മസ്കറ്റ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പർ 12 യോഗ്യതയ്ക്കുള്ള ആദ്യ റൗണ്ട് പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തിൽ ഒമാന്‍ 10 വിക്കറ്റ് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയയെയാണ് ആതിഥേയരായ ഒമാൻ തകർത്തത്.
നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്സൂദാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: പാപ്പുവ ന്യൂ ഗിനിയ 20 ഓവറിൽ 129/9. ഒമാൻ 13.4 ഓവറിൽ 131/0.
സൂപ്പർ ക്യാപ്റ്റൻ
ടോസ് നേടിയ ഒമാൻ ക്യാപ്റ്റൻ മഖ്സൂദ് ബൗളിംഗ് തെരഞ്ഞെടുത്തു. റണ്‍ എടുക്കുന്നതിനു മുന്‍പ് തന്നെ പാപ്പുവ ന്യൂ ഗിനിയയ്ക്കു രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. തുടക്കത്തിലെ തകർച്ചയിൽനിന്നു കരകയറാൻ ശ്രമിച്ചെങ്കിലും മധ്യനിരയ്ക്കു കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. മൂന്നാം നന്പർ ബാറ്ററായ ആസാദ് വലയും (43 പന്തിൽ 56) നാലാം നന്പറായ ചാൾസ് അമിനിയുമാണ് (26 പന്തിൽ 37) പാപ്പുവ ന്യൂ ഗിനിയയുടെ ടോപ് സ്കോറർമാർ.
ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡിന്റെ ഡാനിയേൽ വെട്ടോറിക്കുശേഷം നാലു വിക്കറ്റ് വീഴ്ത്തുന്ന ക്യാപ്റ്റൻ എന്ന നേട്ടത്തിൽ ഒമാന്റെ മഖ്സൂദ് എത്തി.
സിംഗ് ഫ്രം പഞ്ചാബ്
130 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഒമാനുവേണ്ടി ഇന്ത്യൻ വംശജനായ ഓപ്പണർ ജതീന്ദർ സിംഗ് തകർത്തടിച്ചു. 42 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം ജതീന്ദർ 73 റണ്‍സുമായി പുറത്താകാതെ നിന്നു.
പാക്കിസ്ഥാനിൽ ജനിച്ച അഖ്വിബ് ഇല്യാസ് (43 പന്തിൽ 50 നോട്ടൗട്ട്) ജതീന്ദറിനു മികച്ച പിന്തുണ നൽകി. പഞ്ചാബിലെ ലുധിയാനയിലാണു ജതീന്ദർ സിംഗിന്റെ ജനനം. മാതാപിതാക്കൾക്കൊപ്പം ഒമാനിലേക്കു കുടിയേറിയ ജതീന്ദർ 2007ൽ ഒമാൻ അണ്ടർ 19 ടീമിനായി അരങ്ങേറി.
ഇന്ത്യ+പാക്കിസ്ഥാൻ= ഒമാൻ!
പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരേ ഇന്നലെ ഇറങ്ങിയ ഒമാൻ ക്രിക്കറ്റ് ടീമിന്റെ പ്ലേയിംഗ് ഇലവണിൽ ജന്മംകൊണ്ട് ഒമാൻകാരനായ ഒരാൾപോലും ഇല്ല. ഇന്ത്യയിലും പാക്കിസ്ഥാനിലും ജനിച്ചവരാണ് ഒമാൻ ടീമിലുള്ളത്. ജതീന്ദർ സിംഗ്, ഗുജറാത്തിൽ ജനിച്ച കശ്യപ് പ്രജാപതി, മധ്യപ്രദേശിൽ ജനിച്ച ആയാൻ ഖാൻ, തെലങ്കാനക്കാരനായ സന്ദീപ് ഗൗദ് എന്നിവരാണ് ഒമാൻ ടീമിലുണ്ടായിരുന്ന ഇന്ത്യൻ വംശജർ.
ട്വന്റി-20 ലോകകപ്പിൽ ഒമാന്‍ 10 വിക്കറ്റ് ജയം
12:31 AM Oct 18, 2021 | Deepika.com