അന്നവൾ ഏറെ സന്തോഷവതിയായിരുന്നു. കളിയിലൂടെ തനിക്കു കിട്ടിയ വലിയ പ്രതിഫലവുമായി വീട്ടിലെത്തി അച്ഛനെ ഏല്പിച്ചപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു. കാരണം, തന്റെ ജീവിതത്തിലാദ്യമായായിരുന്നു അയാൾക്ക് 500 രൂപ നോട്ട് കൈയിൽ കിട്ടുന്നത്. അയാൾ അവളെ ചേർത്തുപിടിച്ചു. നെറുകയിൽ തുരുതുരാ ചുംബിച്ചു. അവൾക്കും കണ്ണീരടക്കാനായില്ല. ഇതുകണ്ട അമ്മയും വാവിട്ടുകരഞ്ഞു. ഇരുവരെയും ചേർത്തുപിടിച്ചുകൊണ്ട് അന്നവൾ പറഞ്ഞു, ഹോക്കി കളിച്ചുതന്നെ നമ്മളൊരു വീടുവയ്ക്കും.
ഇന്ത്യൻ ഹോക്കിയുടെ റാണിയായ ക്യാപ്റ്റൻ റാണി രാംപാലിന്റെ കഥ.
ഹോക്കിയെ പ്രണയിച്ച കുട്ടിക്കാലം
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് മാർക്കൻഡയിൽ റിക്ഷാവണ്ടിക്കാരനായ റാംപാലിന്റെ മകളായി 1994 ഡിസംബർ നാലിനായിരുന്നു ജനനം. അമ്മ മറ്റുവീടുകളിലെ വീട്ടുവേലക്കാരിയായിരുന്നു. വൈദ്യുതി പോലുമില്ലാത്ത ചേരിയിലെ കൂരയിൽ കൊതുകുകടിയുമേറ്റാണ് അവൾ വളർന്നത്.
ചെറുപ്പം മുതലെ തൊട്ടടുത്ത സ്റ്റേഡിയത്തിൽ ഹോക്കി കളി കാണാൻ പോകുമായിരുന്നു. കോച്ചിനോടു പലതവണ തന്നെ കളിപഠിപ്പിക്കുമോയെന്നു ചോദിച്ചു. നിനക്കതിനുള്ള സ്റ്റാമിനയില്ലെന്നായിരുന്നു മറുപടി. ഒടുവിൽ ആരോ ഉപേക്ഷിച്ച ഹോക്കി സ്റ്റിക്ക് അവൾക്കു കിട്ടി. അതുപയോഗിച്ചു പാടത്തു കളിച്ചുപഠിച്ചു. നിരന്തരമുള്ള അഭ്യർഥന മൂലം ആറാംവയസിൽ ഒരു പരിശീലന സെഷനിൽ കോച്ച് അവൾക്ക് ഒരവസരം നൽകി. അതായിരുന്നു ബ്രേക്ക് ത്രൂ. അവൾ ഷഹബാദ് ഹോക്കി അക്കാദമിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
കോച്ചിന്റെ കരുതലിൽ
ആശിച്ച അവസരം വന്നുചേർന്നപ്പോൾ വീട്ടുകാർ എതിർത്തു. പാവാട ഇട്ടുവേണം ഹോക്കി കളിക്കാനെന്നതായിരുന്നു എതിർപ്പിനു കാരണം. ‘ഒരവസരം എനിക്കു തരൂ. ഞാൻ മികവു തെളിയിച്ചില്ലെങ്കിൽ നിങ്ങൾ പറയുന്ന എന്തും ഞാൻ ചെയ്യാം’. എന്ന അവളുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ അവർ സമ്മതം മൂളി. പരിശീലനത്തിനെത്തുന്നവർ ദിവസവും വാംഅപ് കഴിഞ്ഞു കുടിക്കാനായി അരലിറ്റർ പാൽ കൊണ്ടുവരണമായിരുന്നു. വീട്ടുവേല ചെയ്തുകിട്ടുന്ന ചെറിയ തുകകൊണ്ട് അമ്മ അവൾക്കു ദിവസവും 200 മില്ലി പാൽ വാങ്ങിക്കൊടുക്കുമായിരുന്നു. അതിൽ 300 മില്ലി വെള്ളം ചേർത്താണ് അവൾ കൊണ്ടുപോയിരുന്നത്. ഒരുദിവസം കോച്ചിതു കണ്ടുപിടിച്ചു. അന്നുമുതൽ കോച്ച് ബൽദേവ് സിംഗിന്റെ വീട്ടിലായി അവൾക്കു ഭക്ഷണം. ഹോക്കി കിറ്റും ഷൂസും ജഴ്സിയുമെല്ലാം അദ്ദേഹം നൽകി. അങ്ങനെ കോച്ചിന്റെ കരുതലിൽ അവൾ പടിപടിയായി ഉയർന്നു.
ഇതിനിടയിൽ റാണിയെ വിവാഹം ചെയ്തുകൊടുക്കാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും അവൾ മതിവരുവോളം കളിക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി. മാതാപിതാക്കളുടെ ഈ പൂർണപിന്തുണയാണു തന്റെ വിജയത്തിനു നിദാനമെന്നു റാണി പറയുന്നു.
ഇന്ത്യൻ ടീമിലേക്ക്
15-ാം വയസിൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പിറ്റേവർഷം അർജന്റീനയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി ഏഴു ഗോളുകൾ. 2018 മുതൽ ഇന്ത്യൻ ക്യാപ്റ്റൻ. 2016-ൽ അർജുന, 2020ൽ ഖേൽരത്ന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. തുടർന്നായിരുന്നു വേൾഡ് ഗെയിം അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം. ലോകമെമ്പാടുമുള്ള 7,05,610 കായിക പ്രേമികൾ വോട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയാണു റാണി ഈ നേട്ടം കരസ്ഥമാക്കിയത്. ഈ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ വനിതാ ഹോക്കി താരമാണ്.
നേട്ടങ്ങളുടെ നെറുകയിലേക്ക്
2017 -ൽ വീടുവച്ചുകൊണ്ട് അച്ഛനോടുപറഞ്ഞ വാക്കുപാലിച്ച റാണി ഹോക്കിയിൽ വെങ്കലമെങ്കിലും നേടി കോച്ചിന്റെയും 130 കോടി ജനങ്ങളുടെയും സ്വപ്നം പൂവണിയിക്കുമോയെന്ന കാത്തിരിപ്പിലാണ് എല്ലാവരും. ആദ്യ മൂന്നു കളികളിലും തോറ്റ ശേഷമായിരുന്നു കോവിഡിനെ അതിജീവിച്ച ഇന്ത്യൻ ടീമിന്റെ (ഇന്ത്യൻ ടീമിലെ ഏഴുപേർക്കു മേയിൽ കോവിഡ് പിടിപെട്ടിരുന്നു) ഫീനിക്സ് പക്ഷിയെപ്പോലെയുള്ള തിരിച്ചുവരവ്. സെമിയിൽ കടന്നതുതന്നെ ചരിത്രമാണ്.
സെബി മാളിയേക്കൽ
ഇന്ത്യൻ ഹോക്കിയുടെ റാണി
12:43 AM Aug 05, 2021 | Deepika.com