പാരീസ്: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോൾ ബലത്തിൽ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്നു ജയം. സ്വന്തം തട്ടകമായ പാർക്ക് ഡെ പ്രിൻസസിൽ ജർമൻ ക്ലബ്ബായ ആർബി ലൈപ്സിഗിനെതിരേ 3-2ന്റെ ജയമാണു പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ മൂന്നു ഗോളും ചാന്പ്യൻസ് ലീഗിലാണെന്നതാണു ശ്രദ്ധേയം. ഗ്രൂപ്പ് എയിൽ മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനം നിലനിർത്തി. ആറു പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണു രണ്ടാമത്.
ഒന്പതാം മിനിറ്റിൽ സോളോ റണ്ണിനുശേഷം കൈലിയൻ എംബാപ്പെയുടെ ഉജ്വല ഫിനിഷിലൂടെ പിഎസ്ജി ലീഡ് നേടി. 28-ാം മിനിറ്റിൽ ആന്ദ്രെ സിൽവ ലൈപ്സിഗിനായി ഗോൾ മടക്കി. 1-1ന്റെ സമനിലയുമായി രണ്ടാം പകുതി ആരംഭിച്ച സന്ദർശകർ 57-ാം മിനിറ്റിൽ മുകിയേലയിലൂടെ ലീഡിലെത്തി.
പനേങ്ക സ്റ്റൈൽ മെസി
67-ാം മിനിറ്റിൽ എംബാപ്പെയുമായി കൊടുത്തുവാങ്ങി നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസി വലകുലുക്കി. എംബാപ്പെയുടെ സോളോ റണ്ണിൽ എതിർ പ്രതിരോധം മുറിഞ്ഞു. ബോക്സിനുള്ളിൽവച്ച് എംബാപ്പെ തിരികെ നൽകിയ പന്തിൽ മെസി ഷോട്ടെടുത്തു. സൈഡ് പോസ്റ്റിലിടിച്ച് ഗോൾ വരയിലൂടെ കറങ്ങിത്തിരിഞ്ഞ പന്തിനെ പാഞ്ഞെത്തി മെസി വലയിലേക്ക് ഒരിക്കൽക്കൂടി പറഞ്ഞുവിട്ടു. പിഎസ്ജി 2-2 ലൈപ്സിഗ്.
74-ാം മിനിറ്റിൽ പിഎസ്ജിക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുക്കാനെത്തിയത് മെസി. മെസിയുടെ പനേങ്ക സ്റ്റൈൽ കിക്ക് സ്ലോമോഷനിൽ വലയിലേക്ക്. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരേ (38) ഗോൾ നേടിയ റിക്കാർഡിൽ മെസി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഒപ്പമെത്തി.
90+4-ാം മിനിറ്റിൽ പിഎസ്ജിക്കു വീണ്ടും പെനൽറ്റി ലഭിച്ചു. ഹക്കിമിയെ വീഴ്ത്തിയതിനായിരുന്നു ഇത്തവണ പെനൽറ്റി. ഹാട്രിക് അവസരമുണ്ടായിരുന്നെങ്കിലും മെസി കിക്കെടുക്കാനെത്തിയില്ല. കിക്കെടുത്ത എംബാപ്പെയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നകലുകയും ചെയ്തു.
മെസിയുടെ ഇരട്ട ഗോളിൽ പിഎസ്ജിക്ക് ജയം
01:38 AM Oct 21, 2021 | Deepika.com