മസ്കറ്റ്/അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യറൗണ്ട് കടന്ന് ബംഗ്ല കടുവകളും ലങ്കൻ സിംഹങ്ങളും സൂപ്പർ 12ൽ ഇടംപിടിച്ചു. ഗ്രൂപ്പ് ബിയിൽ പാപ്പുവ ന്യൂ ഗിനിയയെ 84 റണ്‍സിനു കീഴടക്കിയാണ് ബംഗ്ലാദേശ് സൂപ്പർ 12 സ്ഥാനം ഉറപ്പിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് നേടി. മുഹമ്മദുള്ള (50), ഷക്കീബ് അൽ ഹസൻ (46) എന്നിവർ മികച്ച പ്രകടനം നടത്തി.
പാപ്പുവ ന്യൂ ഗിനിയയുടെ മറുപടി 19.3 ഓവറിൽ 97ൽ അവസാനിച്ചു. ഷക്കീബ് അൽ ഹസൻ നാല് ഓവറിൽ ഒന്‍പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഓൾ റൗണ്ട് പ്രകടനം കാഴ്ചവച്ച ഷക്കീബ് ആണു മാൻ ഓഫ് ദ മാച്ച്. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ സ്കോട്ട്ലൻഡിനോടു പരാജയപ്പെട്ടശേഷമാണു ബംഗ്ലാദേശിന്റെ തിരിച്ചുവരവ്.
ഗ്രൂപ്പ് എയിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ആധികാരിക ജയം നേടിയാണു ലങ്ക സൂപ്പർ 12ൽ ഇടംപിടിച്ചത്. രണ്ടാം മത്സരത്തിൽ ലങ്ക 70 റണ്‍സിന് അയർലൻഡിനെ കീഴടക്കി. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 171/7. അയർലൻഡ് 18.3 ഓവറിൽ 101.
ഇന്നു നടക്കുന്ന ആദ്യറൗണ്ടിലെ അവസാന മത്സരങ്ങളിൽ നമീബിയ അയർലൻഡിനെയും ശ്രീലങ്ക ഹോളണ്ടിനെയും നേരിടും. അയർലൻഡിനും നമീബിയയ്ക്കും ഓരോ ജയത്തിലൂടെ രണ്ട് പോയിന്റ് വീതമുണ്ട്. ഹോളണ്ട് ഇതുവരെ ജയിച്ചിട്ടില്ല.
സൂപ്പർ 12 ചിത്രം ഇന്ന് വ്യക്തമാകും
01:40 AM Oct 22, 2021 | Deepika.com