഷണത്തിനു പിരിയുന്നതുവരെ ഈ കൂട്ടുകെട്ടു പൊളിക്കാൻ ഇന്ത്യക്കായില്ല. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തിൽത്തന്നെ സോമർവിൽ പുറത്തായി. 36 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചു.
76 റണ്‍സിന്റെ കൂട്ടുകെട്ടാണു രണ്ടാം വിക്കറ്റ് സഖ്യത്തിൽ പിറന്നത്. കെയ്ൻ വില്യംസണും ലാഥവും ചേർന്നു ചെറുത്തുനിൽപ്പു തുടന്നു. ഇതിനിടെ ലാഥം അർധസെഞ്ചുറി നേടി. എന്നാൽ അർധസെഞ്ചുറി നേടിയശേഷം ലാഥത്തിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. 146 പന്തുകളിൽനിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിൻ പിഴുതു. ഇതോടെ കിവീസ് പതറി.
റോസ് ടെയ്ലർക്കും അധികം ആയുസുണ്ടായിരുന്നില്ല. 24 പന്തിൽ രണ്ടു റണ്‍സെടുത്ത ടെയ്ലറെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. പിന്നാലെ ഹെൻറി നിക്കോൾസും ക്രീസ് വിട്ടു. അടുത്തത് കെയ്ൻ വില്യംസണിന്റെ ഊഴമായിരുന്നു. 112 പന്ത് നേരിട്ട് 24 റണ്‍സോടെ പ്രതിരോധിച്ചു നിന്ന വില്യംസണെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി.
ഇതോടെ ന്യൂസിലൻഡ് ആറു വിക്കറ്റിന് 128 റണ്‍സ് എന്ന നിലയിലായി. ഇന്ത്യക്കു വിജയപ്രതീക്ഷകൾ ഉയർന്നു. കുറച്ചുനേരത്തെ പ്രതിരോധത്തിനുശേഷം ടോം ബ്ലൻഡലും കെയ്ൽ ജെമിസണും വീണതോടെ ഇന്ത്യ ജയത്തോട് അടുത്തു. എട്ടു പന്തിൽ നാലു റണ്‍സെടുത്ത ടിം സൗത്തിയെ ജഡേജ തിരിച്ചയച്ചതോടെ ഇന്ത്യ ഏകദേശം ജയം ഉറപ്പിച്ചിരുന്നു.
ചെറുത്തുനിൽപ്പ്
അരങ്ങേറ്റതാരം രചിൻ അജാസിനൊപ്പം ചേർന്നുള്ള ചെറുത്തുനിൽപ്പു മത്സരത്തിന്റെ അവസാന പന്തിൽ വരെനീണ്ടു. ബാറ്റ്സ്മാന്മാർക്കു ചുറ്റും ഫീൽഡർമാരെ നിർത്തി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ സമ്മർദം തീർത്തെങ്കിലും ഇരുവരും ഒരു പഴുതും ഉണ്ടാക്കിയില്ല.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 345,
രണ്ടാം ഇന്നിംഗ്സ്: 234/7
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 296
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ്
ലാഥം ബി അശ്വിൻ 52, വിൽ യംഗ് എൽബിഡബ്ല്യു ബി അശ്വിൻ 2, സോമർവിൽ സി ഗിൽ ബി യാദവ് 36, വില്യംസണ് എൽബിഡബ്ല്യു ബി ജഡേജ 24, ടെയ്ലർ എൽബിഡബ്ല്യു ബി ജഡേജ 2, നിക്കോളസ് എൽബിഡബ്ല്യു ബി പട്ടേൽ 1, ബ്ലൻഡെൽ ബി അശ്വിൻ 2, രചിൻ രവീന്ദ്ര നോട്ടൗട്ട് 18, ജെമിസണ്‍ എൽബിഡബ്ല്യു ബി ജഡേജ 5, സൗത്തി എൽബിഡബ്ല്യു ബി ജഡേജ 4, അജാസ് പട്ടേൽ നോട്ടൗട്ട് 2, എക്സ്ട്രാസ് 17. ആകെ 98 ഓവറിൽ 165/9.
ബൗളിംഗ്
അശ്വിൻ 30-12-35-3, അക്ഷർ പട്ടേൽ 21-12-23-1, ഉമേഷ് യാദവ് 12-2-34-1, ഇഷാന്ത് ശർമ 7-1-20-0, ജഡേജ 28-10-40-4
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ
01:44 AM Nov 30, 2021 | Deepika.com