ന്യൂഡൽഹി: കേന്ദ്രസർക്കാരിനു വല്ലാത്ത പൊല്ലാപ്പായ പെഗാസസ് ചാര ആപ്പിന്റെയും കർഷക സമരത്തിന്റെയും പേരിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ ആറാം ദിവസവും സ്തംഭിച്ചു. ലോക്സഭയിലും രാജ്യസഭയിലും ഇന്നലെ സഭ സമ്മേളിച്ചതു മുതൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ പലതവണ നിർത്തിവച്ച ശേഷം ഇന്നു രാവിലെ വീണ്ടും ചേരാനായി പിരിഞ്ഞു.
പൈഗാസസ് വിഷയത്തിൽ കോണ്ഗ്രസ് അടക്കമുള്ള പാർട്ടികളുടെ എംപിമാരുടെ മുദ്രാവാക്യങ്ങൾക്കിടെ തൃണമൂൽ കോണ്ഗ്രസ് എംപിമാരുടെ ’ഖേലാ ഹോബെ’ (കളി തുടങ്ങി) മുദ്രാവാക്യങ്ങളും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. ബംഗാൾ തെരഞ്ഞെടുപ്പിൽ മമതയുടെ കളി കഴിഞ്ഞു (ഖേലാ ശേഷ്) എന്ന ബിജെപി പ്രചാരണത്തിനു ബദലായി തൃണമൂൽ ഉയർത്തിയ മുദ്രാവാക്യമാണ് ഖേലാ ഹോബെ. പ്രതിപക്ഷ ബഹളം വകവയ്ക്കാതെ ലോക്സഭയിൽ അരമണിക്കൂറോളം ചോദ്യോത്തരവേള നടത്തിയെങ്കിലും പിന്നീട് നിർത്തിവച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പെഗാസസ് ചാര സോഫ്്റ്റ്വേറിനെക്കുറിച്ചും എട്ടു മാസമായി തുടരുന്ന കർഷകസമരവും ഇന്ധന വിലക്കയറ്റവും ചർച്ച ചെയ്യാതെ തടിതപ്പാനാണു കേന്ദ്രസർക്കാരിന്റ ശ്രമമെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
പാർലമെന്റ് സ്തംഭനം അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ടേതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പെഗാസസ് വിഷയത്തിലെ ഉത്തരവാദിയായ അമിത് ഷാ രാജിവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അന്വേഷണം നടത്തുകയും വേണമെന്നാണു കോണ്ഗ്രസ് ആവശ്യം.ഇതിനിടെ, ജനകീയ പ്രശ്നങ്ങൾ പോലും അംഗങ്ങൾക്ക് ഉന്നയിക്കാനാകാതെ പാർലമെന്റ് നടപടികൾ തുടർച്ചയായി സ്തംഭിപ്പിക്കുന്നതിൽ രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്ത് ഏകാധിപത്യം: ഖാർഗെ
ഏകാധിപത്യമാണു രാജ്യത്തുള്ളതെന്നു മുതിർന്ന കോണ്ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യപരമായി ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി മോദിക്കു താത്പര്യമില്ലെന്നും ചർച്ചയ്ക്കു പ്രതിപക്ഷം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണം നടത്താൻ അനുമതി വേണമെന്ന് ഐടി നിയമം പറയുന്നു. ജഡ്ജിമാർ, സൈനിക ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരെ ചാര സോഫ്റ്റ്വേർ (പെഗാസസ്) ഉപയോഗിച്ചു നിരീക്ഷിക്കാൻ ഈ സർക്കാർ അനുമതി കൊടുത്തു. ലോകത്തിലെ ഒരു ജനാധിപത്യ രാജ്യവും ഇതുപോലെ ചെയ്യില്ല- പാർലമെന്റിനു പുറത്ത് ഖാർഗെ വിശദീകരിച്ചു.
