ന്യൂഡൽഹി: പാർലമെന്റിന്റെ നിർണായക ശൈത്യകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ പ്രതിപക്ഷനിരയിൽ കല്ലുകടി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ നാളെ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നു തൃണമൂൽ കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്നാൽ, കേന്ദ്രസർക്കാർ ഇന്നു വിളിച്ച സർവകക്ഷി യോഗത്തിലും തുടർന്നും പൊതുകാര്യങ്ങളിൽ ഇതര പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കുമെന്നു ടിഎംസി വിശദീകരിച്ചു.
ശൈത്യകാല സമ്മേളനത്തിൽ കോണ്‍ഗ്രസുമായി ഏകോപനം നടത്തുന്നതിൽ ടിഎംസിക്കു താത്പര്യമില്ലെന്നു മുതിർന്ന നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കൾ ആദ്യം പരസ്പര ഏകോപനം നടത്തട്ടെ. ആ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാകട്ടെ മറ്റു പാർട്ടികളുമായുള്ള ഏകോപനം. ബിജെപിക്കെതിരേ പോരാടുന്നതിനുള്ള നിശ്ചയദാർഢ്യം കോണ്‍ഗ്രസ് നേതാക്കൾക്കില്ലെന്നും തൃണമൂൽ ആരോപിച്ചു.
കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കണ്ടെങ്കിലും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതെ മമത ബാനർജി മടങ്ങിയിരുന്നു. ടിഎംസി എംപിമാരുടെ യോഗം നാളെ ചേർന്നു പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കുമെന്നു ഡെറിക് ഒബ്രിയൻ അറിയിച്ചു.
ഇതിനിടെ, വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം അവതരിപ്പിച്ചു പാസാക്കാൻ കാര്യപരിപടിയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ ബിജെപിയും കോണ്‍ഗ്രസും എംപിമാർക്കും വിപ്പു നൽകി. ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ഈ ബില്ലിനെ പിന്തുണയ്ക്കുന്നതിനാൽ പാസാകുമെന്നു തീർച്ചയായി.
കാർഷികോത്പന്നങ്ങളുടെ താങ്ങുവില നിയമം അടക്കമുള്ള കർഷകരുടെ ഇതര ആവശ്യങ്ങളും അംഗീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമെങ്കിലും സർക്കാർ വഴങ്ങിയേക്കില്ല. ഇതടക്കമുള്ള പ്രശ്നങ്ങളിൽ സമ്മേളനം പ്രക്ഷുബ്ധമാകും.
ജോർജ് കള്ളിവയലിൽ