കാബൂൾ: ധീരമായി പൊരുതിനിന്ന പഞ്ച്ശീർ പ്രവിശ്യയും താലിബാൻ ഭീകരർക്കു മുന്നിൽ വീണു. ഇതോടെ അഫ്ഗാനിസ്ഥാനിൽ താലിബാനു സന്പൂർണാധിപത്യമായി. ഓഗസ്റ്റ് 15ന് അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായെങ്കിലും വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ വീറോടെ ചെറുത്തുനിൽക്കുകയായിരുന്നു.
ആയിരക്കണക്കിനു താലിബാൻകാർ ഞായറാഴ്ച രാത്രിയോടെ പഞ്ച്ശീറിലെ എട്ടു ജില്ലകളിലും കടന്നുകയറി ആധിപത്യം സ്ഥാപിച്ചുവെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പഞ്ച്ശീർ തങ്ങളുടെ അധീനതയിലാണെന്നും പഞ്ച്ശീറിലെ ജനങ്ങളോടു യാതൊരു വിവേചനവും കാണിക്കില്ലെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയും മുൻ അഫ്ഗാൻ യുദ്ധവീരൻ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദുമാണു പഞ്ച്ശീറിൽ താലിബാനെ ചെറുത്തുനിന്നത്. അഫ്ഗാന്റെ കെയർടേക്കർ പ്രസിഡന്റായി പ്രഖ്യാപനം നടത്തിയ അമറുള്ള സാലെ താജിക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഹമ്മദ് മസൂദിനെക്കുറിച്ച് വിവരമില്ല.
കാബൂളിൽനിന്ന് 145 കിലോമീറ്റർ അകലെയാണു പഞ്ച്ശീർ താഴ്വര. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം താലിബാനു കടന്നുകയറാൻ കഴിയില്ലെന്ന വിലയിരുത്തലിലായിരുന്നു വിദഗ്ധർ. ഹിന്ദുകുഷ് പർവതനിരകളോടു ചേർന്നുകിടക്കുന്ന പഞ്ച്ശീർ താഴ്വരയിലേക്ക് ഇടുങ്ങിയ ഒരു പ്രവേശനകവാടം മാത്രമാണുള്ളത്. അഹമ്മ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സൈന്യം 1980കളിൽ, അന്നു വൻശക്തിയായിരുന്ന സോവ്യറ്റ് യൂണിയന്റെ സൈന്യത്തെയും ഒരു പതിറ്റാണ്ടിനുശേഷം താലിബാൻഭീകരരെയും ശക്തമായി പ്രതിരോധിച്ചുനിന്നു. 1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച താലിബാനു മസൂദിന്റെ സൈന്യത്തെ കീഴടക്കാനായില്ല. 9/11 ഭീകരാക്രമണത്തിന് ഏതാനും ദിവസം മുന്പാണ് അഹമ്മ് ഷാ മസൂദ്(48) കൊല്ലപ്പെട്ടത്.
താലിബാൻ ആക്രമണം നിർത്തിയാൽ ആയുധം വച്ചു കീഴടങ്ങാൻ തയാറാണെന്ന് അഹമ്മദ് മസൂദ് ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച അർധരാത്രിയോടെ ഡസൻകണക്കിനു വാഹനങ്ങളിൽ താലിബാൻ ഭീകരർ പഞ്ച്ശീറിലേക്കു കടന്നുകയറി. താലിബാൻവിരുദ്ധ ഗ്രൂപ്പിന്റെ വക്താവായ ഫാഹിം ദാഷ്തി ഞായറാഴ്ച നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മുൻ സർക്കാരുകളുടെ കാലത്തെ പ്രമുഖ മാധ്യമപ്രവർത്തകനും താലിബാൻവിരുദ്ധ ഗ്രൂപ്പിന്റെ ശബ്ദവുമായിരുന്നു ദാഷ്തി. മുൻ സർക്കാരുകളിൽ സുപ്രധാന പദവി വഹിക്കുകയും താലിബാനുമായി അനുരഞ്ജന ചർച്ചകൾക്കു നേതൃത്വം നല്കുകയും ചെയ്തിരുന്ന അബ്ദുള്ള അബ്ദുള്ളയുടെ അനന്തരവനാണു ദാഷ്തി.