പ്രതിസന്ധി പരിഹാരത്തിനായി സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാകണം. വിഷയത്തിൽ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ബില്ലുകൾ പാസാക്കി
പ്രതിപക്ഷ ബഹളത്തിനിടയിലും പാർലമെന്റിൽ ചർച്ച കൂടാതെ മൂന്നു ബില്ലുകൾ പാസാക്കി.പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടെ വകുപ്പു തിരിച്ചുള്ള വോട്ടിംഗ് അടക്കം ശബ്ദവോട്ടോടെ പാസാക്കിയാണു ബില്ലുകൾ മിനിറ്റുകൊണ്ടു പാസാക്കിയത്.
മറൈൻ എയിഡ്സ് ടു നാവിഗേഷൻ ബിൽ ഇന്നലെ രാജ്യസഭയിൽ പാസാക്കിയത്. ഇന്ത്യയുടെ കപ്പൽഗതാഗത നാവിഗേഷൻ സംവിധാനം ലോകോത്തര നിലവാരത്തിലാക്കുന്നതിനാണു പുതിയ നിയമമെന്നു ബിൽ അവതരിപ്പിച്ച ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ വിശദീകരിച്ചു.
ചെറുകിട ഇടത്തരം നാമമാത്ര വ്യവസായങ്ങളിലെ (എംഎസ്എംഇ) കമ്മീഷൻ ഏജന്റുമാരെ സഹായിക്കുന്ന ഫാക്ടറിംഗ് നിയന്ത്രണ ഭേദഗതി ബില്ലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബില്ലുമാണു തിങ്കളാഴ്ച പാസാക്കിയത്.
യു.കെ. സിൻഹ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ എംഎസ്എംഇകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണു ഫാക്ടറിംഗ് ഭേദഗതി ബില്ലെന്നു ധനമന്ത്രി നിർമലാ സീതാരാമൻ വിശദീകരിച്ചു. എംഎസ്എംഇകളുടെ ഉദാരവത്കരണത്തിനുള്ളതാണിത്. 2020 സെപ്റ്റംബർ 14ന് ലോക്സഭയിൽ അവതരിപ്പിച്ചതാണ് ഈ ബിൽ. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിച്ചു കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പല ശിപാർശകളും സർക്കാർ അംഗീകരിച്ചാണു ബിൽ പാസാക്കുന്നതെന്നും നിർമല വിശദീകരിച്ചു.
തഞ്ചാവൂരിലെയും ഹരിയാനയിലെ കുണ്ട്ലിയിലെയും ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളെ ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാക്കുന്ന ബിൽ പുതിയ കുതിപ്പാകുമെന്ന് ഭക്ഷ്യസംസ്കരണ മന്ത്രി പശുപതി കുമാർ പരസ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ബിജെപി ആഘോഷിക്കണം: മോദി
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ഗ്രാമങ്ങളിലും പരിപാടികൾ സംഘടിപ്പിക്കണമെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. സ്വാതന്ത്ര്യവാർഷികം വെറുമൊരു സർക്കാർ പരിപാടിയാകരുതെന്നും ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രണ്ടു ബിജെപി പ്രവർത്തകരുടെ ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിനായി നിയോഗിക്കണം. ജനങ്ങളിൽനിന്ന് ആശയങ്ങൾ ശേഖരിച്ചു പരിപാടികൾ സംഘടിപ്പിക്കാനുള്ള ചുമതല ഇവരെ ഏൽപ്പിക്കുക. ഇവർ മണ്ഡലത്തിലെ 75 ഗ്രാമങ്ങൾ സന്ദർശിച്ച് 75 മണിക്കൂർ മണ്ഡലത്തിൽ ചെലവഴിക്കണം.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം വരുന്ന 2047ലെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും ആശയങ്ങളും പരിപാടികളും ഈ പരിപാടികളിലൂടെ ശേഖരിക്കണം. കായിക, ശുചിത്വ പരിപാടികളും സംഘടിപ്പിക്കണമെന്നും പാർട്ടി എംപിമാരോടു പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് നടപടികൾ സ്തംഭിപ്പിക്കുന്ന കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ നടപടിയെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടണമെന്നു ബിജെപി എംപിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചർച്ചയ്ക്കു സർക്കാർ തയാറാണ്, പക്ഷേ പ്രതിപക്ഷം തയാറല്ല- മോദി പറഞ്ഞു.
