ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ കൗമാരപോരാട്ടം. അട്ടിമറികളും തകർപ്പൻ ജയങ്ങളുമായെത്തിയ ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനവും കാനഡയുടെ പത്തൊന്‍പതുകാരി ലൈല ഫെർണാണ്ടസുമാണ് ഏറ്റുമുട്ടുന്നത്.
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 1.50നാണു ഫൈനൽ. ഇരുവരുടെയും ആദ്യ ഗ്രാൻസ്ലാം ഫൈനലാണ്. ഓപ്പണ്‍ കാലഘട്ടത്തിൽ (1968 മുതൽ) ആദ്യമായാണ് രണ്ടു സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്.
റാഡുകാനു നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-4) 17-ാം സീഡ് ഗ്രീക്ക് താരം മരിയ സകാരിയെ സെമിയിൽ തോൽപ്പിച്ചു. 73-ാം റാങ്കിലുള്ള ലൈല ബലറാസിന്റെ രണ്ടാം റാങ്ക് താരം അരീന സാബലെങ്കയെ 7-6(7-3), 4-6, 6-4ന് തകർത്തു.
ടോപ് അഞ്ചിലുള്ള താരങ്ങൾക്കെതിരേ ലൈലയുടെ മൂന്നാം ജയമാണ്. ഇതിനു മുന്‍പ് മൂന്നാം റാങ്ക് നവോമി ഒസാക, അഞ്ചാം റാങ്ക് എലീന സ്വിറ്റോലിന എന്നിവരെ പുറത്താക്കിയിരുന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ 2012ൽ സെറീന വില്യംസ് ഈ നേട്ടം കൈവരിച്ചശേഷം ആദ്യമായാണിത്.
22 വർഷത്തിനുശേഷമാണു യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ രണ്ടു കൗമാരതാരങ്ങൾ ഏറ്റുമുട്ടുന്നത്. 1999ൽ സെറീന വില്യംസും (17 വയസ്) മാർട്ടിന ഹിംഗിസും (18 വയസ്) തമ്മിലായിരുന്നു അന്നത്തെ കൗമാര ഫൈനലിൽ. ഓപ്പണ്‍ കാലഘട്ടത്തിൽ എട്ടു തവണ കൗമാരക്കാരുടെ ഫൈനൽ നടന്നിട്ടുണ്ട്.
എമ്മ വണ്ടർ
ഓപ്പണ്‍ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ടിലൂടെയെത്തി ഫൈനൽവരെ മുന്നേറുന്ന ആദ്യതാരമാണു റാഡുകാനു. 2004ലെ വിംബിൾഡണ്‍ പതിനേഴുകാരിയായ മരിയ ഷറപ്പോവ വിജയിച്ചതിനുശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻസലാം ഫൈനലിസ്റ്റാണു റാഡുകാനു.
കിം ക്ലൈസ്റ്റേഴ്സ് തിരിച്ചുവന്ന്, 2009ലെ യുഎസ് ഓപ്പണ്‍ നേടിയശേഷം ഈ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്ന 100 റാങ്കിനു പുറത്തുള്ള രണ്ടാമത്തെ വനിതയാണ്. 44 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് വനിത ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
1977ൽ വിംബിൾഡണിൽ വെർജീനിയ വേഡിനു ശേഷം ഒരു ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിത, 1968ൽ വേഡിനുശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ ബ്രിട്ടീഷ് വനിത എന്നീ റിക്കാർഡുകൾക്ക് അരികെയാണ് റാഡുകാനു. യോഗ്യതാ ഘട്ടം മുതൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണു ബ്രിട്ടീഷ് താരം ഫൈനൽ വരെയെത്തിയിരിക്കുന്നത്.
22 വർഷത്തിനുശേഷം യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ കൗമാര പോരാട്ടം
12:19 AM Sep 11, 2021 | Deepika.com