ബിഗിലേ കപ്പ് മുഖ്യം എന്ന തമിഴ് ഡയലോഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്പോൾ കോഹ്ലീ കപ്പ് മുഖ്യം എന്നാകും. കാരണം, ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസ്ഥാനത്ത് കോഹ്ലിക്കുള്ളതു ചുരുങ്ങിയ ദിനങ്ങൾ മാത്രം.
ഐസിസി ട്വന്റി-20 ലോകകപ്പോടെ കുട്ടിക്രിക്കറ്റിന്റെ നായകസ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നു കോഹ്ലി അറിയിച്ചിരുന്നു. ലോകകപ്പ് ട്വന്റി-20 ടീം പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഹ്ലിയുടെ പ്രഖ്യാപനം.
കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നാണെങ്കിൽ രവിശാസ്ത്രി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തുനിന്നു ട്വന്റി-20 ലോകകപ്പോടെ പടിയിറങ്ങുകയാണ്. ക്യാപ്റ്റനും പരിശീലകനുമായി ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലുമായി ഇവർ രണ്ടുപേരും പരന്പരകൾ ഏറെ നേടിയിട്ടുണ്ടെങ്കിലും ഐസിസി ട്രോഫി എത്തിപ്പിടിക്കാനായിട്ടില്ല.
അതുകൊണ്ട് ഈ ട്വന്റി-20 ലോകകപ്പിൽ കപ്പ് കോഹ്ലിക്കെന്നതുപോലെ ശാസ്ത്രിക്കും മുഖ്യം. ഇവരുടെ ആരാധകർ ഇപ്പോൾ മനസുകൊണ്ട് ആഗ്രഹിക്കുന്നത് കപ്പടിക്കണം, കലിപ്പടക്കണമെന്നാണ്... അതെ, ലോകകപ്പ് കിരീടത്തോടെ കോഹ്ലിക്കു ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ശാസ്ത്രിക്ക് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങാനാകുമോ എന്നതാണു ക്രിക്കറ്റ് ലോകത്തിന്റെയും കാത്തിരിപ്പ്.
ബാറ്റിംഗ് ഓർഡർ
ലോകകപ്പിനു മുന്‍പ് ബാറ്റിംഗ് ഓർഡർ നിശ്ചയിക്കാനുള്ള അവസാന അവസരമാണ് ഇന്ത്യക്ക് ഇന്നുള്ളത്. ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരായ കെ.എൽ. രാഹുൽ (51), ഇഷാൻ കിഷൻ (70), ഋഷഭ് പന്ത് (29 നോട്ടൗട്ട്) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
സന്നാഹത്തിൽ ഇംഗ്ലണ്ടിനോട് 188 റണ്‍സ് വഴങ്ങിയെങ്കിലും 19 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അടിച്ചെടുത്ത് ഏഴു വിക്കറ്റ് ജയം സ്വന്തമാക്കി. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങുന്പോൾ ബാറ്റർമാരുടെ സ്ഥാനം നിശ്ചയിക്കാനുള്ള അവസാന പരീക്ഷണമാണ് ഇന്ത്യ നടത്തുക.
ഇംഗ്ലണ്ടിനെതിരേ രോഹിത് ശർമ ഇറങ്ങിയിരുന്നില്ല. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങുമെന്നാണു സൂചന. രോഹിത്തിനൊപ്പം കെ.എൽ. രാഹുൽ ആയിരിക്കും ഇന്ത്യയുടെ സ്ഥിരം ഓപ്പണിംഗ് സഖ്യം. മൂന്നാം നന്പറായി കോഹ്ലിയെത്തുമെന്ന് അദ്ദേഹംതന്നെ സൂചിപ്പിച്ചുകഴിഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിനെതിരേ ഓപ്പണറായെത്തി 46 പന്തിൽ 70 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായ ഇഷാൻ കിഷന്റെ ടീമിലെ സ്ഥാനം ഇതുവരെ ഉറപ്പായിട്ടില്ല.
ലഭിച്ച അവസരങ്ങൾ മുതലാക്കുന്ന ഇഷാനെ മധ്യനിരയിൽ കളിപ്പിക്കാനുള്ള സാധ്യത തള്ളാനാവില്ല. കാരണം, ഇംഗ്ലണ്ടിനെതിരേ സൂര്യകുമാർ യാദവിനു തിളങ്ങാനായില്ലെന്നതുതന്നെ. ഇംഗ്ലണ്ടിനെതിരേ സൂര്യകുമാറിനു മുന്‍പ് ഋഷഭ് പന്ത് ആണ് ക്രീസിലെത്തിയതെന്നതും ശ്രദ്ധേയം. 14 പന്തിൽ 29 നോട്ടൗട്ടുമായി പന്ത് തിളങ്ങുകയും ചെയ്തു. പന്തിന്റെ സിക്സിലൂടെയായിരുന്നു ഇന്ത്യ 19-ാം ഓവറിന്റെ അവസാനപന്തിൽ ജയത്തിലെത്തിയതും.
ഹാർദിക് പാണ്ഡ്യയുടെ കാര്യം അവതാളത്തിലാണ്. ഇംഗ്ലണ്ടിനെതിരേ 10 പന്ത് നേരിടാൻ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗിൽ താളം കണ്ടെത്താൻ ഹാർദിക്കിനു സാധിച്ചിട്ടില്ല.
ബൗളിംഗ് നിരയിൽ ഇംഗ്ലണ്ടിനെതിരേ പിടിച്ചുനിന്നതു ജസ്പ്രീത് ബുംറയും രവിചന്ദ്ര അശ്വിനും മാത്രം. മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും 40 റണ്‍സ് വഴങ്ങി, ഭുവനേശ്വർ കുമാർ 54ഉം സ്പിന്നർ രാഹുൽ ചാഹർ 43ഉം.
ജഡേജ, ഷാർദുൾ, ചക്രവർത്തി
ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, ഷാർദുൾ ഠാക്കൂർ എന്നിവർ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങിയേക്കും. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവർത്തിയും ടീമിൽ ഉണ്ടാകുമെന്നാണു സൂചന. ഓസ്ട്രേലിയ അവരുടെ ആദ്യ സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനെ ഒരു പന്ത് ബാക്കിനിൽക്കേ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു.
2016 ട്വന്റി-20 ലോകകപ്പിനുശേഷം ഇന്ത്യ ആകെ കളിച്ചത് 72 മത്സരങ്ങൾ. അതിൽ 45 ജയം നേടാൻ ഇന്ത്യൻ ടീമിനു സാധിച്ചു, തോറ്റത് 22 മത്സരങ്ങളിൽ മാത്രം. ഇക്കാലയളവിൽ 2020ലാണ് ഏറ്റവും കുറവ് തോൽവി വഴങ്ങിയത് ഒരെണ്ണം മാത്രം.
ലോകകപ്പ് ട്വന്റി-20ക്കു ഇന്ത്യയുടെ അവസാന സന്നാഹ മത്സരം ഇന്ന്
12:58 AM Oct 20, 2021 | Deepika.com