സീയൂൾ: ദക്ഷിണകൊറിയ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു. കൊറിയൻ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ രണ്ട് എന്ന ഇതിനെ നുരി എന്നും വിളിക്കുന്നു. അതേസമയം, വിക്ഷേപണം വിജയകരമായെങ്കിലും ഡമ്മി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു.
ഉത്തരകൊറിയയുമായി ആയുധമത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണോ ദക്ഷിണകൊറിയയുടെ പരീക്ഷണമെന്നു സംശയമുണ്ട്. ഉപഗ്രഹ റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും ഒരേ സാങ്കേതികവിദ്യയിലാണു പ്രവർത്തിക്കുന്നത്. ഉത്തരകൊറിയ മുന്പ് നടത്തിയിട്ടുള്ള ഉപഗ്രഹവിക്ഷേപണങ്ങളെല്ലാം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ പ്രയോജനപ്പെടുത്തിയിരുന്നു.
47.2 മീറ്റർ നീളവും 200 ടൺ ഭാരവുമുള്ള നുരി റോക്കറ്റ് ഇന്നലെ സീയൂളിന് 500 കിലോമീറ്റർ തെക്ക് ഗൊഹിയുംഗിൽനിന്നാണു വിക്ഷേപിച്ചത്. പരീക്ഷണം പൂർണവിജയമായിരുന്നില്ലെന്നു പ്രസിഡന്റ് മൂൻ ജേ ഇൻ പറഞ്ഞു. ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ വൈകാതെ വിജയം വരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയിൽ ഏറെ മുന്നിലുള്ള ദക്ഷിണകൊറിയ ഉപഗ്രഹ വിക്ഷേപണത്തിൽ വളരെ പിന്നിലാണ്. 2009ലും 2010ലും ബഹിരാകാശ റോക്കറ്റ് വിക്ഷേപിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. 2021നകം നുരിയുടെ നാലു പരീക്ഷണങ്ങൾകൂടി നടത്തും. 2030ൽ ചന്ദ്രനിൽ പേടകം ഇറക്കണമെന്നാണു ദക്ഷിണകൊറിയയുടെ ആഗ്രഹം.
കുറച്ചുനാൾ മുന്പ് അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈലിന്റെ പരീക്ഷണം ദക്ഷിണകൊറിയ വിജയകരമായി നടത്തിയിരുന്നു. അതേസമയം, ഉത്തരകൊറിയയാകട്ടെ തുടരെത്തുടരെ മിസൈൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈപ്പർസോണിക് മിസൈലും അന്തർവാഹിനി മിസൈലും ഇതിലുൾപ്പെടുന്നു.