ടോക്കിയോ: ബർമുഡയ്ക്കും ഫിലിപ്പീൻസിനും ഒളിന്പിക്സിൽ സന്തോഷത്തിന്റെ ദിനം. ഇരുരാജ്യങ്ങളും ചരിത്രത്തിലാദ്യമായി ഒളിന്പിക് സ്വർണം സ്വന്തമാക്കി. ബർമുഡയ്ക്കുവേണ്ടി വനിതകളുടെ ട്രയാത്തലണിൽ ഫ്ളോറ ഡഫിയാണുസ്വർണം നേടിയത്. നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവയുൾപ്പെട്ടതാണു ട്രയാത്തലൺ. ടഫി ട്രയാത്തലണിൽ രണ്ട് തവണ ലോകചാന്പ്യനായിട്ടുണ്ട്. നിലവിലെ ലോകചാന്പ്യനായ ബ്രിട്ടണിന്റെ ജോർജിയ ടെയ്ലർ ബ്രൗണ് വെള്ളിയും അമേരിക്കയുടെ കാറ്റി സഫെറെസ് വെങ്കലവും നേടി. ബർമുഡ ഒളിന്പിക്സിൽ നേടുന്ന രണ്ടാമത്തെ മാത്രം മെഡലാണിത്. 1976ൽ ക്ലാറെൻസ് ഹില്ലാണു രാജ്യത്തിനുവേണ്ടി ആദ്യമായി ഒളിന്പിക് മെഡൽ നേടിയത്.
63,000 ജനസംഖ്യയുള്ള ബർമുഡ ഇതോടെ ഒളിന്പിക് സ്വർണം നേടുന്ന ഏറ്റവും ചെറിയ രാജ്യമായി. ദ്വീപ് രാജ്യമായ ബർമുഡ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയാണ്. ബർമുഡ 1936 മുതൽ ഒളിന്പിക്സിൽ മത്സരിക്കുന്നുണ്ട്.
ബർമുഡയ്ക്കു പിന്നാലെ ഫിലിപ്പീൻസും ഇതേ നേട്ടം സ്വന്തമാക്കി. 55 കിലോ വിഭാഗത്തിൽ നടന്ന വനിതകളുടെ ഭാരോദ്വഹനത്തിൽ വിജയം നേടിക്കൊണ്ട് ഹിഡിലിൻ ഡിയസാണു ഫിലിപ്പീൻസിന് ചരിത്രത്തിലെ ആദ്യ ഒളിന്പിക്സ് സ്വർണം സമ്മാനിച്ചത്. ഒളിന്പിക് റിക്കാർഡോടെയാണു സ്വർണം നേടിയത്. ആകെ 224 കിലോയാണു താരം പൊക്കിയെടുത്തത്. 1924 മുതൽ ഒളിന്പിക്സിൽ മത്സരിക്കുന്ന ഫിലിപ്പീൻസിന്റെ 11-ാമത്തെ ഒളിന്പിക് മെഡലാണ്.
റിയോ ഒളിന്പിക്സിൽ ഡിയസ് വെള്ളി നേടിയിരുന്നു. ഫിലിപ്പീൻസിനായി രണ്ട് ഒളിന്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ കായികതാരമാണ് ഡിയസ്. ഇതിനുമുന്പ് 1928, 1932 വർഷങ്ങളിൽ പുരുഷന്മാരുടെ 200 മീറ്റർ ബാക്സ്ട്രോക്കിൽ ടിയോഫിലോ യിഡഫോൻസോ വെങ്കലം നേടിയിരുന്നു.
ബർമുഡയുടെയും ഫിലിപ്പീൻസിന്റെയും സ്വർണച്ചിരി
01:12 AM Jul 28, 2021 | Deepika.com