കണ്ണൂർ: 41 വർഷത്തിനുശേഷം ഒളിമ്പിക്സ് മത്സരവേദിയിൽ ഇന്ത്യ വെങ്കലമണിഞ്ഞപ്പോൾ കേരളത്തിലേക്ക് ആദ്യ ഒളിമ്പിക്സ് മെഡൽ എത്തിച്ച കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക് അത്യാഹ്ലാദത്തിലായിരുന്നു. രാജ്യത്തിന്റെ അഭിമാനം കാത്ത ഇന്ത്യൻ ഹോക്കി ടീമിനെയും പരിശീലകരെയും ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1972ലെ മ്യൂണിക്ക് ഒളിമ്പിക്സിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക്സ് ഹോക്കി മെഡൽ എത്തിച്ച ശ്രീജേഷ് കേരളത്തിന്റെകൂടി അഭിമാനമാണ് ലോക കായികവേദിയിൽ ഉയരത്തിലാക്കിയത്. തനിക്കുശേഷം ശ്രീജേഷ് എന്ന മലയാളി ഗോളിയിലൂടെ കേരളത്തിൽ വീണ്ടും ഒളിമ്പിക്സ് മെഡൽ എത്തിയത് തന്നെ ആഹ്ലാദത്തിലാറാടിക്കുകയാണെന്നും മാനുവൽ ഫ്രെഡറിക് പറഞ്ഞു. മ്യൂണിക്ക് ഒളിമ്പിക്സിൽ ഗോൾവലയം കാത്ത ‘ഗോൾമുഖത്തെ കടുവ’എന്ന മാനുവൽ ഫ്രെഡറികിന്റെ കരുതലിലായിരുന്നു ഇന്ത്യയുടെ വിജയം.
1947 ഒക്ടോബർ 20ന് കണ്ണൂർ ബർണശേരിയിൽ ജനിച്ച മാനുവൽ ഫ്രെഡറിക് 12-ാം വയസ് മുതലാണ് ഹോക്കി കളിച്ചുതുടങ്ങിയത്. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടായിരുന്നു ആദ്യ പരിശീലനക്കളരി. ഹോക്കി പരിശീലനം ആരംഭിക്കുമ്പോള്‍ ഇന്ന് ക്രിക്കറ്റിനുണ്ടായിരുന്നതിനെക്കാൾ പരിഗണനയായിരുന്നു ദേശീയതലത്തിൽ ഹോക്കിക്കുണ്ടായിരുന്നത്. ദേശീയ ടീമില്‍ പ്രഥമ മലയാളി ഗോള്‍ കീപ്പറായി ഇടംപിടിക്കുമ്പോള്‍ ടീമിന്റെ ഖ്യാതി നിലനിര്‍ത്തുകയെന്ന മോഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ.
മ്യൂണിക് ഒളിമ്പിക്സില്‍ അന്നത്തെ പ്രമുഖരായിരുന്ന ബ്രിട്ടനെ 5-0 നും ഓസ്ട്രേലിയയെ 3-1നും തകര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റിൽ തന്റെ പ്രകടനം കണ്ട് അന്നത്തെ പാക്ക് പ്രസിഡന്റ് സിയാ ഉൾ ഹഖ് മത്സരശേഷം വിളിച്ച് ‘യഥാര്‍ഥ ഗോള്‍കീപ്പര്‍’ എന്നു വിശേഷിപ്പിച്ച് അഭിനന്ദിച്ചതുൾപ്പെടെയുള്ള പഴയ കളി ഓർമകളും മാനുവൽ ഫ്രെഡറിക് ദീപികയുമായി പങ്കുവച്ചു. ഇതോടൊപ്പം മാനുവൽ ഫ്രെഡറിക്കിന് ഇന്നലെ മറ്റൊരു അഭിമാന മുഹൂർത്തം കൂടി ലഭിച്ചു. മാനുവൽ ഫ്രെഡറിക്കിനോടുള്ള ആദരസൂചകമായി കണ്ണൂർ പയ്യാമ്പലം-പള്ളിയാംമൂല റോഡിന് അദ്ദേഹത്തിന്റെ പേരിടാൻ കോർപറേഷൻ യോഗം തീരുമാനിച്ചു.
നിശാന്ത് ഘോഷ്
ആവേശം പങ്കുവച്ച് മാനുവൽ ഫ്രെഡറിക്
01:04 AM Aug 06, 2021 | Deepika.com