ദുബായ്: പേസ് ആക്രമണത്തിനു മുന്നിൽ തകർന്നു വീണ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിനു മിന്നും ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 134 റണ്‍സിൽ ഒതുങ്ങി. 17.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹിക്കാർ 139 റൺസ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി.
തകർപ്പൻ പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കൻ പേസർമാരായ ആൻറിച് നോർക്കിയ നാല് ഓവറിൽ 12 റൺസിന് രണ്ടും കഗിസൊ റബാദ 37 റൺസിന് മൂന്നും വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
28 റണ്‍സെടുത്ത അബ്ദുൾ സമദാണ് സണ്‍റൈസേഴ്സിന്റെ ടോപ്സ്കോറർ. സണ്‍റൈസേഴ്സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആൻറിച് നോർക്കിയ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സണ്‍റൈസേഴ്സ് ഓപ്പണർ ഡേവിഡ് വാർണർ (0)പുറത്ത്. നായകൻ കെയ്ൻ വില്യംസണും (18) വൃദ്ധിമാൻ സാഹയും (18) അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. നിലയുറപ്പിക്കാൻ ശ്രമിച്ച മനീഷ് പാണ്ഡെയെ (17) മടക്കി റബാദ സണ്‍റൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. പിന്നാലെ വന്ന കേദാർ ജാദവിനും (3) പിടിച്ചുനിൽക്കാനായില്ല. ഒരു വശത്ത് വിക്കറ്റുകൾ വീഴുന്പോഴും പിടിച്ചുനിന്ന അബ്ദുൾ സമദ് സ്കോർ 100 കടത്തി. വാലറ്റത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച റാഷിദ് ഖാനാണ് (19 പന്തിൽ 22) സണ്‍റൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 15.1-ാം ഓവറിൽ 100 കടന്നു. അതിനിടെ നഷ്ടപ്പെട്ടത് പൃഥ്വി ഷാ (11), ശിഖർ ധവാൻ (42) എന്നിവരുടെ വിക്കറ്റ് മാത്രം. മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യറും (41 പന്തിൽ 47) ക്യാപ്റ്റൻ ഋഷഭ് പന്തും (21 പന്തിൽ 35) പുറത്താകാതെനിന്ന് ടീമിനെ ജയത്തിലെത്തിച്ചു. ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 42 പന്തിൽ 67 റൺസ് നേടി.
മിന്നൽ നോർക്കിയ - ഹൈദരാബാദിനെതിരേ ഡൽഹിക്ക് എട്ട് വിക്കറ്റ് ജയം
12:51 AM Sep 23, 2021 | Deepika.com