ടോക്കിയോ: ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്കു ചിറകു നൽകി ബാഡ്മിന്റണ് വനിതാ സിംഗിൾസിൽ പി.വി. സിന്ധു പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് ജെയിലെ രണ്ടാം മത്സരത്തിൽ സിന്ധു ഹോങ്കോംഗിന്റെ ചെയൂംഗ് നാൻ യിയെ 21-9, 21-16ന് തോല്പിച്ചു. ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. സിന്ധുവിനെതിരേ ചെയൂംഗിനു കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഗെയിം അനായാസം നേടിയ സിന്ധു രണ്ടാം ഗെയിമിലാണ് ചെറുതായെങ്കിലും പരീക്ഷണം നേരിട്ടത്. മത്സരം 35 മിനിറ്റ് മാത്രമേ നീണ്ടുള്ളൂ. ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തുന്നവരാണ് എലിമിനേഷൻ റൗണ്ടിലെത്തുന്നത്.
സായ് പ്രണീത് പുറത്ത്
പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളെല്ലാം അവസാനിച്ചു. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരവും തോറ്റ് സായ് പ്രണീത് പുറത്ത്. ഹോളണ്ടിന്റെ മാർക് കാൽയോവിനോട് സായ്പ്രണീത് 21-14, 21-14ന് പരാജയപ്പെട്ടു. പ്രണീതിന് ഗ്രൂപ്പിലെ ഒരു മത്സരം പോലും ജയിക്കാനായില്ല.
തുഴഞ്ഞു, കരകയറിയില്ല
റോവിംഗിൽ ഇന്ത്യയുടെ അർജുൻ ലാൽ-അരവിന്ദ് സിംഗ് സഖ്യത്തിന് ഫൈനലിനു യോഗ്യത നേടാനായില്ല. ആറു ടീമുകൾ മത്സരിച്ച രണ്ടാം സെമിയിൽ ഇന്ത്യക്ക് 6:24.41 സമയംകൊണ്ട് അവസാനസ്ഥാനക്കാരാകാനേ സാധിച്ചുള്ളൂ. ആറു ടീമുകൾ വീതമുള്ള രണ്ടു സെമി ഫൈനലുകളാണുള്ളത്. ഇതിൽ ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരാണ് ഫൈനലിനു യോഗ്യത നേടുക. രണ്ടു സെമിയിൽനിന്നുമായി ഇന്ത്യൻ ടീമിനു 12-ാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. റോവിംഗിൽ ആദ്യമായാണ് ഇന്ത്യ സെമിഫൈനലിലെത്തുന്നത്.
ഹോക്കിയിൽ മൂന്നാം തോൽവി
വനിതകളുടെ ഹോക്കിയിൽ ഇന്ത്യക്കു തുടർച്ചയായ മൂന്നാം തോൽവി. പൂൾ എയിൽ ഇന്ത്യയെ 4-1ന് ബ്രിട്ടണ് തോൽപ്പിച്ചു. ബ്രിട്ടനായി ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ലിലി ഒൗസ്ലിയും ഗ്രേസ് ബാൾസ്ഡണും ഓരോ ഗോൾ നേടി. ഷർമിള ദേവിയാണ് ഇന്ത്യയുടെ ഏക ഗോൾ നേടിയത്.
വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ സിന്ധു പ്രീക്വാർട്ടറിൽ
12:31 AM Jul 29, 2021 | Deepika.com