അബുദാബി: ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു ദിവസം ബൗളർമാരുടെ ഹാട്രിക് വിക്കറ്റ് പ്രകടനം. ഐസിസി ട്വന്റി-20 ലോകകപ്പ് ആദ്യ റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഹോളണ്ടിനെതിരായ മത്സരത്തിൽ അയർലൻഡിന്റെ കർട്ടിസ് കാംഫർ ഇന്നലെ ഹാട്രിക് നേടി.
തുടർച്ചയായ നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയായിരുന്നു കാംഫറിന്റെ പ്രകടനം. ഞായറാഴ്ച സീഷെൽസിനെതിരായ മത്സരത്തിൽ ഘാനയുടെ കോഫി ബഗബെന്ന ഹാട്രിക് സ്വന്തമാക്കിയിരുന്നു.
ട്വന്റി-20 ലോകകപ്പ് ആഫ്രിക്കൻ സബ് റീജണൽ യോഗ്യതാ റൗണ്ട് പോരാട്ടത്തിലായിരുന്നു ബഗബെന്നയുടെ ഹാട്രിക്. ജൂലൈ 8, 9 തീയതികളിലും രാജ്യാന്തര ട്വന്റി-20യിൽ ഹാട്രിക് പിറന്നിരുന്നു. മാൾട്ടയിലേക്കു ബെൽജിയം നടത്തിയ പര്യടനത്തിനിടെ മാൾട്ടയുടെ വസീം അബ്ബാസും ബെൽജിയത്തിന്റെ ഷെറാസ് ഷേഖുമായിരുന്നു അടുത്തടുത്ത ദിവസങ്ങളിൽ ഹാട്രിക് സ്വന്തമാക്കിയത്.
ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലിക്കുശേഷം (2007) ഹാട്രിക് നേടുന്ന ആദ്യ താരമാണു കാംഫർ. രാജ്യാന്തര ട്വന്റി-20യിൽ തുടർച്ചയായ നാലു പന്തുകളിൽ നാലു വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമനും. ട്വന്റി-20 ചരിത്രത്തിലെ 20-ാം ഹാട്രിക്കാണ് കാംഫർ സ്വന്തം പേരിലെഴുതിയത്. അയർലൻഡിനായി ഹാട്രിക് നേടുന്ന ആദ്യ ബൗളറുമാണ് ഇദ്ദേഹം.
2 ഓവർ, വീണത് 7 വിക്കറ്റ്
കാംഫറിനൊപ്പം മാർക്ക് അഡയറും ബൗളിംഗിൽ തിളങ്ങിയപ്പോൾ ഗ്രൂപ്പ് എയിൽ അയർലൻഡ് ആദ്യ ജയം സ്വന്തമാക്കി. ഇരുവരും എറിഞ്ഞ 10, 20 ഓവറുകളിലായി ഏഴ് വിക്കറ്റാണ് ഹോളണ്ടിനു നഷ്ടപ്പെട്ടത്.ഹോളണ്ട് ഇന്നിംഗ്സിൽ അഞ്ചു ബാറ്റർമാർ ആദ്യ പന്തിൽ ഡക്ക് ആയെന്നതും ശ്രദ്ധേയം. ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
ഹോളണ്ടിനെ 29 പന്ത് ബാക്കിനിൽക്കേ ഏഴു വിക്കറ്റിന് അയർലൻഡ് കീഴടക്കി. സ്കോർ: ഹോളണ്ട് 20 ഓവറിൽ 106. അയർലൻഡ് 15.1 ഓവറിൽ 107/3. കാംഫറാണു മാൻ ഓഫ് ദ മാച്ച്.
ഹോളണ്ട് ഒന്‍പത് ഓവർ പൂർത്തിയായപ്പോൾ രണ്ടിന് 50 എന്ന നിലയിലായിരുന്നു. 10-ാം ഓവറിൽ രണ്ട് റണ്‍സ് വിട്ടുനൽകി കാംഫർ നാല് വിക്കറ്റ് പിഴുതു. അതോടെ 52/6 എന്ന ദയനീയാവസ്ഥയിലേക്കു ഹോളണ്ട് പതിച്ചു.
20-ാം ഓവർ എറിയാനെത്തിയ മാർക്ക് അഡയർ ആ ഓവറിൽ ഒരു റണ്ണൗട്ട് ഉൾപ്പെടെ വീഴ്ത്തിയതു മൂന്നു വിക്കറ്റ്. അതോടെ ഹോളണ്ട് 106ൽ ഒതുങ്ങി. 47 പന്തിൽ ഏഴു ഫോറിന്റെ അകന്പടിയോടെ 51 റണ്‍സ് നേടിയ മാക്സ് ഒഡൗഡ് മാത്രം ഡച്ച് നിരയിൽ തലയുയർത്തിനിന്നു.
മറുപടിക്കിറങ്ങിയ അയർലൻഡിനെ പോൾ സ്റ്റിർലിംഗും (39 പന്തിൽ 30 നോട്ടൗട്ട്) ഗാരെത് ഡെലാനിയും (29 പന്തിൽ 44) ചേർന്ന് ജയത്തിലെത്തിച്ചു.
ശ്രീലങ്കയ്ക്ക് ജയം
അബുദാബി: ഗ്രൂപ്പ് എയിലെ മത്സരത്തിൽ ശ്രീലങ്ക ഏഴ് വിക്കറ്റിന് നമീബിയയെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത നമീബിയയെ 19.3 ഓവറിൽ 96 റൺസിന് എറിഞ്ഞിട്ട ലങ്ക, 13.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 100 റൺസ് അടിച്ചെടുത്ത് ജയമാഘോഷിച്ചു.
ഹാട്രിക് മഴ!
12:02 AM Oct 19, 2021 | Deepika.com