ബംബോലിം: ഐഎസ്എൽ ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ്സിക്ക് എട്ടാം സീസണിൽ വിജയത്തുടക്കം. ഹൈദരാബാദ് എഫ്സിയെ ചെന്നൈയിൻ 1-0നു പരാജയപ്പെടുത്തി. 66-ാം മിനിറ്റിൽ വ്ളാഡിമിർ കോമാൻ നേടിയ പെനൽറ്റി ഗോളായിരുന്നു ഫലം നിർണയിച്ചത്.
കളിച്ചത് ഹൈദരാബാദ്, ജയിച്ചത് ചെന്നൈയിൻ എന്നതായിരുന്നു മത്സരത്തിന്റെ ആകെത്തുക. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും പെനൽറ്റി തിരിച്ചടിയായപ്പോൾ ചെന്നൈയിൻ എഫ്സിക്കെതിരേ എതിരില്ലാത്ത ഒരു ഗോളിന് തോൽക്കാനായിരുന്നു ഹൈദരാബാദിന്റെ വിധി. 65-ാം മിനിറ്റിൽ അനിരുഥ് ഥാപ്പയെ ഹൈദരാബാദ് താരം ഹിതേഷ് ശർമ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.
മികച്ച മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഫിനിഷിംഗിലെ പിഴവ്് ഹൈദരാബാദിന് തിരിച്ചടിയായി. സൂപ്പർ താരം ബർത്തലോമ്യു ഒഗ്ബെച്ചെ മൂന്നിലേറെ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് വിലപ്പെട്ട പോയിന്റ് നേടാനായില്ല.
10-ാം മിനിറ്റിൽ ഹാളിചരണ് നർസാരി പരിക്കേറ്റ് പുറത്ത് പോയതും ഹൈദരാബാദിനു തിരിച്ചടിയായി. എട്ടാം മിനിറ്റിൽ വലകുലുക്കാനുള്ള സുവർണാവസരം ഒഗ്ബെച്ചെ നഷ്ടപ്പെടുത്തി. 28-ാം മിനിറ്റിൽ യാസിർ മുഹമ്മദ് നൽകിയ ക്രോസ് മുതലാക്കാനും ഒഗ്ബെച്ചെയ്ക്കായില്ല. ഒഗ്ബെച്ചെയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഒഗ്ബെച്ചെ അവസരം നഷ്ടപ്പെടുത്തി. ഹൈദരാബാദിന്റെ ഇടവിടാതെയുള്ള ആക്രമണം ചെറുക്കാൻ ഫൗളിലേക്കും ചെന്നൈയിൻ തിരിഞ്ഞു. 57-ാം മിനിറ്റിൽ ചെന്നൈയിന്റെ ലാലിയൻസുവല ചാങ്തെയുടെ ഗോളെന്നുറച്ച ഷോട്ട് ഹൈദരാബാദ് ഗോളി കട്ടിമണി തട്ടിയകറ്റി.
മത്സരത്തിൽ 64 ശതമാനം പന്ത് നിയന്ത്രിച്ചതും ഹൈദരാബാദ് ആയിരുന്നു. ഷോട്ട് എടുക്കുന്നതിൽ 12-7ന് ഹൈദരാബാദ് മുന്നിട്ടുനിന്നു. ഗോളിലേക്ക് ലക്ഷ്യംവച്ചതിലും (3-2) കോർണർ നേടിയതിലും (11-7) ഹൈദരാബാദ് ആയിരുന്നു മുന്നിൽ.
=ഹൈദരാബാദിന് എതിരേ ചെന്നൈയിനു ജയം
11:30 PM Nov 23, 2021 | Deepika.com