ബുവാനോസ് ആരീസ്: രാജ്യാന്തര ഫുട്ബോളിൽ ലാറ്റിനമേരിക്കൻ ഗോൾവേട്ടക്കാരുടെ ബോസ് ഇനി അർജന്റീനയുടെ ലയണൽ മെസി. ഫുട്ബോൾ ഇതിഹാസം ബ്രസീലിന്റെ പെലെയുടെ റിക്കാർഡാണു മെസി മറികടന്നത്.
ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയയ്ക്കെതിരായ ഹാട്രിക്കിലൂടെ ലാറ്റിനമേരിക്കൻ പുരുഷ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് മെസി സ്വന്തമാക്കി. അർജന്റൈൻ താരത്തിന്റെ ഗോൾ നേട്ടം 79 ആയി. 77 ഗോൾ എന്ന പെലെയുടെ റിക്കാർഡ് ഇതോടെ പഴങ്കഥ. 153-ാം മത്സരത്തിലായിരുന്നു മെസിയുടെ ഈ നേട്ടം.
ഏഴാം ഹാട്രിക്, റിക്കാർഡുകൾ
രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ ഏഴാം ഹാട്രിക്കാണിത്. 14, 64, 88 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ. മത്സരത്തിൽ 3-0ന് അർജന്റീന ജയം സ്വന്തമാക്കി. ക്ലബ്ബിനും രാജ്യത്തിനുമായി മെസിയുടെ ഹാട്രിക്കുകളുടെ എണ്ണം 55 ആയി. ക്ലബ്ബിലും രാജ്യത്തിനുമായി മെസിയുടെ ഗോൾ നേട്ടം 751 ആയി.
64-ാം മിനിറ്റിൽ പെലെയെ മറികടന്ന ഗോൾ മെസി നേടിയത് വലംകാൽകൊണ്ടായിരുന്നു എന്നതും മറ്റൊരു സവിശേഷത. മെസി ഇടംകാൽ കളിക്കാരനാണെന്ന് 2019 പെലെ വിമർശിച്ചിരുന്നു.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ (26) എന്ന റിക്കാർഡും മെസി സ്വന്തമാക്കി. ഉറുഗ്വെയുടെ ലൂയിസ് സുവാരസിനെയാണു മെസി മറികടന്നത്.
ബൊളീവിയയ്ക്കെതിരേയാണു മെസി അർജന്റൈൻ ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത്, എട്ട് എണ്ണം. 14 കലണ്ടർ ഇയറിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസിയെ തേടിയെത്തി.
ആനന്ദക്കണ്ണീർ
ബുവാനോസ് ആരീസിൽ 20,000 കാണികളെ സാക്ഷ്യംനിർത്തിയായിരുന്നു ബൊളീവിയയ്ക്കെതിരേ അർജന്റീന ഇറങ്ങിയത്. മത്സരത്തിനുശേഷം കോപ്പ അമേരിക്ക ട്രോഫി മെസിയും സംഘവും കാണികൾക്കു മുന്നിൽ സമർപ്പിച്ചു. കോപ്പ അമേരിക്ക ജയത്തെക്കുറിച്ച് പറയുന്പോൾ മെസിയുടെ കണ്ണു നിറയുകയും സ്വരമിടറുകയും ചെയ്തു.
ബൊളീവിയയ്ക്കെതിരേ മെസിയുടെ ഹാട്രിക്കിൽ അർജന്റീനയ്ക്ക് ജയം
12:19 AM Sep 11, 2021 | Deepika.com