ടോക്കിയോ: ഒളിന്പിക്സിൽ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയുമായി ശരത് കമൽ മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ ശരത് 4-2ന് പോർച്ചുഗലിന്റെ തിയാഗോ അപോലോനിയയെ തോൽപ്പിച്ചു. 2-11, 11-8, 11-5, 9-11, 11-6, 11-9നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇന്നു നടക്കുന്ന മൂന്നാം റൗണ്ടിൽ ശരത് ലോക ഒന്നാം നന്പറും നിലവിലെ ഒളിന്പിക് ചാന്പ്യനുമായ ചൈനയുടെ മാ ലോംഗിനെ നേരിടും. ഒളിന്പിക്സിൽ പുരുഷ വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം മൂന്നാം റൗണ്ടിലെത്തുന്നത്.
വനിതകളിൽ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. വനിതകളിൽ മണിക ബത്രയും സുതീർഥ മുഖർജിയും പുറത്തായി. മൂന്നാം റൗണ്ടിൽ ബത്ര ഓസ്ട്രിയയുടെ സോഫിയ പോൾകനോവയോട് 4-0ന് തോറ്റു. സ്കോർ: 11-8, 11-2, 11-5, 11- 7. ഒരു സെറ്റിൽ പോലും ഓസ്ട്രിയൻ താരത്തിനു മേൽ ആധിപത്യം പുലർത്താൻ ബത്രയ്ക്കു സാധിച്ചില്ല.
നേരത്തെ രണ്ടാം റൗണ്ടിൽ സുതീർഥ മുഖർജി പുറത്തായിരുന്നു. പോർച്ചുഗലിന്റെ ഫു യുവാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. ഒന്നു പൊരുതുകപോലും ചെയ്യാതെ നേരിട്ടുള്ള സെറ്റുകൾക്കു സുതീർഥ തോൽവി വഴങ്ങി. സ്കോർ: 11-3, 11-3, 11-5, 11-5.
നേരത്തേ മിക്സഡ് ഡബിൾസ് മണിക ബത്ര-ശരത് കമാൽ സഖ്യം താരം പുറത്തായിരുന്നു.
കമലിനു മൂന്നാം റൗണ്ട് പരീക്ഷ ; മണിക ബത്രയും സുതീർഥയും പുറത്ത്
01:43 AM Jul 27, 2021 | Deepika.com