ആംസ്റ്റർഡാം അരീനയിൽ നടന്ന മത്സരത്തിൽ ഹോളണ്ട് 6-1ന് തുർക്കിയെ തകർത്തതിൽ മൂന്ന് ഗോൾ ഡീപ്പെയുടെ വകയായിരുന്നു. ഇരുപത്തേഴുകാരനായ ഹോളണ്ട് താരത്തിന്റെ ആദ്യ രാജ്യാന്തര ഹാട്രിക്കാണിത്. ഇതോടെ താരത്തിന്റെ രാജ്യാന്തര ഗോൾ നേട്ടം 33 ആയി.
ജിബ്രാൾട്ടറിനെതിരായ പോരാട്ടത്തിലായിരുന്നു ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം ഹാലണ്ടിന്റെ ഹാട്രിക്ക്. മത്സരത്തിൽ 5-1നായിരുന്നു നോർവെയുടെ ജയം. ഇരുപത്തിയൊന്നുകാരനായ ഹാലണ്ടിന്റെ രണ്ടാം രാജ്യാന്തര ഹാട്രിക്കാണിത്. 15 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 12 ഗോളിലും ഈ യുവ സൂപ്പർ സ്റ്റാർ എത്തി. ഗ്രൂപ്പിൽ ആറ് മത്സരങ്ങളിൽനിന്ന് 13 പോയിന്റ് വീതവുമായി ഹോളണ്ടും നോർവെയും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
പ്ലാറ്റിനിക്കൊപ്പം ഗ്രീസ്മാൻ
ആൻത്വാൻ ഗ്രീസ്മാന്റെ ഇരട്ട ഗോൾ ബലത്തിൽ ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് 2-0ന് ഫിൻലൻഡിനെ കീഴടക്കി. ഇരട്ടഗോൾ നേട്ടത്തോടെ ഗ്രീസ്മാൻ ഫ്രാൻസിനായി ഗോൾ നേടുന്നതിൽ ഇതിഹാസ താരം മിഷേൽ പ്ലാറ്റിനിക്കൊപ്പമെത്തി, 41 ഗോൾ. തിയറി ഒൻറി (51), ഒലിവിയെ ജിറൂ (46) എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് പ്ലാറ്റിനിയും ഗ്രീസ്മാനും. ഗ്രൂപ്പ് ഡിയിൽ 12 പോയിന്റുമായി ഫ്രാൻസ് ആണ് ഒന്നാമത്.
ബാഴ്സലോണയിൽനിന്ന് ഈ സീസണിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഗ്രീസ്മാൻ ലോണ് വ്യവസ്ഥയിൽ തിരികെയെത്തിയിരുന്നു.
പോർച്ചുഗൽ,
ഡെന്മാർക്ക്, ക്രൊയേഷ്യ
ഗ്രൂപ്പ് എയിൽ പോർച്ചുഗൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ 3-0ന് അസർബൈജാനെയാണ് പോർച്ചുഗൽ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇല്ലാതെയാണ് പറങ്കിപ്പടയുടെ ജയം. ഗ്രൂപ്പിൽ 13 പോയിന്റുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എഫിൽ ഡെന്മാർക്ക് 5-0ന് ഇസ്രയേലിനെ തകർത്തു. എച്ചിൽ ക്രൊയേഷ്യ 3-0ന് സ്ലോവേനിയയെയും റഷ്യ 2-0ന് മാൾട്ടയെയും കീഴടക്കി.
സെൽഫി പൊല്ലാപ്പ്...
ഡീപ്പെയ്ക്കൊപ്പം സെൽഫി എടുക്കാനായി മൈതാനത്തേക്ക് അതിക്രമിച്ചുകയറിയ പതിമൂന്നുകാരനെ ഹോളണ്ട് എഫ്എ അഞ്ച് വർഷത്തേക്ക് വിലക്കി. ഐന്തോവനിലെ ഫിലിപ്സ് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. മോണ്ടിനെഗ്രോയ്ക്കെതിരായ ഹോളണ്ടിന്റെ മത്സരത്തിനിടെയായിരുന്നു അമിൻ എന്ന പതിമൂന്നുകാരൻ മൈതാനത്തേക്ക് എത്തിയത്. അമിനെതിരേ 300 യൂറോ (26,000 രൂപ) പിഴയും ചുമത്തി. എന്നാൽ, ഈ പിഴ 89 യൂറോ ആയി കുറച്ചു.