ഒരൊറ്റ ഓവറിൽ നക്ഷത്രമായുദിച്ചവൻ, കാർത്തിക് ത്യാഗി. നക്ഷത്രശോഭയിലേക്കുള്ള യാത്രയിൽ പേരിന്റെ വാലിലുള്ളതുപോലെ ഏറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട് ഈ ഇരുപതുകാരന്. കാർത്തികിന്റെ ക്രിക്കറ്റ് ജീവിതത്തിനായി ഉത്തർപ്രദേശ് ഹപുർ സ്വദേശിയായ യോഗേന്ദ്ര ത്യാഗിയും ത്യാഗമേറെ സഹിച്ചു.
കർഷകനായ യോഗേന്ദ്രയ്ക്കു മകന്റെ ക്രിക്കറ്റ് ജീവിതത്തിനായി പതിവിൽ കൂടുതൽ വിയർപ്പും ഒഴുക്കേണ്ടിവന്നു. അതിന്റെയെല്ലാം ഫലമായിരുന്നു ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അവസാന ഓവറിൽ മത്സരം കീഴ്മേൽ മറിച്ച് കാർത്തിക് രാജസ്ഥാൻ റോയൽസിനു സമ്മാനിച്ച അദ്ഭുത ജയം.
വാട്ട് ആൻ ഓവർ ത്യാഗിജീ...
ക്രിക്കറ്റ് ലോകത്തിലെ സൂപ്പർ ബൗളർമാരായ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ൻ സ്റ്റെയിനും ഒന്നടങ്കം അദ്ഭുതപ്പെട്ട ഓവറായിരുന്നു രാജസ്ഥാൻ റോയൽസ് x പഞ്ചാബ് കിംഗ്സ് മത്സരത്തിലെ 20-ാം ഓവർ. 186 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ പഞ്ചാബ് 19 ഓവർ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 182. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയത് എട്ട് വിക്കറ്റ് കൈയിലിരിക്കേ വെറും നാല് റണ്‍സ്. 0, 1, w, 0, w, 0 എന്നതായിരുന്നു ആ ഓവറിൽ കാർത്തികിന്റെ മാജിക് ബൗളിംഗ്.
അതോടെ തോൽവിയുടെ വക്കിൽനിന്നു രാജസ്ഥാൻ രണ്ടു റണ്‍സ് ജയത്തിൽ. മാൻ ഓഫ് ദ മാച്ച് ആരെന്ന് രണ്ടാമതൊന്ന് ആർക്കും ആലോചിക്കേണ്ടി വന്നില്ല. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 185. പഞ്ചാബ് ഓവറിൽ 183/4.
എന്തൊരു ഓവർ! ഇത്രയും സമ്മർദമുള്ളപ്പോൾ കൂളായി കൃത്യം നിർവഹിച്ചിരിക്കുന്നു, അസാമാന്യ പ്രകടനം, ആകർഷണീയം- മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറയുടെ ട്വീറ്റ്. തന്റെ ഹീറോയുടെ അടുത്തുനിന്ന് അഭിനന്ദനം കിട്ടിയതിൽ വലിയ സന്തോഷം എന്നായിരുന്നു ബുംറയുടെ ട്വീറ്റിനുള്ള കാർത്തിക് ത്യാഗിയുടെ മറു ട്വീറ്റ്.
വിജയ് ഹസാരെ ട്രോഫിയിലൂടെ അണ്ടർ 19 ഇന്ത്യൻ ടീമിലെത്തിയ പേസ് ബൗളറാണു കാർത്തിക്. 16-ാം വയസിൽ ഉത്തർപ്രദേശിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലെത്തി. 2020ൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിനൊപ്പം അഡീഷണൽ ബൗളറായി കാർത്തിക് ഉണ്ടായിരുന്നു.
കാർത്തിക് 20-ാം ഓവർ എറിയാൻ വരുന്നതുവരെ ജയം മുന്നിൽകണ്ട പഞ്ചാബ് കിംഗ്സിനെ കാത്തിരുന്നതു രണ്ടു റണ്‍സ് തോൽവിയായിരുന്നെന്നു ക്രിക്കറ്റ് ലോകം അറിഞ്ഞത് പിന്നീടായിരുന്നു.
രാജസ്ഥാനം
ഐപിഎൽ ക്രിക്കറ്റ് കളത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ രാജസ്ഥാനം എന്നും രാജസ്ഥാൻ റോയൽസിന് അവകാശപ്പെട്ടത്. പ്രഥമ ഐപിഎല്ലിൽ ചാന്പ്യന്മാരായതുൾപ്പെടെ ഇതിനുദാഹരണം. സഞ്ജു വി. സാംസണ്, രാഹുൽ തെവാട്യ തുടങ്ങിയവരെല്ലാം അപ്രതീക്ഷിതമായി അദ്ഭുതങ്ങൾ കാഴ്ചവച്ച് രാജസ്ഥാനെ മുൻകാലങ്ങളിൽ ജയത്തിലെത്തിച്ചിട്ടുണ്ട്. ആ പട്ടികയിലേക്കാണ് ഇപ്പോൾ കാർത്തിക് ത്യാഗിയും എത്തിയിരിക്കുന്നത്.
ഐപിഎൽ ചരിത്രത്തിൽ അവസാന ഓവറിൽ ആറ് റണ്‍സിൽ താഴെ വിജയകരമായി പ്രതിരോധിച്ച രണ്ടാമത്തെ മാത്രം ബൗളറാണ് കാർത്തിക്. 2009ൽ മുംബൈക്കെതിരേ മുനാഫ് പട്ടേലാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. മുനാഫ് പട്ടേൽ രാജസ്ഥാനുവേണ്ടിയായിരുന്നു അന്ന് ആ പ്രകടനം നടത്തിയതെന്നതും ശ്രദ്ധേയം.
കഴിഞ്ഞ സീസണിൽ കെ.എൽ. രാഹുൽ - ക്രിസ് ഗെയ്ൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 120 റണ്‍സ് നേടി പഞ്ചാബ് 20 ഓവറിൽ പടുത്തുയർത്തിയ 185 റണ്‍സ് എന്ന ലക്ഷ്യം രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇത്തവണ രാഹുൽ (49) - മായങ്ക് അഗർവാൾ (67) ഓപ്പണിംഗ് കൂട്ടുകെട്ട് 120 റണ്‍സ് നേടിയെങ്കിലും രാജസ്ഥാന്റെ 185 മറിടക്കാൻ പഞ്ചാബിനു സാധിച്ചില്ല എന്നതും രസകരം.
കാർത്തിക നക്ഷത്രം- മാജിക് ഓവർ: 0, 1, w, 0, w, 0
12:51 AM Sep 23, 2021 | Deepika.com