ദുബായ്: ഋതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ട് ബാറ്റിംഗോടെ തുടങ്ങിയ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പതിനാലാം സീസണിന്റെ രണ്ടാം ഘട്ടം ചെന്നൈ സൂപ്പർ കിംഗ്സ് ജയത്തോടെ തുടങ്ങി. ചെന്നൈ 20 റണ്‍സിനു മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി.
157 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നന്നായി തുടങ്ങിയ മുംബൈക്ക് തുടർച്ചയായുള്ള വിക്കറ്റ് വീഴ്ചകൾ തിരിച്ചടിയായി. 50 റണ്‍സ് നേടി പുറത്താകാതെ നിന്ന സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്കോറർ. ചെന്നൈയ്ക്കായി ഡ്വെയ്ൻ ബ്രാവോ മൂന്നും ദീപക് ചാഹർ രണ്ടും വിക്കറ്റ് വീഴ്ത്തി.
58 പന്തിൽ 88 റണ്‍സുമായി പുറത്താകാതെ നിന്ന ഗെയ്ക്വാദിന്റെ മികവിൽ ടോസ് നേടി ബാറ്റ് ചെയ്ത സിഎസ്കെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുത്തു. ഒന്‍പത് ഫോറും നാലു സിക്സുമടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിംഗ്സ്.
ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ഫഫ് ഡുപ്ലെസിസിനെ ട്രെന്റ് ബോൾട്ട് മടക്കി. അടുത്ത ഓവറിൽ അക്കൗണ്ട് തുറക്കും മുന്‍പ് മോയിൻ അലിയെ മിൽനെ സൗരഭ് തിവാരിയുടെ കൈകളിലെത്തിച്ചു.
മൂന്നാം ഓവറിന്റെ അവസാന പന്തിൽ ബോൾട്ടിന്റെ ഏറ് കൈയിൽ കൊണ്ട് റണ്ണൊന്നുമെടുക്കാതെ അന്പാടി റായുഡു പരിക്കേറ്റു മടങ്ങിയത് ചെന്നൈക്കു തിരിച്ചടിയായി. സുരേഷ് റെയ്നയെയും (4) മഹേന്ദ്ര സിംഗ് ധോണിയെയും (3) മടക്കിയ ബോൾട്ടും മിൽനെയും ചെന്നൈയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
സൂപ്പർ ഫിനിഷിംഗ്
11 ഓവർ പൂർത്തിയാകുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ് എന്ന ദയനീയ അവസ്ഥയിലായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. റണ്‍ റേറ്റ് 4.36 മാത്രം. എന്നാൽ, തുടർന്നുള്ള ഒന്‍പത് ഓവറിൽ 12 റണ്‍ റേറ്റിൽ അവർ അടിച്ചുകൂട്ടിയത് 108 റണ്‍സ്, നഷ്ടപ്പെട്ടത് രണ്ട് വിക്കറ്റ് മാത്രവും.
അതിൽ നിർണായകമായത് മിഡിൽ ഓവറിൽ (7-15) ഋതുരാജ് നടത്തിയ കടന്നാക്രമണമായിരുന്നു. മിഡിൽ ഓവറിൽ 136.4 ആയിരുന്നു ചെന്നൈ ഓപ്പണറുടെ സ്ട്രൈക്ക് റേറ്റ്.
വൻ തകർച്ചയെ ഉറ്റുനോക്കിയ ചെന്നൈയെ ഋതുരാജ് ഗെയ്ക്വാദും രവീന്ദ്ര ജഡേജയും ചേർന്നുള്ള കൂട്ടുകെട്ടാണ് മികച്ച നിലയിലേക്ക് ഉയർത്തിയത്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 81 റണ്‍സ് സ്വന്തമാക്കി. 33 പന്തിൽ 26 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്. ജഡേജ കൂറ്റൻ അടികൾക്കു മുതിരാതെ ഗെയ്ക്വാദിന് മികച്ച പിന്തുണ നൽകി. ജഡേജ പുറത്തായശേഷമെത്തിയ ഡ്വെയ്ൻ ബ്രാവോ ആഞ്ഞടിച്ചതോടെ സ്കോർ വേഗം ഉയർന്നു.
എട്ട് പന്തിൽ മൂന്നു സിക്സ് പായിച്ച ബ്രാവോ 23 റണ്‍സ് നേടി. ബോൾട്ട് എറിഞ്ഞ 19-ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറും ഉൾപ്പെടെ 24 റണ്‍സാണ് ബ്രാവോയും ഗെയ്ക്വാദും നേടിയത്.
മുംബൈ ഇന്ത്യൻസിനായി ട്രെൻഡ് ബോൾട്ട്, ആദം മിൽനെ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രോഹിത്, ഹാർദിക് കരയ്ക്കിരുന്നു...
സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരില്ലാതെയാണു മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവണ്‍ ഇറങ്ങിയത്. രോഹിത് ശർമയ്ക്കു പകരം കിറോൺ പൊള്ളാർഡ് ആയിരുന്നു ടീമിനെ നയിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കിടെ ഇടത് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് രോഹിത് ഇന്നലെ വിട്ടുനിന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ രോഹിത് ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. ട്വന്റി-20 ലോകകപ്പിനു മുന്‍പ് പൂർണ ആരോഗ്യം വീണ്ടെടുക്കാനാണു രോഹിത് വിട്ടുനിന്നതെന്നാണു സൂചന.
മുംബൈക്കായി അൻമോൽപ്രീത് സിംഗ് അരങ്ങേറ്റം നടത്തി.