ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നവംബർ പത്തു വരെ 139.5 അടിയായി നിലനിർത്തണമെന്നു സുപ്രീംകോടതി. ഈ സമയം വരെ ജലനിരപ്പ് 138.3 അടിയാക്കി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. മേൽനോട്ട സമിതി അംഗീകരിച്ച 139.5 എന്ന ജലനിരപ്പ് അതേപടി നിലനിർത്തണം. ഇത് താത്കാലിക ക്രമീകരണം മാത്രമാണെന്നും കോടതി പറഞ്ഞു.
ജലനിരപ്പ് സംബന്ധിച്ചു മേൽനോട്ട സമിതിക്കു പുനഃപരിശോധന നടത്താമെന്നും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഓരോ മണിക്കൂർ ഇടവിട്ട് അണക്കെട്ടിന്റെ നില പരിശോധിച്ച് ഇരു സംസ്ഥാനങ്ങളും മതിയായ നടപടികൾ എടുക്കണമെന്നും നിർദേശിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ചു തമിഴ്നാട് ഉന്നയിച്ച് റൂൾ കർവ് മാനദണ്ഡം അംഗീകരിക്കുന്നില്ലെന്ന് കേരളം പറഞ്ഞു. ഇക്കാര്യത്തിൽ വിയോജിപ്പു വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാമെന്നും കേരളം ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. സത്യവാങ്മൂലം നവംബർ ഏഴിനുള്ളിൽ നൽകണമെന്ന് കോടതി നിർദേശിച്ചു.
ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നു കേരളം
മുല്ലപ്പെരിയാർ ഡാം അതീവ ഗുരുതരാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകി. ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം പണിയണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നാണ് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, സമിതിയിൽ കേരളം ഉയർത്തിയ വിയോജിപ്പുകളൊന്നും തന്നെ സുപ്രീംകോടതിയിൽ എത്തിയ റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിയോജനക്കുറിപ്പും സുപ്രീംകോടതിക്കു കൈമാറിയിട്ടില്ലെന്നു കേരളം ചൂണ്ടിക്കാട്ടി.
തമിഴ്നാട് മുന്നോട്ടു വയ്ക്കുകയും മേൽനോട്ട സമിതി അംഗീകരിക്കുകയും ചെയ്ത റൂൾകർവ് പ്രകാരമുള്ള ജലനിരപ്പ് ഒട്ടും സുരക്ഷിതമല്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്തയും ഇന്നലെ വാദത്തിനിടെ വ്യക്തമാക്കി.
126 വർഷം പഴക്കമുള്ള അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ 100 വർഷത്തെ സാഹചര്യം പരിഗണിച്ചാണ് കേരളം റൂൾകർവ് തീരുമാനിക്കുന്നത്. തമിഴ്നാടിന്റെ രീതി അങ്ങനെ അല്ലാത്തതിനാൽ അവരുടെ റൂൾ കർവ് അംഗീകരിക്കാനാകില്ലെന്നും കേരളം വാദിച്ചു.
നവംബർ പത്തു വരെ ജലനിരപ്പ് 139 അടിയിൽ ഒതുക്കിനിർത്തുന്നതിൽ ബുദ്ധിമുട്ടില്ല. എന്നാൽ, അതിനപ്പുറത്തേക്കു പിടിച്ചുനിർത്താൻ കഴിയില്ലെന്നാണ് തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നഫാഡേ പറഞ്ഞത്. എല്ലാ വർഷവും ജലനിരപ്പ് 142 അടിയിൽ താഴെയാക്കി നിർത്താനാണ് കേരളം ശ്രമിക്കുന്നതെന്നും തമിഴ്നാട് കുറ്റപ്പെടുത്തി.
സെബി മാത്യു