പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീ സാൻ ഷെർമയ്ന്റെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ ലിയോണിനെതിരായ ഹോം മത്സരത്തിൽ പിൻവലിച്ച് പരിശീലകൻ മൗറീസ്യോ പോച്ചെറ്റീനോ വിമർശനങ്ങൾക്കു നടുവിൽ. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് ഈ സീസണിലാണ് മെസി ഫ്രീ ട്രാൻസ്ഫറിലൂടെ പിഎസ്ജിയിലെത്തിയത്.
പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിൽ മെസിയുടെ അരങ്ങേറ്റ മത്സരംകൂടിയായിരുന്നു ലിയോണിനെതിരായത്. സ്വന്തം കാണികൾക്ക് മുന്നിൽവച്ച് മെസിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലൂടെ പോച്ചെറ്റീനോ അപമാനിച്ചെന്നും വിമർശനമുയർന്നു.
മത്സരത്തിന്റെ 76-ാം മിനിറ്റിലാണു മെസിയെ പിൻവലിച്ചത്. മെസിക്കു പകരം പോച്ചെറ്റീനോ കളത്തിലിറക്കിയത് പ്രതിരോധതാരം അച്റഫ് ഹക്കീമിയെ. അപ്രതീക്ഷിതമായി പിൻവലിക്കപ്പെട്ടതിൽ പോച്ചെറ്റീനോയോടു മെസി അതൃപ്തി പ്രകടിപ്പിച്ചാണു കളംവിട്ടത്.
മത്സരത്തിൽ രണ്ട് സുവർണാവസരങ്ങൾ മെസിക്കു ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 37-ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു. 54-ാം മിനിറ്റിൽ ലൂകാസ് പക്വെറ്റയിലൂടെ മുന്നിൽകടന്ന ലിയോണിനെ നെയ്മറിന്റെ പെനൽറ്റി ഗോളിലൂടെ പിഎസ്ജി 66-ാം മിനിറ്റിൽ ഒപ്പം പിടിച്ചു.
82-ാം മിനിറ്റിൽ പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മൗറൊ ഇക്കാർഡി ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നേടിയ ഗോളിൽ പിഎസ്ജി 2-1ന്റെ ജയത്തോടെ കളംവിട്ടു.
പിഎസ്ജിയിൽ എത്തിയശേഷം ഇതുവരെ മെസിക്ക് ഒരു ഗോൾ നേടാനോ അസിസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല.
മെസിയെ പിൻവലിച്ച പോച്ചെറ്റീനോയുടെ തന്ത്രം!
01:17 AM Sep 21, 2021 | Deepika.com