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാൻ ഉൾപ്പെടെ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിജ് പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവൻ ലഫ്. ജനറൽ ഫായിസ് ഹമീദും താലിബാൻ നേതാവ് അബ്ദുൾ ഗനി ബരാദാറും കാബൂളിൽ കൂടിക്കാഴ്ച നടത്തിയെന്നു മുജാഹിദ് സ്ഥിരീകരിച്ചു.
ആയിരക്കണക്കിനു താലിബാൻകാർ ഞായറാഴ്ച രാത്രിയോടെ പഞ്ച്ശീറിലെ എട്ടു ജില്ലകളിലും കടന്നുകയറി ആധിപത്യം സ്ഥാപിച്ചുവെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പഞ്ച്ശീർ തങ്ങളുടെ അധീനതയിലാണെന്നും പഞ്ച്ശീറിലെ ജനങ്ങളോടു യാതൊരു വിവേചനവും കാണിക്കില്ലെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയും മുൻ അഫ്ഗാൻ യുദ്ധവീരൻ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദുമാണു പഞ്ച്ശീറിൽ താലിബാനെ ചെറുത്തുനിന്നത്. അഫ്ഗാന്റെ കെയർടേക്കർ പ്രസിഡന്റായി പ്രഖ്യാപനം നടത്തിയ അമറുള്ള സാലെ താജിക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഹമ്മദ് മസൂദിനെക്കുറിച്ച് വിവരമില്ല.
കാബൂളിൽനിന്ന് 145 കിലോമീറ്റർ അകലെയാണു പഞ്ച്ശീർ താഴ്വര. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം താലിബാനു കടന്നുകയറാൻ കഴിയില്ലെന്ന വിലയിരുത്തലിലായിരുന്നു വിദഗ്ധർ. ഹിന്ദുകുഷ് പർവതനിരകളോടു ചേർന്നുകിടക്കുന്ന പഞ്ച്ശീർ താഴ്വരയിലേക്ക് ഇടുങ്ങിയ ഒരു പ്രവേശനകവാടം മാത്രമാണുള്ളത്. അഹമ്മ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സൈന്യം 1980കളിൽ, അന്നു വൻശക്തിയായിരുന്ന സോവ്യറ്റ് യൂണിയന്റെ സൈന്യത്തെയും ഒരു പതിറ്റാണ്ടിനുശേഷം താലിബാൻഭീകരരെയും ശക്തമായി പ്രതിരോധിച്ചുനിന്നു. 1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച താലിബാനു മസൂദിന്റെ സൈന്യത്തെ കീഴടക്കാനായില്ല. 9/11 ഭീകരാക്രമണത്തിന് ഏതാനും ദിവസം മുന്പാണ് അഹമ്മ് ഷാ മസൂദ്(48) കൊല്ലപ്പെട്ടത്.
താലിബാൻ ആക്രമണം നിർത്തിയാൽ ആയുധം വച്ചു കീഴടങ്ങാൻ തയാറാണെന്ന് അഹമ്മദ് മസൂദ് ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച അർധരാത്രിയോടെ ഡസൻകണക്കിനു വാഹനങ്ങളിൽ താലിബാൻ ഭീകരർ പഞ്ച്ശീറിലേക്കു കടന്നുകയറി. താലിബാൻവിരുദ്ധ ഗ്രൂപ്പിന്റെ വക്താവായ ഫാഹിം ദാഷ്തി ഞായറാഴ്ച നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മുൻ സർക്കാരുകളുടെ കാലത്തെ പ്രമുഖ മാധ്യമപ്രവർത്തകനും താലിബാൻവിരുദ്ധ ഗ്രൂപ്പിന്റെ ശബ്ദവുമായിരുന്നു ദാഷ്തി. മുൻ സർക്കാരുകളിൽ സുപ്രധാന പദവി വഹിക്കുകയും താലിബാനുമായി അനുരഞ്ജന ചർച്ചകൾക്കു നേതൃത്വം നല്കുകയും ചെയ്തിരുന്ന അബ്ദുള്ള അബ്ദുള്ളയുടെ അനന്തരവനാണു ദാഷ്തി.
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാൻ ഉൾപ്പെടെ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിജ് പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവൻ ലഫ്. ജനറൽ ഫായിസ് ഹമീദും താലിബാൻ നേതാവ് അബ്ദുൾ ഗനി ബരാദാറും കാബൂളിൽ കൂടിക്കാഴ്ച നടത്തിയെന്നു മുജാഹിദ് സ്ഥിരീകരിച്ചു.