ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ ചെൽസിക്കെതിരേ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി വെന്നിക്കൊടി പാറിച്ചത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 53-ാം മിനിറ്റിൽ ജാവൊ സാൽസെലൊയുടെ പാസിൽനിന്ന് ഗബ്രിയേൽ ജീസസ് ആയിരുന്നു സിറ്റിയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. സിറ്റിക്കായി പ്രീമിയർ ലീഗിൽ സാൽസെലോയുടെ നാലാം അസിസ്റ്റ്, നാലും എവേ മത്സരങ്ങളിലാണെന്നതാണ് ശ്രദ്ധേയം.
ഗബ്രിയേൽ ജീസസ് സീസണിൽ നേടുന്ന രണ്ടാം ഗോളാണ് ഇന്നലെ പിറന്നത്. ആറ് മത്സരങ്ങളിൽനിന്ന് മൂന്ന് അസിസ്റ്റും ഇതുവരെ താരം നടത്തിയിട്ടുണ്ട്. സിറ്റിക്കായി ബ്രസീൽ താരം പ്രീമിയർ ലീഗിൽ നേടിയ 52-ാം ഗോളായിരുന്നു. ഗബ്രിയേൽ ജീസസ് ഗോൾ നേടിയ ഒരു മത്സരത്തിൽപോലും സിറ്റി പരാജയപ്പെട്ടിട്ടില്ലെന്നതും മറ്റൊരു യാഥാർഥ്യം. സീസണിൽ ചെൽസിയുടെ ആദ്യ തോൽവിയാണ്.
ടൂഹെലിനെ വീഴ്ത്തി
ജനുവരിയിൽ പരിശീലകനായി തോമസ് ടൂഹെൽ എത്തിയശേഷം മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ഇതാദ്യമായാണ് ചെൽസി പരാജയപ്പെടുന്നത്. ഇതിനു മുന്‍പ് നടന്ന മൂന്ന് മത്സരങ്ങളിലും (എഫ്എ കപ്പ് സെമി 1-0, പ്രീമിയർ ലീഗ് 2-1, ചാന്പ്യൻസ് ലീഗ് ഫൈനൽ 1-0) ചെൽസിക്കായിരുന്നു വിജയം.
എന്നാൽ, ഇന്നലെ ടൂഹെലിനെതിരേ പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ വിജയം കരസ്ഥമാക്കി. പ്രീമിയർ ലീഗിൽ ചെൽസിയുടെ അവസാനത്തെ നാല് മാനേജർമാരെയും (അന്റോണിയോ കോന്റെ, മൗറീസ്യോ സറി, ഫ്രാങ്ക് ലംപാർഡ്, ടൂഹെൽ) പരാജയപ്പെടുത്തിയ ആദ്യ പരിശീലകൻ എന്ന നേട്ടവും ഗ്വാർഡിയോള സ്വന്തമാക്കി.
ചെൽസി തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ സിറ്റി തുടർച്ചയായ രണ്ടാം എവേ ജയമാണ് സ്വന്തമാക്കിയത്. 1955നുശേഷം ഇതാദ്യമായാണ് സിറ്റി ചെൽസിക്കെതിരേ രണ്ട് എവേ ജയം നേടുന്നതെന്നതും ചരിത്രം.
മത്സരത്തിന്റെ പൂർണനിയന്ത്രണം സിറ്റിക്കായിരുന്നു. അതിനെ സാധൂകരിക്കുന്നതായിരുന്നു സിറ്റിയുടെ ജയം. 60 ശതമാനം പന്തു കൈവശം വച്ച സിറ്റി 15 തവണ ഷോട്ടുതിർത്തു. അതിൽ നാലെണ്ണം ഗോൾ ലക്ഷ്യംവച്ചുള്ളതായിരുന്നു. മറുവശത്ത് ചെൽസിക്ക് ഷോട്ടെടുക്കാൻ സാധിച്ചത് അഞ്ച് തവണമാത്രം, ഒരെണ്ണം പോലും ടാർഗെറ്റിലേക്ക് ആയുമില്ല. 13 കോർണറുകളാണ് സിറ്റിക്കെതിരേ ചെൽസി വഴങ്ങിയതെന്നതും മത്സരത്തിന്റെ ഒഴുക്ക് അടിവരയിട്ടു.
മാസ്റ്റർ പെപ്
മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന മാനേജർ എന്ന റിക്കാർഡ് ഇനി സ്പാനിഷ് പരിശീലകനായ പെപ് ഗ്വാർഡിയോളയ്ക്ക്. ഇന്നലെ ചെൽസിക്കെതിരേ സിറ്റി നേടിയത് പെപ്പിന്റെ കീഴിലെ 221-ാം ജയമായിരുന്നു.
195-63 കാലഘട്ടത്തിൽ സിറ്റിയെ 220 ജയത്തിലെത്തിച്ച ലെസ് മക്ഡോവലിന്റെ റിക്കാർഡാണ് ഗ്വാർഡിയോള പഴങ്കഥയാക്കിയത്. 303 മത്സരങ്ങളിൽനിന്നാണ് പെപ്പിന്റെ 221 ജയം. വിജയ ശതമാനം 72.9, സ്വന്തമാക്കിയത് 10 ട്രോഫികളും.
ചെല്‍സിയില്‍ സിറ്റി ചിരിച്ചു; ഹീറോ ഗബ്രിയേല്‍
12:33 AM Sep 26, 2021 | Deepika.com