ഒളിന്പിക് ടെന്നീസ് വനിതകളുടെ സിംഗിൾസിൽ അട്ടിമറികൾ തുടരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന ഒളിന്പിക്സിൽ സ്വർണം നേടാമെന്ന ലോക രണ്ടാം നന്പർ താരം നവോമി ഒസാക്കയുടെ മോഹങ്ങൾ പൊലിഞ്ഞു. മൂന്നാം റൗണ്ടിൽ ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ഡ്രോസോവയാണു മുൻ ലോക ഒന്നാം നന്പർ താരത്തെ അട്ടിമറിച്ചത്. 6-1, 6-4നാണ് വോണ്ഡ്രോസോവയുടെ ജയം.
2019 ഫ്രഞ്ച് ഓപ്പണിൽ റണ്ണറപ്പായ വോണ്ഡ്രോസോവ മികച്ച പ്രകടനമാണു പുറത്തെടുത്തത്. എന്നാൽ, ഒസാകയിൽനിന്നു പിഴവുകൾ നിറഞ്ഞ പ്രകടനമാണു പുറത്തുവന്നത്. ആദ്യസെറ്റിൽ ഒന്നു പൊരുതാൻപോലും ഒസാക്കയ്ക്കു സാധിച്ചില്ല. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് അതു നിലനിർത്താൻ ജാപ്പനീസ് താരത്തിനു സാധിച്ചില്ല.
ലോക റാങ്കിംഗിൽ വോണ്ഡ്രോസോവ 42-ാം സ്ഥാനത്താണ്. ലോക ഒന്നാം നന്പർ താരമായ ആഷ്ലി ബാർട്ടിയും മൂന്നാം സീഡ് അരീന സബലെങ്കയും നേരത്തെ പുറത്തായിരുന്നു.
ഒളിന്പിക് ദീപം തെളിച്ച ഒസാക ഗെയിംസിലെ ജപ്പാന്റെ മുഖങ്ങളിൽ ഒരാളായിരുന്നു.
നവോമി ഒസാക്കയെ മാർകേറ്റ അട്ടിമറിച്ചു
01:12 AM Jul 28, 2021 | Deepika.com