അബുദാബി: കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണു തുടർച്ചയായ രണ്ടാം മത്സരത്തിലും പിഴ ശിക്ഷ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 24 ലക്ഷം രൂപയാണു സഞ്ജുവിന് ഐപിഎൽ അധികൃതർ പിഴയിട്ടത്.
രാജസ്ഥാൻ റോയൽസിന്റെ മറ്റ് താരങ്ങൾക്ക് ആറു ലക്ഷം രൂപ വീതമോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയൊടുക്കണം. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ സഞ്ജുവിന് 12 ലക്ഷം രൂപയായിരുന്നു പിഴ.
സീസണിലെ ആദ്യ കുറഞ്ഞ ഓവർ നിരക്കായതിനാലായിരുന്നു അത്. ഇതോടെ രണ്ടു മത്സരങ്ങളിൽനിന്നു മലയാളി താരത്തിന് 36 ലക്ഷം രൂപയുടെ പിഴശിക്ഷയായി. ഇനി ഒരു മത്സരത്തിൽക്കൂടി കുറഞ്ഞ ഓവർ നിരക്ക് ആയാൽ സഞ്ജുവിന് ഒരു മത്സരത്തിൽനിന്ന് വിലക്ക് നേരിടും.
കഴിഞ്ഞ ദിവസം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗന് കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് 24 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചിരുന്നു.
ഇതെന്തു കഥ
കളിച്ചു നേടുന്നതിന്റെ നല്ലൊരു ഭാഗം തുക പിഴയൊടുക്കേണ്ടിവരുമോ എന്നതാണു സഞ്ജു അടക്കമുള്ളവർ നേരിടുന്ന പ്രശ്നം. ഐപിഎല്ലിൽ ഓവർ നിരക്ക് കണക്കാക്കുന്നത് ഐസിസിയുടെ നിയമാവലി അനുസരിച്ചാണെങ്കിലും പിഴ ഈടാക്കുന്നത് ഐപിഎൽ ഗവേണിംഗ് കൗണ്സിലിന്റെ മാനദണ്ഡമനുസരിച്ചാണ്.
ഓവർ നിരക്ക് ലംഘനം ആവർത്തിച്ചാൽ ഐപിഎല്ലിൽ പിഴത്തുക ഇരട്ടിയാകും. ആദ്യം 12 പിന്നെ 24 എന്നിങ്ങനെ. ആദ്യ തവണ ക്യാപ്റ്റന് മാത്രമാണു ശിക്ഷയെങ്കിൽ രണ്ടാം തവണ ടീമിലെ മറ്റു താരങ്ങളും പിഴ നൽകണം. മൂന്നാം തവണ നിയമലംഘനം നടത്തിയാൽ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽനിന്ന് വിലക്കും ലഭിക്കും. ടീമിലെ മറ്റു താരങ്ങൾക്ക് 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയും.
ബൗളിംഗ് ടീം ഒരു മണിക്കൂറിനുള്ളിൽ എറിഞ്ഞു തീർക്കേണ്ട നിശ്ചിത ഓവറുകളുടെ എണ്ണമാണ് ഓവർ നിരക്ക്. ഐസിസി നിയമപ്രകാരം ടെസ്റ്റ് ക്രിക്കറ്റിൽ 15 ഓവറും ഏകദിനത്തിൽ 14.28 ഓവറും ട്വന്റി-20യിൽ 14.11 ഓവറുമാണ് ഒരു മണിക്കൂറിൽ പൂർത്തിയാക്കേണ്ടത്. ഇതിൽ ട്വന്റി-20യുടെ ഓവർ നിരക്കാണ് ഐപിഎല്ലിൽ പിന്തുടരുന്നത്.
വീണ്ടും പിഴ, സഞ്ജു കുടുക്കിൽ
09:10 PM Sep 26, 2021 | Deepika.com