ടോക്കിയോ: ബോക്സിംഗിൽ ഇന്ത്യയുടെ സൂപ്പർതാരം മേരി കോം പ്രീക്വാർട്ടറിൽ. വനിതകളുടെ 51 കിലോഗ്രാം ഫ്ളൈറ്റ്വെയ്റ്റ് വിഭാഗത്തിൽ മേരി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വലിന ഗാർസിയയ്ക്കെതിരേ 4-1ന്റെ അനായാസ ജയമാണു സ്വന്തമാക്കിയത്. 38 വയസുകാരിയായ മേരിയെക്കാൾ 15 വയസ് ഇളയതാണു ഡൊമിനിക്കൻ റിപ്പബ്ലിക് താരം.
മേരി കോം മുന്നേറിയപ്പോൾ പുരുഷൻമാരുടെ 63 കിലോഗ്രാം ലൈറ്റ്വെയ്റ്റ് വിഭാഗത്തിൽ മനീഷ് കൗശിക് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. ബ്രിട്ടീഷ് താരം ലൂക്ക് മക്രോമാകിനോട് 4-1നാണ് കൗശിക് പരാജയപ്പെട്ടത്.
മാനയ്ക്കും ശ്രീഹരിക്കും നിരാശ
ഇന്ത്യയുടെ നീന്തൽ താരങ്ങളായ മാന പട്ടേലിനും ശ്രീഹരി നടരാജനും സെമി ഫൈനലിൽ പ്രവേശിക്കാനായില്ല. വനിതകളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ മാന ( ഒരു മിനിറ്റ് 05.20 സെക്കൻഡ്) 39-ാം സ്ഥാനത്താണെത്തിയത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി (52.15 സെക്കൻഡ്) 27-ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഹീറ്റ്സുകളിലെ മികച്ച സമയത്ത് ഫിനിഷ് ചെയ്ത 16 പേരാണു സെമിയിലേക്കു യോഗ്യത നേടുന്നത്.
ടെന്നീസിലും പിഴച്ചു
ടെന്നീസിൽ വനിതകളുടെ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ജയത്തിന്റെ വക്കിൽനിന്ന് തോൽവി വഴങ്ങി പുറത്തായി. ഇന്ത്യൻ സഖ്യം 0-6, 7-6(7-0), 10-8ന് യുക്രെയ്ന്റെ ല്യൂഡ്മെയ്ല കിചെനൊക് -നാദിയ കിചെനൊക് ഇരട്ട സഹോദരി സഖ്യത്തോടാണു തോറ്റത്. ആദ്യ സെറ്റ് അനായാസം നേടിയ ഇന്ത്യൻ സഖ്യം രണ്ടാം സെറ്റിൽ ജയപ്രതീക്ഷ ഉയർത്തിയശേഷം ടൈബ്രേക്കറിൽ നിരുപാധികം കീഴടങ്ങുകയായിരുന്നു.
മേരി ഡോട്ട് കോം
12:35 AM Jul 26, 2021 | Deepika.com