മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ലാമർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ ഇറ്റലിയിൽനിന്നുള്ള അത്ലാന്തക്കാർ എത്തിയത് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് എഫിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്.
കളിയുടെ 28 മിനിറ്റ് കഴിഞ്ഞപ്പോൾ അത്ലാന്ത 2-0ന് മുന്നിൽ. ആദ്യപകുതിയിൽ യുണൈറ്റഡ് നടത്തിയ പ്രത്യാക്രമണങ്ങൾ ഫലം കണാതിരുന്നതോടെ ആരാധകർ നെഞ്ചിടിപ്പോടെ കാത്തിരുന്നത് രണ്ടാം പകുതിയിലെ അദ്ഭുതങ്ങൾക്കായി.
ആദ്യപകുതിയിൽ ക്രോസ് ബാറിൽ ഇടിച്ച ഷോട്ടിന്റെ നഷ്ടം നികത്തി 53-ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡ് ഒരു ഗോൾ മടക്കി. പിന്നീട് ഡേവിഡ് ഡെ ഹെയയുടെ ഇരട്ടസേവ്. മിനിറ്റുകൾക്കുശേഷം ഹാരി മഗ്വെയർ (75’) കോർണറിലൂടെ ലഭിച്ച പന്ത് ഗോളാക്കിയതോടെ യുണൈറ്റഡ് 2-2ൽ. ഓൾഡ് ട്രാഫോഡിൽ പിന്നീട് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ക്ലാസിക് ഇടപെടൽ. 81-ാം മിനിറ്റിൽ ഹെഡറിലൂടെ റൊണാൾഡോ യുണൈറ്റഡിന്റെ വിജയം കുറിച്ച ഗോൾ നേടി.
ക്ലബ്ബിനും രാജ്യത്തിനുമായി ഹെഡറിലൂടെ റൊണാൾഡോ നേടിയ 140-ാം ഗോളായിരുന്നു അത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് വിയ്യാറയൽ 4-1ന് സ്വിസ് സംഘമായ യംഗ് ബോയ്സിനെ കീഴടക്കി.
യുണൈറ്റഡ് (6 പോയിന്റ്), അത്ലാന്ത (4), വിയ്യാറയൽ (4) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
കമോണ്ട്രാ...
ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ രണ്ടോ അതിൽ കൂടുതലോ ഗോളിനു പിന്നിൽ നിന്നശേഷം മാഞ്ചസ്റ്റർ ജയം സ്വന്തമാക്കുന്നത് ഇതു മൂന്നാം തവണ. ഇത്തരത്തിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയം സ്വന്തമാക്കിയത് ആഴ്സണലി (3)ന് ഒപ്പമെത്തി യുണൈറ്റഡ്.
28 മിനിറ്റിനുള്ളിൽ അത്ലാന്ത 2-0ന് മുന്നിലെത്തിയത് ഓൾഡ് ട്രാഫോഡിലെ വേഗമേറിയ രണ്ടാമത്തെ ലീഡിംഗ് ആണ്. 2012ൽ ബ്രാഗ 20 മിനിറ്റിനുള്ളിൽ 2-0ന് ലീഡ് നേടിയതാണ് റിക്കാർഡ്, അന്നും യുണൈറ്റഡ് 3-2 ജയം നേടിയിരുന്നു.
ക്രിസ്റ്റ്യാനൊ റൊണാൾഡോ ഗോളിൽ യുണൈറ്റഡിന്റെ തിരിച്ചുവരവ് ജയം, 3-2
01:40 AM Oct 22, 2021 | Deepika.com