ജോർജ് കള്ളിവയലിൽ
പൈഗാസസ് വിഷയത്തിൽ കോണ്ഗ്രസ് അടക്കമുള്ള പാർട്ടികളുടെ എംപിമാരുടെ മുദ്രാവാക്യങ്ങൾക്കിടെ തൃണമൂൽ കോണ്ഗ്രസ് എംപിമാരുടെ ’ഖേലാ ഹോബെ’ (കളി തുടങ്ങി) മുദ്രാവാക്യങ്ങളും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. ബംഗാൾ തെരഞ്ഞെടുപ്പിൽ മമതയുടെ കളി കഴിഞ്ഞു (ഖേലാ ശേഷ്) എന്ന ബിജെപി പ്രചാരണത്തിനു ബദലായി തൃണമൂൽ ഉയർത്തിയ മുദ്രാവാക്യമാണ് ഖേലാ ഹോബെ. പ്രതിപക്ഷ ബഹളം വകവയ്ക്കാതെ ലോക്സഭയിൽ അരമണിക്കൂറോളം ചോദ്യോത്തരവേള നടത്തിയെങ്കിലും പിന്നീട് നിർത്തിവച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പെഗാസസ് ചാര സോഫ്്റ്റ്വേറിനെക്കുറിച്ചും എട്ടു മാസമായി തുടരുന്ന കർഷകസമരവും ഇന്ധന വിലക്കയറ്റവും ചർച്ച ചെയ്യാതെ തടിതപ്പാനാണു കേന്ദ്രസർക്കാരിന്റ ശ്രമമെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
പാർലമെന്റ് സ്തംഭനം അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ടേതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പെഗാസസ് വിഷയത്തിലെ ഉത്തരവാദിയായ അമിത് ഷാ രാജിവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അന്വേഷണം നടത്തുകയും വേണമെന്നാണു കോണ്ഗ്രസ് ആവശ്യം.ഇതിനിടെ, ജനകീയ പ്രശ്നങ്ങൾ പോലും അംഗങ്ങൾക്ക് ഉന്നയിക്കാനാകാതെ പാർലമെന്റ് നടപടികൾ തുടർച്ചയായി സ്തംഭിപ്പിക്കുന്നതിൽ രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്ത് ഏകാധിപത്യം: ഖാർഗെ
ഏകാധിപത്യമാണു രാജ്യത്തുള്ളതെന്നു മുതിർന്ന കോണ്ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യപരമായി ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി മോദിക്കു താത്പര്യമില്ലെന്നും ചർച്ചയ്ക്കു പ്രതിപക്ഷം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണം നടത്താൻ അനുമതി വേണമെന്ന് ഐടി നിയമം പറയുന്നു. ജഡ്ജിമാർ, സൈനിക ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരെ ചാര സോഫ്റ്റ്വേർ (പെഗാസസ്) ഉപയോഗിച്ചു നിരീക്ഷിക്കാൻ ഈ സർക്കാർ അനുമതി കൊടുത്തു. ലോകത്തിലെ ഒരു ജനാധിപത്യ രാജ്യവും ഇതുപോലെ ചെയ്യില്ല- പാർലമെന്റിനു പുറത്ത് ഖാർഗെ വിശദീകരിച്ചു.
പ്രതിസന്ധി പരിഹാരത്തിനായി സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാകണം. വിഷയത്തിൽ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ബില്ലുകൾ പാസാക്കി
പ്രതിപക്ഷ ബഹളത്തിനിടയിലും പാർലമെന്റിൽ ചർച്ച കൂടാതെ മൂന്നു ബില്ലുകൾ പാസാക്കി.പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടെ വകുപ്പു തിരിച്ചുള്ള വോട്ടിംഗ് അടക്കം ശബ്ദവോട്ടോടെ പാസാക്കിയാണു ബില്ലുകൾ മിനിറ്റുകൊണ്ടു പാസാക്കിയത്.
