അമേരിക്കയുടെ ഫ്രെഡ് കെർലിയും (9.84), കാനഡയുടെ ആന്ദ്രെ ഡി ഗ്രേസും (9.89) രണ്ടും മൂന്നും സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സെമിയിൽ ഏറ്റവും മികച്ച സമയം കുറിച്ച ചൈനയുടെ സു ബിങ്ടിയാന് 9.98 സെക്കൻഡുമായി ആറാമത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. അമേരിക്കയുടെ ഷാർനെൽ ഹ്യൂസ് ഫൗൾ സ്റ്റാർട്ടിലൂടെ ആദ്യംതന്നെ പുറത്തായി. നൈജീരിയയുടെ എനോച്ച് അഡെജോക്കിന് കാൽമസിലിനു പരിക്കേറ്റതോടെ മത്സരം പൂർത്തിയാക്കാനാവാതെ മുടന്തി ട്രാക്ക് വിടേണ്ടിയും വന്നു.
എൽ പാസൊ ടു റോം
ടെക്സാസിലെ എൽ പാസോയിലാണു മാഴ്സെൽ ജേക്കബ്സിന്റെ ജനനം, പിതാവ് അമേരിക്കക്കാരനും മാതാവ് ഇറ്റലിക്കാരിയും. എൽ പാസൊയിൽനിന്നു പിതാവ് ദക്ഷിണകൊറിയയിലേക്കു സ്ഥലം മാറിപ്പോയതോടെ മാഴ്സെൽ ജേക്കബ്സ് മാതാവിനൊപ്പം ഇറ്റലിയിലേക്ക്. മാഴ്സെലിന് 18 മാസം പ്രായമുള്ളപ്പോഴായിരുന്നു അത്. 10-ാം വയസിൽ അത്ലറ്റിക്സിലേക്കു കാലെടുത്തുവച്ച മാഴ്സെൽ, ആദ്യം ലോംഗ്ജംപാണു പരീക്ഷിച്ചത്. 2021 മേയിൽ 100 മീറ്റർ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കുന്ന ലോകത്തിലെ 150-ാമൻ എന്ന നേട്ടം സ്വന്തമാക്കി. മാസങ്ങൾക്കുശേഷം ടോക്കിയോയിൽ ഇപ്പോൾ ഒളിന്പിക് സ്വർണവും. 19-ാം വയസിൽ പിതാവായ ചരിത്രവും മാഴ്സെലിനുണ്ട്. ഭാര്യ നിക്കോളെയ്ക്കൊപ്പം റോമിലാണ് താമസം. ഇവർക്ക് രണ്ടു മക്കളുണ്ട്.
ചൈനീസ് റിക്കാർഡ്
പുരുഷ വിഭാഗം 100 മീറ്റർ സെമിയിൽ തരംഗമായതു ചൈനയുടെ സു ബിങ്ടിയാൻ. 9.83 സെക്കൻഡിൽ ബിങ്ടിയാൻ ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ പിറന്നതു ചരിത്രം. പുതിയ ഏഷ്യൻ റിക്കാർഡാണ് ചൈനീസ് താരം സ്വന്തംപേരിൽ കുറിച്ചത്. പുരുഷ 100 മീറ്റർ ഫൈനലിലേക്കു യോഗ്യത നേടുന്ന ആദ്യ ചൈനീസ് താരമാണ്, മുപ്പത്തിയൊന്നുകാരനായ സു ബിങ്ടിയാൻ.
മൂന്നാം സെമിയിലായിരുന്നു സു ബിങ്ടിയാന്റെ സൂപ്പർ ഫിനിഷ്. ഫോട്ടോഫിനിഷിലൂടെ അമേരിക്കയുടെ റൂണി ബേക്കറിനെ (9.83) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു സു ചരിത്രത്തിലേക്ക് ഓടിക്കയറിയത്.
2004 ആഥൻസ് ഒളിന്പിക്സിനുശേഷം 100 മീറ്റർ ഫൈനലിൽ ഒരു ജമൈക്കൻ സാന്നിധ്യമില്ലാത്ത ആദ്യ പോരാട്ടമായിരുന്നു ടോക്കിയോയിലേത്. ജമൈക്കയുടെ യൊഹാൻ ബ്ലേക്കിന് (10.14) ആദ്യ സെമിയിൽ ആറാം സ്ഥാനത്തു മാത്രമേ ഫിനിഷ് ചെയ്യാൻ സാധിച്ചുള്ളൂ.