അബുദാബി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീമിലെ മുംബൈ ഇന്ത്യൻസ് താരങ്ങൾ അബുദാബിയിൽ ഇന്നലെ വിമാനമിറങ്ങി.
ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയായിരുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ കുടുംബസമേതം ബ്രിട്ടനിൽനിന്ന് ഇന്നലെ മുംബൈ ഇന്ത്യൻസിന്റെ പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തി.
മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ എത്തിയത് ഐപിഎൽ ആരാധകരെ അറിയിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരങ്ങളായ വിരാട് കോഹ്ലിക്കും മുഹമ്മദ് സിറാജിനുമായി ആർസിബിയും വിമാനം ക്രമീകരിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ടീമുകളും താരങ്ങളെ ദുബായിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ഐപിഎല്ലിൽ പങ്കെടുക്കാനായി താരങ്ങൾക്ക് വിമാനം ഏർപ്പാടാക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ടീമിലെ കോവിഡ് രോഗഭീതി കാരണം മാഞ്ചസ്റ്റർ ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്പ് റദ്ദാക്കിയതിന് പിന്നാലെയാണ് താരങ്ങൾ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിച്ചത്.
സെപ്റ്റംബർ 19നാണ് ഐപിഎൽ 14-ാം സീസണിന്റെ രണ്ടാംഘട്ടം തുടങ്ങുക.
മുംബൈ ഇന്ത്യൻസ് x ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങൾ ആരംഭിക്കുക. ഏഴ് മത്സരങ്ങളിൽനിന്ന് 10 പോയിന്റുള്ള ചെന്നൈ രണ്ടാമതും എട്ട് പോയിന്റുള്ള മുംബൈ നാലാമതുമാണ്.
അബുദാബിയിൽ ഇന്ത്യൻസ്
11:12 PM Sep 11, 2021 | Deepika.com