ടോക്കിയോ: ഒളിന്പിക്സ് പുരുഷ ഫുട്ബോളിൽ സ്വർണമെഡൽ പ്രതീക്ഷകളായ ബ്രസീലിനും മെക്സിക്കോയ്ക്കും ജയം. അതേസമയം, അർജന്റീന പരാജയപ്പെട്ടു, സ്പെയിൻ സമനില വഴങ്ങി.
റിച്ചാർലിസണിന്റെ ഹാട്രിക് മികവിൽ നിലവിലെ ഒളിന്പിക് സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ ജയമാഘോഷിച്ചു. ഗ്രൂപ്പ് ഡിയിൽ ബ്രസീൽ 4-2നു ജർമനിയെ തകർത്തു. ആദ്യ പകുതിയിലെ 30 മിനിറ്റിനിടെയായിരുന്നു റിച്ചാർലിസണിന്റെ ഗോളുകൾ. ടോക്കിയോയിൽ ബ്രസീൽ ടീമിനൊപ്പമുള്ള ഡാനി ആൽവ്സ്, ഡഗ്ലസ് ലൂയിസ്, മാൽക്കം എന്നിവർക്കൊപ്പമുള്ള പ്രധാന താരങ്ങളിൽ ഒരാളാണു റിച്ചാർലിസണ്. ഏഴാം മിനിറ്റിൽ റിച്ചാർലിസണ് വലകുലുക്കി. താരത്തിന്റെ ആദ്യത്തെ ശ്രമം ഗോൾകീപ്പർ ഫ്ളോറിൻ മ്യൂളറുടെ കൈലിൽനിന്നു വഴുതി. റീബൗണ്ടായ പന്ത് വലയിലാക്കുകയായിരുന്നു. 22-ാം മിനിറ്റിൽ റിച്ചാർലിസണ് രണ്ടാം ഗോളും നേടി. ബ്രൂണോയുടെ ക്രോസിൽനിന്നു ഹെഡറിലൂടെയാണു വലകുലുക്കിയത്. 30-ാം മിനിറ്റിൽ ഹാട്രിക് പൂർത്തിയാക്കി.
57-ാം മിനിറ്റിൽ നദീം അമിരി ജർമനിക്കായി ആദ്യ ഗോൾ നേടി. 63-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് മാക്മില്യൻ അർണോൾഡ് പുറത്തായത് ജർമനിക്കു തിരിച്ചടിയായി. എന്നാൽ 84-ാം മിനിറ്റിൽ റാഗ്നർ അച്ചേയുടെ ഗോൾ ജർമനിക്കു വീണ്ടും പ്രതീക്ഷകൾ നൽകി. ഇഞ്ചുറി ടൈമിൽ പൗളിഞ്ഞോയുടെ (90+5) ഗോൾ ബ്രസീലിനു ജയം ഉറപ്പിച്ചു.
ഗ്രൂപ്പ് എയിൽ മെക്സിക്കോ 4-1ന് ഫ്രാൻസിനെ തകർത്തു. ഗോളുകളെല്ലാം രണ്ടാം പകുതിയിലാണ് പിറന്നത്. അലക്സിസ് വെഗ (47-ാം മിനിറ്റ്), ഫ്രാൻസിസ്കോ കോർഡോവ (54-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിൽ മെക്സിക്കോ മുന്നിലെത്തി. എന്നാൽ 69-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയ ആന്ദ്രെ പിയറി ജിഗ്നാക് ഫ്രാൻസിനു തിരിച്ചുവരാനുള്ള സാധ്യതകൾ ഒരുക്കി. എന്നാൽ, അവസാന പത്തു മിനിറ്റിനിടെ വീണ രണ്ടു ഗോളുകൾ മെക്സിക്കോയ്ക്കു ജയമൊരുക്കി. 80-ാം മിനിറ്റിൽ ഉറിയൽ ആന്റുണ മെക്സിക്കോയുടെ മൂന്നാം ഗോൾ നേടി. 90-ാം മിനിറ്റിൽ എഡ്വേർഡോ അഗ്യൂറിന്റെ ഗോളിലൂടെ മെക്സിക്കോ മത്സരം ഉറപ്പിച്ചു. ജയത്തോടെ മെക്സിക്കോ ഒന്നാം സ്ഥാനത്തെത്തി.
ദുർബലരായ ടീമുമായാണു ഫ്രാൻസ് ഒളിന്പിക്സിന് എത്തിയിരിക്കുന്നത്. ഫ്രാൻസിന്റെ യുവതാരങ്ങളായ കൈലിയൻ എംബാപ്പെ, എഡ്വേർഡോ കാമാവിൻഗ, ഹൊസേം ഔവാർ, അമിൻ ഗൗരി എന്നിവരെ വിട്ടുകൊടുക്കാൻ അവരുടെ ക്ലബ്ബുകൾ തയാറായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ 1-0ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ടേക്ഫുസ കുബോയാണു ഗോൾ നേടിയത്.
അർജന്റീനയെ ഞെട്ടിച്ച് ഓസ്ട്രേലിയ
കരുത്തരായ അർജന്റീനയെ തകർത്ത് ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി. ഗ്രൂപ്പ് സിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഓസ്ട്രേലിയ അർജന്റീനയെ തോൽപ്പിച്ചത്. ഓസ്ട്രേലിയയ്ക്കായി ലച്ച്ലാൻ വെയ്ൽസും മാർകോ ടിലിയോയും ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അർജന്റീനയുടെ പ്രതിരോധത്തിലെ ഫ്രാൻസിസ്കോ ഒർടേഗ ചുവപ്പ് കാർഡ് കണ്ടു പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ശക്തരായ സ്പെയ്നിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ കുരുക്കി. ഗ്രൂപ്പ് ബിയിൽ ന്യൂസിലൻഡ് 1-0ന് ദക്ഷിണ കൊറിയയെ കീഴടക്കി.
ബ്രസീലിനു ജയം, അർജന്റീന തോറ്റു
12:05 AM Jul 23, 2021 | Deepika.com