ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾക്കു ചുരുങ്ങിയ താങ്ങുവില ഉറപ്പുനൽകാൻ നിയമം വേണമെന്ന സമരം ചെയ്ത കർഷകരുടെ ആവശ്യത്തോടു പ്രതികരിക്കാതെ കേന്ദ്രമന്ത്രിസഭ.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ചു വിവാദമായ മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ഔപചാരികതകൾ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പൂർത്തിയാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന പദ്ധതി 2022 മാർച്ച് വരെ നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനാണു തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ മുൻഗണനയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
പ്രതിഷേധിക്കുന്ന കർഷകരുടെ പ്രധാന ആവശ്യമായ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം സർക്കാർ കൊണ്ടുവരുമോ എന്ന ചോദ്യത്തിനു മന്ത്രി ഉത്തരം നൽകിയില്ല. താങ്ങുവിലയ്ക്കായി കേന്ദ്രം പുതിയ സമിതിയെ നിയോഗിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ചും ഠാക്കൂർ മൗനം പാലിച്ചു. നടപടിക്രമങ്ങളനുസരിച്ചു നടക്കാനുള്ളതൊക്കെ നടക്കുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്ഡ് കൊമേഴ്സ് (പ്രമോഷനും ഫസിലിറ്റേഷൻ) നിയമം- 2020, വില ഉറപ്പും കാർഷിക സേവനങ്ങളും ഉറപ്പാക്കാനെന്ന പേരിലുള്ള കർഷക ശക്തീകരണ സംരക്ഷണ നിയമം 2020, അവശ്യസാധന ഭേദഗതി നിയമം 2020 എന്നിവ റദ്ദാക്കാനുള്ള ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകിയെന്നു മന്ത്രി ഠാക്കൂർ വിശദീകരിച്ചു.
ഒരു വർഷം നീണ്ട കർഷകസമരത്തിനു കാരണമായ മൂന്നു നിയമങ്ങളും പിൻവലിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ഇന്നലെ. പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു.
പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്നയോജ അനുസരിച്ച് അടുത്ത മാർച്ച് വരെ രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഗോതന്പോ അരിയോ അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്.
പദ്ധതിക്കായി 53,344 കോടി രൂപ നാലു മാസത്തേക്കു ചെലവുവരും. 2020 മാർച്ചിൽ പദ്ധതി ആരംഭിച്ചതു മുതൽ കോടിക്കണക്കിന് ആളുകൾക്കു പ്രയോജനം ലഭിച്ചുവെന്നു ഠാക്കൂർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ചു വിവാദമായ മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ഔപചാരികതകൾ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പൂർത്തിയാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന പദ്ധതി 2022 മാർച്ച് വരെ നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനാണു തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ മുൻഗണനയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
പ്രതിഷേധിക്കുന്ന കർഷകരുടെ പ്രധാന ആവശ്യമായ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം സർക്കാർ കൊണ്ടുവരുമോ എന്ന ചോദ്യത്തിനു മന്ത്രി ഉത്തരം നൽകിയില്ല. താങ്ങുവിലയ്ക്കായി കേന്ദ്രം പുതിയ സമിതിയെ നിയോഗിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ചും ഠാക്കൂർ മൗനം പാലിച്ചു. നടപടിക്രമങ്ങളനുസരിച്ചു നടക്കാനുള്ളതൊക്കെ നടക്കുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്ഡ് കൊമേഴ്സ് (പ്രമോഷനും ഫസിലിറ്റേഷൻ) നിയമം- 2020, വില ഉറപ്പും കാർഷിക സേവനങ്ങളും ഉറപ്പാക്കാനെന്ന പേരിലുള്ള കർഷക ശക്തീകരണ സംരക്ഷണ നിയമം 2020, അവശ്യസാധന ഭേദഗതി നിയമം 2020 എന്നിവ റദ്ദാക്കാനുള്ള ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകിയെന്നു മന്ത്രി ഠാക്കൂർ വിശദീകരിച്ചു.
ഒരു വർഷം നീണ്ട കർഷകസമരത്തിനു കാരണമായ മൂന്നു നിയമങ്ങളും പിൻവലിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ഇന്നലെ. പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു.
പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്നയോജ അനുസരിച്ച് അടുത്ത മാർച്ച് വരെ രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഗോതന്പോ അരിയോ അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്.
പദ്ധതിക്കായി 53,344 കോടി രൂപ നാലു മാസത്തേക്കു ചെലവുവരും. 2020 മാർച്ചിൽ പദ്ധതി ആരംഭിച്ചതു മുതൽ കോടിക്കണക്കിന് ആളുകൾക്കു പ്രയോജനം ലഭിച്ചുവെന്നു ഠാക്കൂർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