ബാഴ്സലോണ: കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽതന്നെ എന്നാണു സിനിമയിലെ പഞ്ച് ഡയലോഗെങ്കിലും സ്പാനിഷ് ലാ ലിഗ ഫുട്ബോളിലേക്കു വരുന്പോൾ ബാഴ്സ പഴയ ബാഴ്സയുമല്ല, കളി പഴയ ടിക്കിടാക്കയുമല്ലെന്ന അവസ്ഥയാണ്.
എട്ടു വർഷം മുന്‍പത്തെ ബാഴ്സയല്ല ഇപ്പോഴത്തെ ബാഴ്സയെന്നു മാനേജർ റോണൾഡ് കൂമൻതന്നെ പറഞ്ഞു. ലാ ലിഗയിൽ തരംതാഴ്ത്തൽ ഭീഷണിയിൽ കഴിയുന്ന ഗ്രനാഡയ്ക്കെതിരായ ഹോം മത്സരത്തിൽ 1-1 സമനില വഴങ്ങിയതിനു ശേഷമാണു കൂമന്റെ കുറ്റസമ്മതം.
ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്കിനോട് 3-0നു പരാജയപ്പെട്ടത് ഈ ടീം യൂറോപ്യൻ പോരാട്ടത്തിന്റെ കരുത്തിനു പറ്റിയതല്ലെന്ന അടിവരയിടലായാണു ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയത്.
അതു സാധൂകരിക്കുന്നതായിരുന്നു ഗ്രനാഡയ്ക്കെതിരായ സമനിലയ്ക്കുശേഷം കൂമന്റെ തുറന്നുപറച്ചിൽ. പരിശീലക സ്ഥാനത്തുനിന്നു കൂമനെ പുറത്താക്കാനുള്ള സാന്പത്തിക ഭദ്രതയില്ലാത്തതാണു ബാഴ്സ അധികൃതർ നേരിടുന്ന മറ്റൊരു പ്രശ്നം.
പെഡ്രി ഉൾപ്പെടെ ആറ് താരങ്ങൾ പരിക്കേറ്റു വിശ്രമത്തിലായതിനാൽ യുവസംഘവുമായാണു കൂമൻ ഗ്രനാഡയ്ക്കെതിരേ ഇറങ്ങിയത്. 33 വയസുള്ള സെർജിയൊ ബുസ്ക്വെറ്റ്സ്മാത്രമായിരുന്നു ബാഴ്സയുടെ സ്റ്റാർട്ടിംഗ് ഇലവണിൽ 30നു മുകളിൽ പ്രായമുണ്ടായിരുന്നത്. 2020 ഡിസംബർ 19നുശേഷം ബാഴ്സയ്ക്കായി ഫിലിപ്പെ കുട്ടീഞ്ഞോ സ്റ്റാർട്ടിംഗ് ഇലവണിൽ ഇറങ്ങിയ മത്സരംകൂടിയായിരുന്നു.
പന്തുരുണ്ടു തുടങ്ങി 88-ാം സെക്കൻഡിൽ ഗ്രനാഡ ഗോളടിച്ചു. ഡൊമിൻഗോസ് ഡ്വാർട്ടെയായിരുന്നു ബാഴ്സയുടെ വല കുലുക്കിയത്. 21-ാം നൂറ്റാണ്ടിൽ ബാഴ്സയുടെ തട്ടകമായ കാന്പ് നൗവിലും റയലിന്റെ തട്ടകമായ സാന്റിയാഗൊ ബർണബ്യൂവിലും ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം ഗ്രനാഡ താരമായി ഡ്വാർട്ടെ.
90-ാം മിനിറ്റിലാണു ബാഴ്സയ്ക്കു സമനിലയിലെത്താൻ സാധിച്ചത്. റൊണാൽഡ് അരൗജു ബാഴ്സയുടെ രക്ഷകനായി അവതരിച്ചു, സമനിലയോടെ ബാഴ്സ തടിതപ്പി. 17 വർഷവും 46 ദിനവും പ്രായമുള്ള ഗാവിയായിരുന്നു ഗോളിന് അസിസ്റ്റ് ചെയ്തത്.
ഹോട്ട് ക്രോസ്
ഗ്രനാഡയ്ക്കെതിരേ സമനിലയേ നേടാനായുള്ളൂവെങ്കിലും ബാഴ്സലോണ എതിർ ബോക്സിനുള്ളിൽ നടത്തിയത് 54 ക്രോസുകളാണ്. അതിൽ 45 എണ്ണവും ഓപ്പണ്‍ പ്ലേയിൽ. യൂറോപ്പിലെ അഞ്ച് ലീഗുകളിൽ ഈ സീസണിൽ ഇത്രയും ക്രോസ് മറ്റൊരു ടീമിനും അവകാശപ്പെടാനില്ല. മെംഫിസ് ഡീപ്പെയും സെർജീന്നൊ ഡെസ്റ്റും 16 വീതം ക്രോസ് നടത്തി.
ബാഴ്സ പഴയ ബാഴ്സയല്ല!
12:55 AM Sep 22, 2021 | Deepika.com