കാണ്പുർ: ഐസിസി ട്വന്റി-20 ലോകകപ്പ് സെമിയിൽ പ്രവേശിക്കാതെ പുറത്തായതിനു പിന്നാലെ നടന്ന പരന്പര ഇന്ത്യ നേടിയത് ആഘോഷിക്കേണ്ട കാര്യമില്ലെന്നു മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്.
ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസിലൻഡ് ടീം രണ്ട് ദിവസത്തെ മാത്രം ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയിൽ ട്വന്റി-20 പരന്പര കളിക്കാനെത്തിയതെന്നും അതിന്റെ മടുപ്പ് കളിക്കാർക്കുണ്ടെന്നും അതു യാഥാർഥ്യബോധത്തോടെ നോക്കിക്കാണണമെന്നും ദ്രാവിഡ് പറഞ്ഞു.
പരന്പര വിജയം മികച്ചതായിരുന്നു. ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. എന്നാൽ, ലോകകപ്പ് ഫൈനലിൽ കളിച്ച ശേഷം ഇന്ത്യയിൽ വന്ന് ആറു ദിവസത്തിനിടെ മൂന്നു മത്സരങ്ങൾ കളിച്ചതു ന്യൂസിലൻഡിനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. അതുകൊണ്ടു വിജയത്തിൽ മതിമറക്കാതെ ഭാവിയിലേക്കായി നല്ല കാര്യങ്ങൾ പഠിക്കുകയാണു വേണ്ടത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ വിജയത്തോടെ തുടക്കമിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അടുത്ത ലോകകപ്പിനായി ഒരുങ്ങാനുള്ള അവസരമായിരുന്നു ഈ പരന്പര- ദ്രാവിഡ് പറഞ്ഞു.
നവംബർ 14നായിരുന്നു ട്വന്റി-20 ലോകകപ്പ് ഫൈനലിൽ. 17 മുതലായിരുന്നു ഇന്ത്യ x ന്യൂസിലൻഡ് ട്വന്റി-20 പരന്പര. 3-0നാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടു മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം 25ന് ആരംഭിക്കും.
പരന്പരയിലെ മൂന്നാം മത്സരത്തിനിടെ ഇഷാൻ കിഷന്റെ നേരിട്ടുള്ള ത്രോയിൽ ന്യൂസിലൻഡിന്റെ ടിം സീഫെർട്ട് റണ്ണൗട്ടായി പുറത്തായപ്പോൾ, ഡഗ് ഔട്ടിലിരുന്ന് രാഹുൽ ദ്രാവിഡ് ഫീൽഡിംഗ് പരിശീലകൻ ടി. ദിലീപിന്റെ തോളിത്തട്ടി അഭിനന്ദിച്ചത് ഇതിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ആഘോഷിക്കാറായില്ല
11:45 PM Nov 22, 2021 | Deepika.com