മാഞ്ചസ്റ്റർ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കു വിജയത്തുടക്കം. ഗ്രൂപ്പ് എയിൽ ഒന്പതു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സിറ്റി സ്വന്തം തട്ടകത്തിൽ ജർമൻ ക്ലബ്ബായ ലൈപ്സിഗിനെ തകർത്തു.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ സിറ്റിക്കാരുടെ 50-ാം ജയമാണ്. വേഗത്തിൽ 50 ജയമെന്ന റിക്കാർഡിൽ രണ്ടാം സ്ഥാനത്തും സിറ്റി എത്തി. 91 മത്സരങ്ങളിൽനിന്നാണു സിറ്റി 50 ജയം സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ പേരിലാണ് (88 മത്സരങ്ങളിൽനിന്ന് 50 ജയം) റിക്കാർഡ്.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ സിറ്റി ഏറ്റവും കൂടുതൽ ഗോൾ നേടിയ മത്സരവുമായിരുന്നു. നഥാൻ ആകെ (16’), മഹാറെസ് (45+2’), ഗ്രീലിഷ് (56’), കാൻസെലൊ (75’), ഗബ്രിയേൽ ജീസസ് (85’) എന്നിവരായിരുന്നു സിറ്റിയുടെ ഗോൾനേട്ടക്കാർ. ഒരു ഗോൾ സെൽഫിലൂടെയും ഇംഗ്ലീഷ് വന്പന്മാരുടെ അക്കൗണ്ടിലെത്തി.
ഗ്രീലിഷായിരുന്നു ഒരു ഗോളിനു വഴിതെളിച്ചത്. ഇതോടെ ചാന്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ വെയ്ൻ റൂണിക്കുശേഷം (2004ൽ) ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന ആദ്യ ഇംഗ്ലീഷ് താരമായി ഗ്രീലിഷ്. ലൈപ്സിഗിനായി ക്രിസ്റ്റഫർ എൻകുൻകു (42’. 51’, 73’) ഹാട്രിക് നേടി.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ലൈപ്സിഗിനായി ഹാട്രിക് നേടുന്ന ആദ്യ താരമാണ്.
സിറ്റി ഫിഫ്റ്റി!
11:56 PM Sep 16, 2021 | Deepika.com