കോവിഡിന്റെ പശ്ചാത്തലത്തിൽ കാണികൾക്കു പ്രവേശനവിലക്കുള്ളതിനാൽ ടെലിവിഷൻ സ്ക്രീനുകളിൽ ഒളിന്പിക്സ് കാണുന്ന ആളുകളുടെ റിക്കാർഡ് ഇത്തവണ കുറിക്കപ്പെടുമെന്നതിൽ തർക്കമില്ല. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയായി 17 ദിനങ്ങൾ നീളുന്നതാണു മുപ്പത്തിരണ്ടാം ഒളിന്പിക്സ്. 206 രാജ്യങ്ങളിൽനിന്നായി 11,000ൽ അധികം കായിക താരങ്ങൾ ടോക്കിയോയിൽ മാറ്റുരയ്ക്കും. 33 കായിക ഇനങ്ങളിലായി 339 മത്സരങ്ങളാണ് അരങ്ങേറുക. ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്പുതന്നെ ടോക്കിയോയിൽ മത്സരത്തിന്റെ ചൂടു തുടങ്ങി. സോഫ്റ്റ്ബോൾ, വനിതാ ഫുട്ബോൾ പോരാട്ടങ്ങൾ ഇന്നലെ ആരംഭിച്ചു.
ജംബോ ഇന്ത്യ
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഒളിന്പിക്സിനെത്തുന്നത്. 18 ഇനങ്ങളിലായി 125 കായിക താരങ്ങൾ ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 70 പുരുഷ താരങ്ങളും 55 വനിതാ താരങ്ങളുമാണുള്ളത്. റിസർവ് താരങ്ങൾ ഉൾപ്പെടെ 127 അംഗങ്ങൾ ടോക്കിയോയിൽ ഇന്ത്യക്കുണ്ട്. 2016 റിയോ ഒളിന്പിക്സിലായിരുന്നു ഇതിനു മുന്പ് ഇന്ത്യക്ക് ഏറ്റവും വലിയ സംഘമുണ്ടായിരുന്നത്, 117. റിയോയിൽ 15 കായിക ഇനങ്ങളിൽ മത്സരിച്ച ഇന്ത്യക്ക് ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണു ലഭിച്ചത്.
ഒളിന്പിക്സിൽ ഇന്ത്യക്ക് ഇതുവരെ ഒന്പത് സ്വർണവും ഏഴ് വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 28 മെഡലുകളുണ്ട്. ഇത്തവണ ഇന്ത്യൻ താരങ്ങൾ എത്ര മെഡൽ നേടുമെന്നതിനായുള്ള കാത്തിരിപ്പിലാണു കായികപ്രേമികൾ.
കേരളത്തിൽനിന്ന് ഒന്പത് കായിക താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിൽ വിവിധ പോരാട്ടങ്ങളിൽ ഇറങ്ങും. അത്ലറ്റിക്സിൽ ഏഴും, നീന്തൽ, ഹോക്കി എന്നിവയിൽ ഓരോരുത്തരുമാണു മലയാളക്കരയിൽനിന്ന് ഇത്തവണത്തെ ഒളിന്പിക്സിനുള്ളത്. ഒളിന്പിക്സിനു പിന്നാലെ ടോക്കിയോയിൽ അരങ്ങേറുന്ന പാരാലിന്പിക്സിലും കേരളത്തിനു പ്രതിനിധിയുണ്ട്.
മേരി കോം, മൻപ്രീത് സിംഗ്, ബജ്റംഗ് പൂനിയ
ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ പതാകവാഹകർ മൂന്നു പേരാണ്... മേരി കോം, മൻപ്രീത് സിംഗ്, ബജ്റംഗ് പൂനിയ.
നാളെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ വനിതാ ബോക്സിംഗ് സൂപ്പർ താരം മേരി കോമും ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തും. 2012 ലണ്ടൻ ഒളിന്പിക്സിൽ വെങ്കല മെഡൽ ജേതാവാണ് മേരി കോം.
ഒളിന്പിക്സ് കലാശക്കൊട്ടിൽ ഇന്ത്യയുടെ പതാകയേന്തുന്നത് ഗുസ്തി താരം ബജ്റംഗ് പൂനിയയാകും. ലോക ചാന്പ്യൻഷിപ്പിൽ ഉൾപ്പെടെ മെഡലുള്ള ബജ്റംഗ് കന്നി ഒളിന്പിക് മെഡലിനായാണു ടോക്കിയോയിൽ എത്തിയിരിക്കുന്നത്.
മൂപ്പൻ മിറാജ് ഖാൻ, പയ്യൻ ദിവ്യാൻഷ് സിംഗ്...
ഒളിന്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ശരാശരി പ്രായം 26.99 ആണ്. ചരിത്രത്തിലെ ഏറ്റവും വലിയ അംഗ സംഖ്യയാണ് ഇത്തവണ ഇന്ത്യക്കുള്ളത്. 125 അംഗ സംഘത്തിൽ ഏറ്റവും പ്രായമുള്ള താരവും പ്രായം കുറവുള്ളതും ഷൂട്ടിംഗ് ടീമിലാണ്.
നാൽപ്പത്തഞ്ചുകാരനായ മിറാജ് അഹമ്മദ് ഖാനാണ് ഇന്ത്യൻ സംഘത്തിലെ മൂപ്പൻ. പുരുഷന്മാരുടെ സ്കീറ്റ് ഷൂട്ടിംഗിലാണു മിറാജ് മത്സരിക്കുന്നത്. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ മത്സരിക്കുന്ന പതിനെട്ടുകാരനായ ദിവ്യാൻഷ് സിംഗ് പൻവറാണ് ഇന്ത്യൻ സംഘത്തിലെ പയ്യൻസ്. ലോകകപ്പ് ഷൂട്ടിംഗിൽ നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ താരമാണു ദിവ്യാൻഷ്. ഇന്ത്യൻ സംഘത്തിൽ 19 വയസുള്ള ആറ് താരങ്ങളുണ്ടെന്നതും ശ്രദ്ധേയം.