കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാനും പാക്കിസ്ഥാനുമെതിരേ വനിതകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം. താലിബാൻ ഭീകരർ ആകാശത്തേക്കു വെടിയുതിർത്തു പ്രതിഷേധക്കാരെ ചിതറിച്ചു.
അവകാശങ്ങൾ ഹനിക്കരുതെന്നാവശ്യപ്പെട്ടു വനിതകൾ കഴിഞ്ഞയാഴ്ചയും പ്രകടനം നടത്തിയിരുന്നെങ്കിലും ഇന്നലെ പുരുഷന്മാരും വ്യാപകമായി പങ്കെടുത്തുവെന്നതാണു സവിശേഷത. പാക് എംബസിക്കു മുന്നിലും പ്രതിഷേധം അരങ്ങേറി.
പാക്കിസ്ഥാനു മരണം, പാക്കിസ്ഥാന്റെ പാവ സർക്കാർ അഫ്ഗാനിസ്ഥാനിൽ വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. വനിതാവകാശങ്ങൾ മാനിക്കണമെന്നും താലിബാൻ ഭരണം വേണ്ടെന്നും ആവശ്യപ്പെട്ടു. പാക് ചാരസംഘടനയായ ഐഎസ്ഐ അഫ്ഗാന്റെ കാര്യത്തിൽ ഇടപെടരുതെന്നാവശ്യപ്പെടുന്ന ബോർഡുകൾ പാക് എംബസിക്കു മുന്നിൽ ഉയർത്തി.
മാധ്യമപ്രവർത്തകർ പ്രതിഷേധദൃശ്യങ്ങൾ പകർത്തുന്നത് താലിബാൻ ഭീകരർ തടഞ്ഞു. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് എജൻസിയുടെ ലേഖകനെ അടക്കം അറസ്റ്റ് ചെയ്തു.
ഐഎസ്ഐ മേധാവി ലഫ്. ജനറൽ ഫെയ്സ് ഹമീദിന്റെ കാബൂൾ സന്ദർശനത്തോടെ താലിബാനെ നിയന്ത്രിക്കുന്നതു പാക്കിസ്ഥാനാണെന്നു വ്യക്തമായതിനു പിന്നാലെയാണു പാക്വിരുദ്ധ പ്രകടനം അരങ്ങേറിയത്.