മറൈൻ എയിഡ്സ് ടു നാവിഗേഷൻ ബിൽ ഇന്നലെ രാജ്യസഭയിൽ പാസാക്കിയത്. ഇന്ത്യയുടെ കപ്പൽഗതാഗത നാവിഗേഷൻ സംവിധാനം ലോകോത്തര നിലവാരത്തിലാക്കുന്നതിനാണു പുതിയ നിയമമെന്നു ബിൽ അവതരിപ്പിച്ച ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ വിശദീകരിച്ചു.
ചെറുകിട ഇടത്തരം നാമമാത്ര വ്യവസായങ്ങളിലെ (എംഎസ്എംഇ) കമ്മീഷൻ ഏജന്റുമാരെ സഹായിക്കുന്ന ഫാക്ടറിംഗ് നിയന്ത്രണ ഭേദഗതി ബില്ലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബില്ലുമാണു തിങ്കളാഴ്ച പാസാക്കിയത്.
യു.കെ. സിൻഹ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ എംഎസ്എംഇകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണു ഫാക്ടറിംഗ് ഭേദഗതി ബില്ലെന്നു ധനമന്ത്രി നിർമലാ സീതാരാമൻ വിശദീകരിച്ചു. എംഎസ്എംഇകളുടെ ഉദാരവത്കരണത്തിനുള്ളതാണിത്. 2020 സെപ്റ്റംബർ 14ന് ലോക്സഭയിൽ അവതരിപ്പിച്ചതാണ് ഈ ബിൽ. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിച്ചു കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പല ശിപാർശകളും സർക്കാർ അംഗീകരിച്ചാണു ബിൽ പാസാക്കുന്നതെന്നും നിർമല വിശദീകരിച്ചു.
തഞ്ചാവൂരിലെയും ഹരിയാനയിലെ കുണ്ട്ലിയിലെയും ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളെ ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാക്കുന്ന ബിൽ പുതിയ കുതിപ്പാകുമെന്ന് ഭക്ഷ്യസംസ്കരണ മന്ത്രി പശുപതി കുമാർ പരസ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ബിജെപി ആഘോഷിക്കണം: മോദി
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ഗ്രാമങ്ങളിലും പരിപാടികൾ സംഘടിപ്പിക്കണമെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. സ്വാതന്ത്ര്യവാർഷികം വെറുമൊരു സർക്കാർ പരിപാടിയാകരുതെന്നും ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രണ്ടു ബിജെപി പ്രവർത്തകരുടെ ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിനായി നിയോഗിക്കണം. ജനങ്ങളിൽനിന്ന് ആശയങ്ങൾ ശേഖരിച്ചു പരിപാടികൾ സംഘടിപ്പിക്കാനുള്ള ചുമതല ഇവരെ ഏൽപ്പിക്കുക. ഇവർ മണ്ഡലത്തിലെ 75 ഗ്രാമങ്ങൾ സന്ദർശിച്ച് 75 മണിക്കൂർ മണ്ഡലത്തിൽ ചെലവഴിക്കണം.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം വരുന്ന 2047ലെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും ആശയങ്ങളും പരിപാടികളും ഈ പരിപാടികളിലൂടെ ശേഖരിക്കണം. കായിക, ശുചിത്വ പരിപാടികളും സംഘടിപ്പിക്കണമെന്നും പാർട്ടി എംപിമാരോടു പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് നടപടികൾ സ്തംഭിപ്പിക്കുന്ന കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ നടപടിയെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടണമെന്നു ബിജെപി എംപിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചർച്ചയ്ക്കു സർക്കാർ തയാറാണ്, പക്ഷേ പ്രതിപക്ഷം തയാറല്ല- മോദി പറഞ്ഞു.
ജോർജ് കള്ളിവയലിൽ