ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ.
അമേരിക്കയുടെ ജെൻസണ് ബ്രൂക്സ്ബിയെ 1-6, 6-3, 6-2, 6-2നാണു ജോക്കോവിച്ച് കീഴടക്കിയത്. ജർമനിയുടെ ഓസ്കർ ഒറ്റെയെ കീഴടക്കി ആറാം സീഡ് ഇറ്റലിയുടെ മാത്തിയോ ബെറേറ്റിനിയുടെ അവസാന എട്ടിൽ ഇടംപിടിച്ചു. സ്കോർ: 6-4, 3-6, 6-3, 6-2. ക്വാർട്ടറിൽ ജോക്കോവിച്ചും ബെറേറ്റിനിയും തമ്മിലാണ് പോരാട്ടം.
വനിതാ സിംഗിൾസിൽ കാനഡയുടെ ആറാം സീഡ് താരം ബിയാങ്ക ആന്ദ്രേസ്കൂവിനെ അട്ടിമറിച്ച് ഗ്രീസിന്റെ മരിയ സക്കാരി ക്വാർട്ടറിൽ. സ്കോർ: 6-7 (2-7), 7-6 (8-6), 6-3.
നാലാം സീഡ് ചെക് താരം കരോളിന പ്ലീഷ്കോവ, ബ്രിട്ടീഷ് കൗമാര താരം എമ്മ റഡുകാനു എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
അമേരിക്കക്കാർ ഇല്ലാത്ത ആദ്യ യുഎസ് ഓപ്പണ്‍
140 വർഷ ചരിത്രത്തിൽ ഇതാദ്യമായി അമേരിക്കക്കാർ ക്വാർട്ടറിൽ പ്രവേശിക്കാത്ത ആദ്യ യുഎസ് ഓപ്പണ്‍ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. പുരുഷ - വനിതാ സിംഗിൾസിൽ ഒരു അമേരിക്കൻ താരത്തിനുപോലും ക്വാർട്ടറിൽ ഇടം നേടാനായില്ല.
ബ്രൂക്സ്ബി, ജോക്കോവിച്ചിനു മുന്നിൽ കീഴടങ്ങിയതോടെയാണിത്. 1881ൽ ആരംഭിച്ചതു മുതൽ 85 പുരുഷ സിംഗിൾസ് കിരീടവും 92 വനിതാ സിംഗിൾസ് കിരീടവും അമേരിക്കൻ താരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ജോക്കോ ക്വാർട്ടറിൽ
12:19 AM Sep 08, 2021 | Deepika.com