ന്യൂഡൽഹി: റോഡപകടങ്ങളിൽ ഇരയാകുന്നവർക്ക് അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഓണ്‍ലൈൻ ആപ്ലിക്കേഷൻ ഉടൻ പുറത്തിറങ്ങും. രണ്ടു മാസത്തിനുള്ളിൽ രാജ്യവ്യാപകമായി ഓണ്‍ലൈൻ ആപ്ലിക്കേഷൻ തയാറാക്കി നടപ്പാക്കണമെന്നാണ് സുപ്രീംകോടതി ജനറൽ ഇൻഷുറൻസ് കൗണ്‍സിലിനു നൽകിയിരിക്കുന്ന നിർദേശം.
ആപ് തയാറാക്കാൻ കൂടുതൽ സമയം വേണമെന്ന കൗണ്‍സിലിന്റെ ആവശ്യം നിരാകരിച്ച കോടതി രണ്ടു മാസത്തിനുള്ളിൽ ആപ് പ്രവർത്തനം ആരംഭിച്ചിരിക്കണം എന്നാണ് ഉത്തര വിട്ടത്. അപകടത്തിൽപ്പെട്ട ഒരാൾക്ക് പത്തോ പതിനഞ്ചോ വർഷത്തിനുശേഷം പത്തു ലക്ഷം ലക്ഷം രൂപ നൽകിയിട്ട് എന്തു പ്രയോജനമെന്നാണ് ഇൻഷുറൻസ് കന്പനികളോട് സുപ്രീംകോടതി കഴിഞ്ഞയാഴ്ച ചോദിച്ചത്.
ആപ് വന്നാൽ
ഓണ്‍ലൈൻ ആപ് ആരംഭിച്ചാൽ പോലീസ്, ഇൻഷുറൻസ് കന്പനികൾ, എംഎസിടി എന്നീ വകുപ്പുകൾ നിർബന്ധമായും ഇതടിസ്ഥാനമാക്കി പ്രവർത്തിച്ചുതുടങ്ങണം. അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ പോലീസ് വിശദവിവരങ്ങൾ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യണം. 90 ദിവസത്തിനുള്ളിൽ പോലീസ് വിശദമായ റിപ്പോർട്ടും നൽകണം. അതിനുശേഷം 30 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കന്പനികൾ അപകടത്തിനിരയായ ആൾക്ക് നഷ്പരിഹാരം നൽകിയിരിക്കണം.
അപകടത്തിന്റെ വിശദമായ റിപ്പോർട്ട് സഹിതം 90 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിന് അർഹരായവരെ പോലീസ് എംഎസിടിക്കു മുന്നിൽ ഹാജരാക്കിയിരിക്കണം. ചാർജ് ഷീറ്റ്, അപകടത്തിൽപെട്ടയാളുടെ വരുമാനം, ആശ്രിതരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവയും ഹാജരാക്കണം. പരാതിക്കാരനെ നേരിട്ടു ഹാജരാക്കുന്നതിനു മുൻപേ തന്നേ ഈ രേഖകൾ ഓണ്‍ലൈൻ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യാനുള്ള അവസരവുമുണ്ടാകും.
നഷ്ടപരിഹാരം
1988ലെ മോട്ടോർ വാഹന നിയമത്തിലെ 166, 163 എ വകുപ്പുകൾ അനുസരിച്ച് വാഹനാപകടത്തിൽ പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉറപ്പു നൽകുന്നു. മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപയും സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപയുമാണ് 163 എ വകുപ്പ് അനുസരിച്ച് വ്യവസ്ഥ ചെയ്യുന്നത്. 166-ാം വകുപ്പനുസരിച്ച് ഉയർന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസുകളാണ് സിവിൽ കേസുകളായി മാറുന്നത്.
സെബി മാത്യു