ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഓസീസ് രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ 7 വിക്കറ്റിനു പരാജയപ്പെടുത്തി. 18 പന്ത് ബാക്കിനിൽക്കേയാണ് ഓസീസ് ജയം. സ്കോർ: ശ്രീലങ്ക20 ഓവറിൽ 154/6. ഓസ്ട്രേലിയ 17 ഓവറിൽ 155/3.
ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാർണർ 42 പന്തിൽ 10 ഫോറിന്റെ സഹായത്തോടെ 65 റൺസ് നേടി. ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് 37 റൺസ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത് (28), സ്റ്റോയിൻസ് (16) എന്നിവർ പുറത്താകാതെനിന്നു. ഡേവിഡ് വാർണറും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കമിട്ടു. പവർ പ്ലേയിൽ (ആദ്യ 6 ഓവർ) കംഗാരുക്കൾ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് അടിച്ചുകൂട്ടി.
ഈ ലോകകപ്പിൽ പവർ പ്ലേയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഫിഞ്ച് (23 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 37) ഹസരെങ്കത ഡി സിൽവയുടെ പന്തിൽ ഇൻസൈഡ് എഡ്ജ് ആയി ബൗൾഡായി. 42 പന്തിൽ 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് ഇവർ പിരിഞ്ഞത്. മൂന്നാം നന്പറായെത്തിയ ഗ്ലെൻ മാക്സ്വെൽ ഒരു ഫോർ പായിച്ചെങ്കിലും 6 പന്തിൽ 5 റണ്‍സുമായി മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോർ 15ൽ നിൽക്കുന്പോൾ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഏഴ് റണ്‍സ് എടുത്ത നിസാങ്കയെ പാറ്റ് കമ്മിൻസ് വാർണറുടെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ കുശാൽ പെരേരയും (35) ചരിത് അസലങ്കയും (35) ചേർന്ന് 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽനിന്നായിരുന്നു ഇവരുടെ 63 റണ്‍സ് കൂട്ടുകെട്ട്.
അവിസ്ക ഫെർണാണ്ടൊയുടെ (4) ഇന്നിംഗ്സിന് ഏഴ് പന്തിന്റെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഞ്ചാം നന്പർ ബാറ്ററായെത്തിയ ഭനുക രാജപക്സെയുടെ ആക്രമണ ബാറ്റിംഗ് ലങ്കയെ 100 കടത്തി. രാജപക്സെ 26 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 33 റണ്‍സുമായി പുറത്താകാതെനിന്നു.
ഓസ്ട്രേലിയയ്ക്കായി ആദം സാംപ 4 ഓവറിൽ 12 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. സാംപയാണ് മാൻ ഓഫ് ദ മാച്ച്.
റൺ വാർണർ
11:36 PM Oct 28, 2021 | Deepika.com