ഫറ്റോർഡ: ഐഎസ്എൽ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ സിറ്റി എഫ്സി എട്ടാം സീസണിൽ വിജയാരംഭം കുറിച്ചു.
ആതിഥേയരായ എഫ്സി ഗോവയെ മൂന്നടിയിൽ വീഴ്ത്തിയാണ് മുംബൈ സിറ്റി എഫ്സിയുടെ മിന്നും തുടക്കം. ഇഗോർ അംഗൂളൊയുടെ (33’-പെനൽറ്റി, 36’) ഇരട്ട ഗോളാണ് സിറ്റിയുടെ ജയത്തിൽ നിർണായകം. ഒരു ഗോൾ യഗോർ കറ്ററ്റാവുവിന്റെ (76’) വകയായിരുന്നു.
മത്സരത്തിന്റെ നിയന്ത്രണം മുംബൈ സിറ്റിയുടെ കൈവശമായിരുന്നു. 13-ാം മിനിറ്റിൽ മുംബൈക്ക് അർഹിച്ച പെനൽറ്റി നഷ്ടമായി.
പന്തുമായി ബോക്സിലേക്ക് കയറിയ മുംബൈ താരം വിഗ്നേഷ് ദക്ഷിണാമൂർത്തിയെ ഗോവൻ പ്രതിരോധതാരം ലിയാൻഡർ ഡികുന വീഴ്ത്തി. പക്ഷേ റഫറി പെനൽറ്റി അനുവദിച്ചില്ല. ഫൗളിനെ തുടർന്ന് പരിക്കേറ്റ വിഗ്നേഷിനെ മുംബൈക്ക് പിൻവലിക്കേണ്ടിയും വന്നു.
33-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെ മുംബൈ ലീഡ് നേടി. കസ്സിയോ ഗബ്രിയേലിനെ ഗോവ താരം ഇവാൻ ഗോണ്സാലസ് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി വിധിച്ചത്.
കിക്കെടുത്ത ഇഗോൾ അംഗൂളോ ഗോൾകീപ്പർ ധീരജിന് യാതൊരു അവസരവും നൽകിയില്ല. മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ അംഗൂളോ രണ്ടാം ഗോളും ഗോവൻ വലയിൽ നിക്ഷേപിച്ചു. റയ്നിയർ ഫെർണാണ്ടസിന്റെ മികച്ചൊരു പാസിൽ നിന്നായിരുന്നു ഗോൾ.
രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഗോവ, മുംബൈ ആക്രമണങ്ങളെ ചെറുത്തുനിന്നു. ഏതാനും മുന്നേറ്റങ്ങൾ നടത്താനായെങ്കിലും അതൊന്നും ഗോളിലെത്തിക്കാനായില്ല. അതിനിടെ പകരക്കാരനായെത്തിയ യഗോർ കറ്ററ്റാവു മുംബൈയുടെ മൂന്നാം ഗോൾ നേടി.
മുംബൈക്കായി ആദ്യമായി കളത്തിലിറങ്ങിയ കറ്ററ്റാവു തന്റെ ആദ്യ ടച്ചിൽ തന്നെ പന്ത് വലയിലാക്കുകയായിരുന്നു എന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ നിയന്ത്രണത്തിൽ 58-42ന് ഗോവയായിരുന്നു മുന്നിൽ. എന്നാൽ, ആക്രമണത്തിൽ മുംബൈ മികച്ചു നിന്നു. 11 ഷോട്ടുകൾ മുംബൈ പായിച്ചു, അതിൽ ആറ് എണ്ണം ഗോൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എട്ട് ഷോട്ട് എടുക്കാൻ മാത്രമാണ് ഗോവയ്ക്കു സാധിച്ചത്, ഗോളിലേക്ക് ലക്ഷ്യംവച്ച് ഒരെണ്ണം മാത്രവും.
ഒന്നു വീതം മൂന്നു നേരം
11:45 PM Nov 22, 2021 | Deepika.com