ടോക്കിയോ: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ഇന്നു ടോക്കിയോയിൽ മിഴി തുറക്കും. ടോക്കിയോ 2020 ഒളിന്പിക്സിന്റെ ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 4.30ന്. ഇന്നു മുതൽ ഓഗസ്റ്റ് എട്ടു വരെയായി 17 ദിവസം നീളുന്നതാണ് 32-ാമത് ഒളിന്പിക്സ്. ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ ഒളിന്പിക് മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യയുടെ അന്പെയ്ത്ത് വനിതാ താരം ദീപിക കുമാരി രാവിലെ നടക്കുന്ന സിംഗിൾസിൽ മാറ്റുരയ്ക്കുന്നുണ്ട്. പുരുഷ-വനിതാ ഫുട്ബോൾ, സോഫ്റ്റ്ബോൾ മത്സരങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ ഭീഷണി ഉയർത്തുന്ന ആശങ്കകൾക്കിടെയാണ് ഇത്തവണ ഒളിന്പിക്സ് നടക്കുന്നത്. സ്റ്റേഡിയങ്ങളിൽ കാണികളുയർത്തുന്ന ആരവമില്ലെങ്കിലും ആവേശത്തിനു കുറവുണ്ടാകില്ലെന്ന് ഉറപ്പാണ്. ടെലിവിഷനിൽ മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ ഇത്തവണ റിക്കാർഡ് കുറിക്കപ്പെടും. കാണികളെ പ്രവേശിപ്പിക്കാതെ ഒരു ഒളിന്പിക്സ് നടത്തുന്നതും ആദ്യമായാണ്.
2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്പതു വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിന്പിക്സ് കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 125 വർഷം നീണ്ട ആധുനിക ഒളിന്പിക്സിന്റെ ചരിത്രത്തിൽ മാറ്റിവച്ച ഒളിന്പിക്സ് പിന്നീട് നടത്തുന്നത് ഇതാദ്യം. ലോകമഹായുദ്ധം കാരണം മൂന്നുതവണ ഒളിന്പിക്സ് ഉപേക്ഷിച്ചിരുന്നു.
കോവിഡ് ഉയർത്തുന്ന ഭീഷണിക്കിടയിലും ഇത്തവണത്തെ ഒളിന്പിക്സ് ഒരു ചരിത്രമാക്കുമെന്ന ഉറപ്പിലാണ് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി. ടോക്കിയോ ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് അത്ലറ്റുകൾ ഇറങ്ങുന്ന നിമിഷം അവർക്ക് സന്തോഷവും ആശ്വാസവും പകരുന്നതാകുമെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു. ഒളിന്പിക്സ് വേണ്ടെന്ന ടോക്കിയോ നഗരവാസികളുടെയും ജപ്പാനിലെ ആരോഗ്യപ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചാണ് ജാപ്പനീസ് സർക്കാരും ഒളിന്പിക് സംഘാടകരും ഗെയിംസ് നടത്തിപ്പുമായി ധീരമായി മുന്നോട്ടു ചുവടുവച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയിൽ മെഡൽ പ്രതീക്ഷകളുമായി എത്തിയിരിക്കുന്നത്. 18 ഇനങ്ങളിലായി 127 കായികതാരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കും. മേരി കോം, മൻപ്രീത് സിംഗ് എന്നിവരാണ് ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാക വഹിക്കുക.
ലോകം ടോക്കിയോയിൽ; ടോക്കിയോ 2020 ഒളിന്പിക്സ് ഇന്നു മിഴിതുറക്കും
12:57 AM Jul 23, 2021 | Deepika.com