ടൂറിൻ (ഇറ്റലി): യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ അദ്ഭുത ജയത്തോടെ ഫ്രാൻസ് ഫൈനലിൽ. ആദ്യ പകുതിയിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളടിച്ചായിരുന്നു ടൂറിനിൽ ഫ്രഞ്ച്വിപ്ലവം അരങ്ങേറിയത്.
ബെൽജിയം ഗോൾഡൻ ജനറേഷന്റെ കിരീട ദൗർഭാഗ്യം അടിവരയിട്ടായിരുന്നു ലേ ബ്ലൂസിന്റെ ആവേശോജ്വല തിരിച്ചുവരവ് ജയം. ഞായറാഴ്ച രാത്രി 12.15ന് നടക്കുന്ന കിരീട പോരാട്ടത്തിൽ സ്പെയിനാണു ഫ്രാൻസിന്റെ എതിരാളി.
യാനിക് കറാസ്കൊ (37’), റൊമേലു ലുകാക്കു (40’) എന്നിവരുടെ മിന്നും ഗോളിലൂടെ ബെൽജിയം 2-0ന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു. ലുകാക്കുവിന്റെ 68-ാം രാജ്യാന്തര ഗോളായിരുന്നു. ആദ്യ പകുതിയിൽ കെവിൻ ഡി ബ്രൂയിന്റെ ഗോളെന്നുറച്ച ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗൊ ലോറിസ് രക്ഷപ്പെടുത്തിയിരുന്നു.
ബെൽജിയത്തിന്റെ ഹൃദയം രണ്ടായി പകുത്ത പകുതിക്കായിരുന്നു ടൂറിൻ പിന്നീട് സാക്ഷ്യംവഹിച്ചത്. കരിം ബെൻസെമയുടെ (62’) മികച്ചൊരു ഫിനിഷിലൂടെ ഫ്രാൻസ് ഒരു ഗോൾ മടക്കി. 69-ാം മിനിറ്റിൽ ലേ ബ്ലൂസിനു ലഭിച്ച പെനൽറ്റി കൈലിയൻ എംബാപ്പെ വലയിലാക്കിയതോടെ 2-2.
90-ാം മിനിറ്റിൽ പ്രതിരോധതാരം തിയൊ ഹെർണാണ്ടസ് വലകുലുക്കിയതോടെ ഫ്രഞ്ച് വിപ്ലവം പൂർണം. തിയൊയുടെ ആദ്യ രാജ്യാന്തര ഗോളായിരുന്നു.
പൊളി ബ്രോസ്...
ബെൽജിയത്തിനെതിരായ മത്സരത്തിൽ ഫ്രാൻസിന്റെ പൊളി ബ്രോസ് ആയത് ഇരുപത്തഞ്ചുകാരനായ ലൂക്കാസ് ഹെർണാണ്ടസും ഇരുപത്തിനാലുകാരനായ തിയൊ ഹെർണാണ്ടസും. ഇരുവരെയും സ്റ്റാർട്ടിംഗ് ഇലവണിൽ ഉൾപ്പെടുത്തിയായിരുന്നു ഫ്രഞ്ച് പരിശീലകൻ ദിദിയെ ദേഷാംപ് ടീമിനെ ഇറക്കിയത്. അതോടെ 1974നുശേഷം ഫ്രാൻസിനായി ഒന്നിച്ച് കളത്തിലിറങ്ങുന്ന ആദ്യ സഹോദരന്മാരെന്ന നേട്ടം ഇവർ സ്വന്തമാക്കി.
പ്രതിരോധ താരങ്ങളായ ഇവരുടെ പിതാവ് ജീൻ ഫ്രാൻസിസ് ഹെർണാണ്ടസും (സെന്റർ ബാക്ക്) ഫുട്ബോൾ താരമായിരുന്നു.
അച്ഛൻ ഉപേക്ഷിച്ചതോടെ അമ്മ പെ ലോറൻസാണ് തിയൊയെയും ലൂക്കാസിനെയും ഇവിടെവരെ എത്തിച്ചത്.
ഫ്രാൻസ് x സ്പെയിൻ ഫൈനൽ ഞായർ രാത്രി
01:08 AM Oct 09, 2021 | Deepika.com