കിഴക്കമ്പലം (കൊച്ചി): അവസാന സെക്കൻഡിൽ വെടിച്ചില്ല് പോലെയെത്തിയ ജർമനിയുടെ പെനാൽറ്റി കിക്ക് തടുത്തിട്ട് പി.ആർ. ശ്രീജേഷ് ഒളിന്പിക്സ് വെങ്കല മെഡൽ ഉറപ്പിക്കുന്പോൾ കുന്നത്തുനാട് പള്ളിക്കര എരുമേലിയിലെ പറാട്ട് വീട്ടിൽ ഉതിർന്നത് ആഹ്ലാദക്കണ്ണീർ. പിന്നിട്ടുനിന്നശേഷം മുന്നോട്ടുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ കുതിപ്പ് ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് ശ്രീജേഷിന്റെ വീട്ടുകാരും നാട്ടുകാരും കണ്ടിരുന്നത്. കളി തീർന്നതോടെ വീട് ആഹ്ലാദത്തിമിര്‍പ്പിൽ.
ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രന്, അമ്മ ഉഷ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീആന്സ് എന്നിവർക്കൊപ്പം നാട്ടുകാരും കളി തത്സമയം കാണാൻ വീട്ടിലുണ്ടായിരുന്നു. രാവിലെ അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചശേഷമാണു ടിവിക്കു മുന്നില്‍ മത്സരം കാണാന്‍ കുടുംബാംഗങ്ങള്‍ ഇരുന്നത്.
അവസാന നിമിഷംവരെ കളിയുടെ ആവേശം നീണ്ടുനിന്നതു കാണികളുടെ ചങ്കിടിപ്പേറ്റി. ഒടുവിൽ ശ്രീജേഷിന്റെ മികവിൽ ഇന്ത്യ വിജയിച്ചതോടെ പടക്കംപൊട്ടിക്കലും മധുരവിതരണവും നടന്നു. ശ്രീജേഷിന്റെ കട്ടൗട്ടുമേന്തി എറണാകുളം ഹോക്കി ലോവേർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കച്ചേരിപ്പടിയിൽ ആഹ്ലാദപ്രകടനം നടന്നു.
41 വര്‍ഷത്തിനുശേഷം തന്റെ മകന്റെ നേതൃത്വത്തില്‍ രാജ്യത്തിനായി ഒരു ഒളിമ്പിക്സ് മെഡല്‍ നേടാനായതില്‍ അതിയായ അഭിമാനമുണ്ടെന്നു ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രന് പറഞ്ഞു. എല്ലാ മലയാളികളുടെയും പ്രാർഥനയുടെ ഫലമാണു വെങ്കലമെഡൽ എന്നായിരുന്നു അമ്മ ഉഷയുടെ പ്രതികരണം. ഇന്ത്യൻ വിജയത്തിൽ മുന്‍നിര പോരാളിയായി തന്റെ ഭര്‍ത്താവ് നിന്നതില്‍ എറെ അഭിമാനമുണ്ടെന്നു ഭാര്യ ഡോ. അനീഷ്യയും പറഞ്ഞു. മത്സരശേഷം ശ്രീജേഷ് വീട്ടുകാരെ ഫോണില്‍ വിളിച്ചു സന്തോഷം പങ്കുവച്ചു.
അതിരില്ലാ ആഘോഷം...
01:04 AM Aug 06, 2021 | Deepika.com